ഇറാനുമായി ഉടൻ സമാധാന കരാറിലെത്തുമെന്ന് ട്രംപ്; 'വെറും ഊഹാപോഹമെന്ന്' തള്ളി ഇറാൻ
വാഷിങ്ടൺ: ഇറാനുമായി സമാധാന കരാറിലെത്തിയെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം പൂർണ്ണമായും തള്ളി ഇറാൻ. ഇരുരാജ്യങ്ങളും തമ്മിൽ ഒരുവിധത്തിലുള്ള സമാധാന കരാറിലും എത്തിയിട്ടില്ലെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. അമേരിക്ക അമിതമായ ആവശ്യങ്ങൾ ഉന്നയിക്കുകയാണെന്നും കരാറിന്റെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നുമാണ് ഇറാന്റെ ഔദ്യോഗിക നിലപാട്.
ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയെന്നും പ്രസ്താവനയ്ക്ക് പ്രാദേശിക രാജ്യങ്ങളുടെ അംഗീകാരമുണ്ടെന്നുമാണ് ട്രംപ് അവകാശപ്പെട്ടിരുന്നത്. കരാർ ഒപ്പിടുന്ന സമയവും സ്ഥലവും ഉടൻ പ്രഖ്യാപിക്കുമെന്നും ഈ വാരാന്ത്യത്തോടെ ഒപ്പുവെക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞിരുന്നു. കരാർ ഒപ്പിടുന്നതിനായി വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് യൂറോപ്പിലേക്ക് പോകുമെന്നും ട്രംപ് അറിയിച്ചിരുന്നു.
നാടകീയമായ ഭാവമാറ്റവുമായി ട്രംപ്
ഇറാനെതിരെ ശക്തമായ സൈനിക ആക്രമണം നടത്തുമെന്ന പ്രഖ്യാപനത്തിൽ നിന്നാണ് ട്രംപ് പെട്ടെന്ന് സമാധാന ചർച്ചകളിലേക്ക് വഴിമാറിയത്.
ആണവായുധം നിർമിക്കില്ലെന്ന് ഇറാൻ സമ്മതിച്ചതായാണ് ട്രംപ് അവകാശപ്പെടുന്നത്. സെനറ്റ് സ്ഥാനാർത്ഥി ബാരി മൂറിന്റെ ടെലി റാലിയിലും ട്രംപ് ഇത് ആവർത്തിച്ചു. കരാർ ഒപ്പിട്ടാൽ ഉടൻ ഹോർമുസ് കടലിടുക്ക് തുറക്കുമെന്നും യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ചു. എന്നാൽ കരാറിലെ വ്യവസ്ഥകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാൻ വൈറ്റ് ഹൗസ് തയ്യാറായിട്ടില്ല.
'അമേരിക്കയുടേത് അമിത ആവശ്യങ്ങൾ': ഇറാൻ
ട്രംപിന്റെ പ്രസ്താവന പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് വാർത്ത തള്ളിയത്. ഭൂരിപക്ഷം കാര്യങ്ങളിലും നേരത്തെ ധാരണയായിരുന്നുവെന്നും എന്നാൽ അമേരിക്ക ഇപ്പോൾ പുതിയ ആവശ്യങ്ങൾ മുന്നോട്ടുവെക്കുകയാണെന്നും ഇറാൻ വിദേശകാര്യ വക്താവ് ഇസ്മയിൽ ബഗായ് പ്രതികരിച്ചു.
കഴിഞ്ഞ ദിവസം ഇറാന്റെ പ്രധാന എണ്ണ ഹബ്ബായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ശക്തമായ ആക്രമണം നടത്തുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകി. യുഎസ് ആക്രമണം ഭയന്ന് ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനിൽ നിന്നും ജനങ്ങൾ കൂട്ടത്തോടെ പലായനം ചെയ്തതായാണ് റിപ്പോർട്ടുകൾ.
കാസ്പിയൻ കടൽതീരത്തേക്കുള്ള റോഡുകളിലെല്ലാം വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടതെന്ന് ഇറാന്റെ ഡെപ്യൂട്ടി പൊലിസ് മേധാവി പ്രാദേശിക മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. ഈ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സമാധാന കരാറിലെത്തിയെന്ന ട്രംപിന്റെ നാടകീയ പ്രഖ്യാപനം വരുന്നത്.
u.s. president donald trump announced that a peace agreement has been reached with iran, claiming a major diplomatic breakthrough. however, the iranian government quickly dismissed the statement, labeling the claims as mere rumors and baseless speculation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."