ഡി.ആർ കോംഗോയ്‌ക്കെതിരെയുള്ള കളി മറന്നേക്കു; ഉസ്ബെക്കിസ്ഥാനെതിരെ സിആർ7-നെ കാത്തിരിക്കുന്നത് ഒന്നല്ല, രണ്ട് ഐതിഹാസിക റെക്കോർഡുകൾ!
2026 ഫിഫ ലോകകപ്പിൽ പോർച്ചുഗലിനും ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും പ്രതീക്ഷിച്ച രീതിയിലുള്ള ഒരു തുടക്കമല്ല ലഭിച്ചിരിക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ കരുത്തരായ ഡി.ആർ കോംഗോയ്‌ക്കെതിരെ വിജയം ലക്ഷ്യമിട്ടിറങ്ങിയ പറങ്കിപ്പടയ്ക്ക് ഒടുവിൽ 1-1 ന്റെ അപ്രതീക്ഷിത സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ആറാം ലോകകപ്പ് കളിക്കുന്ന ആദ്യ ഔട്ട്ഫീൽഡ് താരമെന്ന റെക്കോർഡ് ഈ മത്സരത്തോടെ റൊണാൾഡോ സ്വന്തമാക്കിയെങ്കിലും കളിയിൽ ഗോൾ നേടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. എന്നാൽ, ആദ്യ മത്സരത്തിലെ നിരാശ മറികടന്ന് ജൂൺ 23-ന് ഉസ്ബെക്കിസ്ഥാനെതിരെ പോർച്ചുഗൽ ഇറങ്ങുമ്പോൾ റൊണാൾഡോയെ കാത്തിരിക്കുന്നത് ഫുട്ബോൾ ചരിത്രത്തിലെ രണ്ട് സമാനതകളില്ലാത്ത റെക്കോർഡുകളാണ്.
ആറാം ലോകകപ്പിലെ ഗോൾ വേട്ട
ഡി.ആർ കോംഗോയ്‌ക്കെതിരായ മത്സരത്തിൽ വലകുലുക്കാൻ സാധിച്ചിരുന്നെങ്കിൽ ആറ് വ്യത്യസ്ത ലോകകപ്പുകളിൽ ഗോൾ നേടുന്ന ലോകത്തിലെ ആദ്യ താരം എന്ന ചരിത്രനേട്ടം റൊണാൾഡോയ്ക്ക് സ്വന്തമാക്കാമായിരുന്നു. 2006, 2010, 2014, 2018, 2022 ലോകകപ്പുകളിൽ ഇതിനകം ഗോൾ നേടിയിട്ടുള്ള റോണോയ്ക്ക്, ഈ ലോകകപ്പിൽ നേടുന്ന ഒരൊറ്റ ഗോൾ മതിയാകും ഈ അത്യപൂർവ്വ നേട്ടത്തിലേക്ക് നടന്നു കയറാൻ. കോംഗോയ്ക്കെതിരെ അത് നഷ്ടമായെങ്കിലും ഉസ്ബെക്കിസ്ഥാനെതിരെ ആ ചരിത്രമുഹൂർത്തം പിറക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകർ.
150 അന്താരാഷ്ട്ര ഗോളുകൾ എന്ന മാന്ത്രിക സംഖ്യ
അന്താരാഷ്ട്ര ഫുട്ബോളിൽ നിലവിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് റൊണാൾഡോയുടെ പേരിലാണ്. പോർച്ചുഗൽ ജേഴ്സിയിൽ 229 മത്സരങ്ങളിൽ നിന്നായി താരം ഇതുവരെ 143 ഗോളുകൾ അടിച്ചുകൂട്ടിയിട്ടുണ്ട്. വരും മത്സരങ്ങളിലായി കേവലം 7 ഗോളുകൾ കൂടി നേടാനായാൽ അന്താരാഷ്ട്ര കരിയറിൽ 150 ഗോളുകൾ തികയ്ക്കുന്ന ചരിത്രത്തിലെ ആദ്യത്തെ ഫുട്ബോളർ എന്ന മാന്ത്രിക നാഴികക്കല്ല് സിആർ7 പിന്നിടും.
41-ാം വയസ്സിലും ദേശീയ ടീമിന്റെ ആക്രമണ നിരയെ നയിക്കുന്ന റൊണാൾഡോ, കരിയറിൽ തനിക്ക് ഇതുവരെ സ്വന്തമാക്കാൻ കഴിയാത്ത ലോകകപ്പ് കിരീടം എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ബൂട്ട് കെട്ടുന്നത്. ആദ്യ മത്സരത്തിൽ യുവതാരം ജോവോ നെവസിലൂടെ പോർച്ചുഗൽ മുന്നിലെത്തിയെങ്കിലും യൊവാൻ വിസ്സയിലൂടെ കോംഗോ സമനില പിടിക്കുകയായിരുന്നു. ടീമിന്റെ കെട്ടുറപ്പില്ലായ്മയാണ് സമനിലയ്ക്ക് കാരണമായതെന്ന് വിമർശനങ്ങൾ ഉയരുമ്പോഴും, ജൂൺ 23-ന് ഉസ്ബെക്കിസ്ഥാനെതിരെ നടക്കുന്ന രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ റൊണാൾഡോയുടെ ചിറകിലേറി പോർച്ചുഗൽ തകർപ്പൻ തിരിച്ചുവരവ് നടത്തുമെന്ന പ്രതീക്ഷയിലാണ് കായികലോകം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."