മുഖ്യമന്ത്രി വി.ഡി. സതീശന്റെ അർദ്ധനഗ്ന ചിത്രം കൃത്രിമമായി നിർമ്മിച്ച് പ്രചരിപ്പിച്ചു; രണ്ട് പേർക്കെതിരെ പൊലിസ് കേസെടുത്തു
കാസർകോട്: മുഖ്യമന്ത്രി വി.ഡി. സതീശന്റെ അർദ്ധനഗ്ന ചിത്രം കൃത്രിമമായി (Morphed) നിർമ്മിച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ട് പേർക്കെതിരെ പൊലിസ് കേസെടുത്തു. കാസർകോട് ചിറ്റാരിക്കാൽ സ്വദേശികളായ ഷാജഹാൻ, സ്നേഹജൻ എന്നിവർക്കെതിരെയാണ് ചിറ്റാരിക്കാൽ പൊലിസ് കേസെടുത്തത്. ഐ.ടി ആക്ട് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ചേർത്താണ് പ്രതികൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
'ഈസ്റ്റ് എളേരി' എന്ന പ്രാദേശിക വാട്സ്ആപ്പ് കൂട്ടായ്മയിലാണ് പ്രതികൾ മുഖ്യമന്ത്രിയുടെ അപകീർത്തികരവും പ്രകോപനപരവുമായ വ്യാജ ചിത്രം പോസ്റ്റ് ചെയ്തത്. സമൂഹത്തിൽ മനഃപൂർവം കലാപവും രാഷ്ട്രീയ ചേരിതിരിവും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ ഈ കൃത്യം ചെയ്തതെന്ന് പൊലിസിന്റെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
കോൺഗ്രസ് നേതാവിന്റെ പരാതിയിൽ നടപടി
ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എ. ജോർജ് നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് ചിറ്റാരിക്കാൽ പൊലിസ് നിലവിൽ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ഡിജിറ്റൽ മാധ്യമങ്ങളിലൂടെ വിദ്വേഷവും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും, പ്രതികളുടെ ഫോണുകൾ ഉൾപ്പെടെയുള്ളവ വരും ദിവസങ്ങളിൽ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുമെന്നും പൊലിസ് വൃത്തങ്ങൾ സൂചന നൽകി. രാഷ്ട്രീയ നേതാക്കളെയും ഭരണഘടനാ പദവികളിൽ ഇരിക്കുന്നവരെയും വ്യക്തിഹത്യ നടത്തുന്ന ഇത്തരം സൈബർ അതിക്രമങ്ങൾക്കെതിരെ പ്രദേശത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."