മയക്കുമരുന്ന് കേസുകളിൽ കടുത്ത നടപടി; ഒരിക്കൽ പിടിക്കപ്പെട്ട് വീണ്ടും കുറ്റമാവർത്തിച്ചാൽ കാത്തിരിക്കുന്ന എട്ടിന്റെ പണി
തൃശൂർ: മയക്കുമരുന്ന് കേസുകളിൽ കടുത്ത നടപടികൾ സ്വീകരിക്കാനൊരുങ്ങി കേരള പൊലിസ്. ഒരിക്കൽ പിടിക്കപ്പെട്ട് വീണ്ടും കുറ്റം ആവർത്തിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് ആക്ട് പ്രകാരമാണ് നടപടി.
ഒരിക്കൽ ശിക്ഷിക്കപ്പെട്ടവർ വീണ്ടും അതേ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ കഠിനമായ ശിക്ഷ ഉറപ്പാക്കുന്ന നിയമനടപടികളാണ് തൃശൂർ റൂറൽ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ജില്ലയിൽ ഊർജ്ജിതമാക്കിയിരിക്കുന്നത്. ഈ നിയമപ്രകാരം കുറ്റം ചെയ്യുകയോ, അതിന് ശ്രമിക്കുകയോ, പ്രേരണ നൽകുകയോ, തയ്യാറെടുപ്പുകൾ നടത്തുകയോ അല്ലെങ്കിൽ ഗൂഢാലോചനയിൽ പങ്കാളിയാവുകയോ ചെയ്ത് ശിക്ഷിക്കപ്പെട്ട ഒരാൾ വീണ്ടും കുറ്റം ആവർത്തിച്ചാൽ എൻ.ഡി.പി.എസ്. നിയമത്തിലെ 31ാം വകുപ്പ് പ്രകാരം കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. ഈ വകുപ്പ് പ്രകാരം രണ്ടാമതോ അതിനുശേഷമോ കുറ്റം ആവർത്തിക്കുന്നവർക്ക് ആ കുറ്റത്തിന് ലഭിക്കാവുന്ന പരമാവധി കഠിന തടവിന്റെ ഒന്നര ഇരട്ടി വരെ തടവ് ശിക്ഷയായും, പരമാവധി പിഴത്തുകയുടെ ഒന്നര ഇരട്ടി വരെ പിഴയായും വർദ്ധിപ്പിച്ചു നൽകാൻ ഈ വകുപ്പ് വ്യവസ്ഥ ചെയ്യുന്നുണ്ട്.
അതേസമയം മയക്കുമരുന്ന് മാഫിയക്കെതിരേ സംസ്ഥാനത്ത് തന്നെ ഏറ്റവും ശക്തമായ നിയമനടപടികൾ സ്വീകരിച്ചു വരുന്ന ജില്ലകളിലൊന്നാണ് തൃശൂർ റൂറലെന്ന് ജില്ലാ പൊലിസ് മേധാവി അറിയിച്ചു. കുറ്റവാളികൾക്ക് നിയമത്തിന്റെ പരമാവധി ശിക്ഷ ഉറപ്പാക്കി മയക്കുമരുന്ന് വ്യാപനം പൂർണമായും തടയുകയാണ് പോലീസ് ലക്ഷ്യമിടുന്നത്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിലും കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."