'രാത്രിയിൽ ഫോൺ ഓഫാക്കാതെ കാത്തിരിക്കണം, ആഭ്യന്തര വകുപ്പ് ഭരണം എളുപ്പമല്ലെന്ന്' മന്ത്രി രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സാധാരണഗതിയിൽ മന്ത്രിമാരോട് ആരും നേരിട്ട് അനിഷ്ടം പ്രകടിപ്പിക്കാറില്ലെന്നും എല്ലാവരും നല്ലതുമാത്രമേ പറയാറുള്ളൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ ആഭ്യന്തര വകുപ്പിന്റെ കാര്യം അങ്ങനെയല്ല. ക്രമസമാധാന ചുമതലയുള്ളതിനാൽ രാത്രിയിൽ പോലും ഫോൺ ഓഫ് ചെയ്യാതെ എപ്പോഴും ജാഗ്രതയോടെ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മുൻ ഡിജിപി ഹേമചന്ദ്രന്റെ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലിസ് നേരിടുന്ന കടുത്ത സമ്മർദ്ദങ്ങളെക്കുറിച്ചും ചെന്നിത്തല ചടങ്ങിൽ തുറന്നുപറഞ്ഞു.
"പൊലിസ് കൃത്യമായി ജോലി ചെയ്താൽ അത് പൊലിസിന്റെ അതിക്രമമാണെന്ന് പറയും. ഇനി ജനങ്ങൾക്ക് വേണ്ടി ജോലി ചെയ്യാതിരുന്നാൽ അത് പൊലിസിന്റെ അനാസ്ഥയാണെന്നും കുറ്റപ്പെടുത്തും. ഒപ്പം പൊലിസിന്റെ ഓരോ പ്രവർത്തനങ്ങളും എപ്പോഴും കോടതിയുടെ കർശന നിരീക്ഷണത്തിലുമായിരിക്കുമെന്നും." രമേശ് ചെന്നിത്തല വ്യക്തമാക്കി.
വെടിവെപ്പ് നടത്തിയ ഉദ്യോഗസ്ഥന് അഭിനന്ദനം
തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിയായ ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വായുവിലേക്ക് വെടിവെച്ച പൊലിസ് ഉദ്യോഗസ്ഥനെ രമേശ് ചെന്നിത്തല പരസ്യമായി അഭിനന്ദിച്ചു. നീതിനിർവഹണത്തിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥൻ അത്തരമൊരു നടപടി സ്വീകരിച്ചത്. ഈ ധീരമായ നിലപാടിനെ അഭിനന്ദിച്ചുകൊണ്ട് താൻ സിറ്റി പൊലിസ് കമ്മീഷണറെ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിട്ട. ഡിജിപി ഹേമചന്ദ്രന്റെ സേവനങ്ങളെയും അദ്ദേഹം ചടങ്ങിൽ പ്രശംസിച്ചു. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് ഹേമചന്ദ്രൻ നിലവിൽ സർക്കാരിന്റെ ഉപദേശകനായി പ്രവർത്തിക്കുന്നതെന്നും ചെന്നിത്തല ചടങ്ങിൽ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."