വേലി പൊട്ടിയാൽ വിരൽത്തുമ്പിലറിയാം; സോളാർ ഫെൻസുകൾ നിരീക്ഷിക്കാൻ വനംവകുപ്പിൻ്റെ ഓൺലൈൻ പോർട്ടൽ
തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവികൾ കാടിറങ്ങി മനുഷ്യജീവനും കൃഷിക്കും ഭീഷണിയാകുന്നത് വർധിക്കുന്ന സാഹചര്യത്തിൽ സോളാർ ഫെൻസിങ്ങുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ ഒാൺലൈൻ പോർട്ടലുമായി വനംവകുപ്പ്. വനാതിർത്തികളിലെ സോളാർ ഫെൻസുകളുടെ അറ്റകുറ്റപ്പണികൾ, പ്രവർത്തനക്ഷമത എന്നിവ സംബന്ധിച്ച തത്സമയ വിവരങ്ങൾ ശേഖരിക്കുന്നത് ഇതുവരെ ഏറെ ശ്രമകരമായിരുന്നു. ഈ പ്രായോഗിക ബുദ്ധിമുട്ട് പൂർണമായി പരിഹരിക്കുന്നതിനായാണ് പുതിയ ഓൺലൈൻ പോർട്ടലിന് രൂപം നൽകിയിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ഫോറസ്റ്റ് സ്റ്റേഷനുകളുടെയും പരിധിയിൽ വരുന്ന സോളാർ ഫെൻസുകളുടെ നിലവിലെ പ്രവർത്തനക്ഷമത ഈ ഓൺലൈൻ പോർട്ടലിലൂടെ നേരിട്ട് റിപ്പോർട്ട് ചെയ്യാൻ സാധിക്കും. സെന്‍ട്രലൈസ്ഡ് സോളാര്‍ ഫെന്‍സിങ് മോണിറ്ററിങ് സിസ്റ്റവും ഓട്ടോമാറ്റിക് ഫാള്‍ട്ട് ഡിറ്റക്ഷന്‍ സിസ്റ്റവും സജ്ജമാക്കുന്നതോടെ ഫെൻസുകൾ നിർദിഷ്ട സമയക്രമത്തിൽ കൃത്യമായി പരിശോധിക്കപ്പെടുന്നുണ്ടോ എന്ന് ഉയർന്ന ഉദ്യോഗസ്ഥർക്ക് നിരീക്ഷിക്കാൻ കഴിയും. പ്രവർത്തനരഹിതമായ ഭാഗങ്ങൾ കണ്ടെത്തിയാൽ അവിടെ ഉടൻ തന്നെ അറ്റകുറ്റപ്പണി ആരംഭിക്കാനും വനം വകുപ്പിന് ഈ സംവിധാനം വഴി വേഗത്തിൽ സാധിക്കും.
100 കിലോമീറ്റര്‍ പുതിയ സൗരോർജ വേലി 100 ദിവസത്തിനുള്ളില്‍ നിർമിക്കാനും വനംവകുപ്പ് പദ്ധതിയിടുന്നുണ്ട്. ജനവാസമേഖലയോട് ചേര്‍ന്നുള്ള വനാതിര്‍ത്തികളില്‍ നിലവില്‍ സംസ്ഥാനത്ത് 2,000 കിലോമീറ്റര്‍ നീളത്തില്‍ സൗരോർജ വേലികളുണ്ട്. ഇവ പൂർണമായും പ്രവര്‍ത്തനക്ഷമമാക്കുന്നതിനോടൊപ്പമാണ് 100 കിലോമീറ്റര്‍ സൗരോർജവേലി നിര്‍മിക്കുന്നതെന്ന് വനംമന്ത്രി ഷിബു ബേബിജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അപകടകാരികളായ കാട്ടുപന്നികളെ ഉന്മൂലനം ചെയ്യാന്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഷൂട്ടര്‍മാരുടെ ലിസ്റ്റ് തയാറാക്കും. ഇതിനാവശ്യമായ കൂടുതല്‍ അധികാരങ്ങള്‍ പഞ്ചായത്തുകള്‍ക്ക് നല്‍കും. ത്രിതല പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന കർമപദ്ധതിയും ഈ മാസം 15 ന് ആരംഭിക്കും. വയനാട്, കോതമംഗലം, മൂന്നാര്‍ മേഖലകള്‍ക്കായി പ്രത്യേക പാക്കേജുകള്‍ തയാറാക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."