ഹാട്രിക്കിന് പിന്നാലെ മെസ്സിക്ക് ആശംസകളുമായി ലോക ടെന്നിസ് ഇതിഹാസം
മിയാമി: ലോകകപ്പ് വേദികളിൽ ലയണൽ മെസ്സി എന്ന വിസ്മയം വീണ്ടും പെയ്തിറങ്ങുമ്പോൾ, ഫുട്‌ബോൾ മൈതാനത്തിനപ്പുറം കായികലോകത്തെയാകെ ആവേശത്തിലാഴ്ത്തി ഒരു അപൂർവ്വ സൗഹൃദ നിമിഷം. 2026 ഫിഫ ലോകകപ്പിലെ അർജന്റീനയുടെ ആദ്യ പോരാട്ടത്തിൽ അൾജീരിയക്കെതിരെ തകർപ്പൻ ഹാട്രിക് കുറിച്ച ക്യാപ്റ്റൻ ലയണൽ മെസ്സിക്ക് ആശംസകളുമായി ടെന്നിസ് ഇതിഹാസം റാഫേൽ നദാൽ രംഗത്തെത്തി.
മത്സരശേഷം മെസ്സി നടത്തിയ ഒരു വൈകാരിക പ്രതികരണമാണ് ഈ ഇതിഹാസങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനത്തിന്റെ നേർക്കാഴ്ചയായി മാറിയത്. 'ഞാനിപ്പോൾ റാഫേൽ നദാലിന്റെ വെബ് സീരീസ് കാണുകയാണ്. അദ്ദേഹത്തിന്റെ കരിയറുമായി എനിക്ക് പെട്ടെന്ന് കണക്റ്റ് ചെയ്യാൻ സാധിക്കുന്നുണ്ട്. ഞങ്ങൾ രണ്ടുപേരും സമാന ചിന്താഗതിക്കാരാണെന്ന് എനിക്ക് തോന്നുന്നു. എപ്പോഴും സർവ്വസ്വവും നൽകി പോരാടാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എനിക്ക് കളിക്കാൻ സാധിക്കുന്നിടത്തോളം കാലം ഞാൻ മൈതാനത്തുണ്ടാകും- മെസ്സി പറഞ്ഞു.
മെസ്സിയുടെ ഈ 'വൈറൽ' പരാമർശത്തിന് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളിലൂടെ നദാലിന്റെ മറുപടി എത്തിയത്. 'നന്ദി ലിയോ മെസ്സി... ലോകകപ്പിലെ ഈ തകർപ്പൻ തുടക്കത്തിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ,' നദാൽ കുറിച്ചു.
അൾജീരിയക്കെതിരായ മത്സരത്തിൽ അർജന്റീനൻ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലേറ്റിയായിരുന്നു മെസ്സിയുടെ ഹാട്രിക് പ്രകടനം. ഇന്റർ മിയാമിയിലെ സഹതാരം റോഡ്രിഗോ ഡി പോളിന്റെ പാസിൽ നിന്നായിരുന്നു ആദ്യ ഗോൾ. രണ്ടാം പകുതിയുടെ തുടക്കത്തിൽ കിട്ടിയ റീബൗണ്ട് അവസരം ഗോളാക്കി മാറ്റിയ മെസ്സി, മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഒരു ക്രിസ്പ് സ്‌ട്രൈക്കിലൂടെ ഹാട്രിക് തികച്ചു.
ഈ മൂന്ന് ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ജർമ്മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ (16 ഗോളുകൾ) റെക്കോർഡിനൊപ്പം മെസ്സിയെത്തിയിരുന്നു. തങ്ങളുടെ പ്രിയ നായകന്റെ മാസ്മരിക പ്രകടനത്തിന് സാക്ഷിയാകാൻ ഗാലറിയിലെത്തിയ 69,000ത്തിലധികം വരുന്ന കാണികൾ എഴുന്നേറ്റു നിന്നാണ് മെസ്സിയെ ആദരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."