ഇൻസ്റ്റാഗ്രാം പ്രണയത്തിന് തടസ്സം; ഹൃദ്രോഗിയായ ഭർത്താവിനെ ജ്യൂസിൽ ഉറക്കഗുളിക നൽകി ശ്വാസംമുട്ടിച്ചുകൊന്നു; ഭാര്യയും കാമുകനും പിടിയിൽ
അമരാവതി: ആന്ധ്രപ്രദേശിലെ കാക്കിനടയിൽ ഹൃദ്രോഗിയായ ഭർത്താവിനെ ആസൂത്രിതമായി കൊലപ്പെടുത്തിയ കേസിൽ ഭാര്യയും ഇൻസ്റ്റാഗ്രാം കാമുകനും പൊലിസ് പിടിയിൽ. കാക്കിനട സ്വദേശിയായ ഓട്ടോ ഡ്രൈവർ പുള്ള ദുർഗ്ഗാ പ്രസാദാണ് (38) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ രമാദേവി, കാമുകൻ പ്രസാദം ഗോപിസായി എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു. ഭർത്താവിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് വരുത്തിത്തീർത്ത് മാസങ്ങളോളമാണ് പ്രതികൾ പൊലിസിനെയും ബന്ധുക്കളെയും കബളിപ്പിച്ചത്. കേസിൽ ഇപ്പോഴാണ് പ്രതികളെ പൊലിസ് പിടികൂടുന്നത്.
ബാപട്‌ല സ്വദേശിയായ ഗോപിസായിയെ ഇൻസ്റ്റാഗ്രാമിലൂടെയാണ് രമാദേവി പരിചയപ്പെടുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറി. തങ്ങളുടെ ബന്ധത്തിന് തടസ്സമായി നിന്ന ഭർത്താവിനെ ഒഴിവാക്കാൻ ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.
കഴിഞ്ഞ മാർച്ച് 13-നായിരുന്നു കേസിനാസ്പദമായ സംഭവം. ദുർഗ്ഗാ പ്രസാദിന് കുടിക്കാൻ നൽകിയ ജ്യൂസിൽ ഇവർ ഉറക്കഗുളികകൾ കലർത്തി നൽകി. ജ്യൂസ് കഴിച്ച് ബോധരഹിതനായ പ്രസാദിനെ ഇരുവരും ചേർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
നേരത്തെ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായിട്ടുള്ള ആളായിരുന്നു ദുർഗ്ഗാ പ്രസാദ്. ഇത് അറിയുന്നത്കൊണ്ടുതന്നെ മരണം ഹൃദയാഘാതം മൂലമുള്ള സ്വാഭാവിക മരണമാണെന്ന് ബന്ധുക്കൾ വിശ്വസിച്ചു. ആർക്കും സംശയം തോന്നാത്ത രീതിയിൽ സംസ്കാര ചടങ്ങുകളും നടത്തി. എന്നാൽ, മാസങ്ങൾക്ക് ശേഷം ദുർഗ്ഗാ പ്രസാദിന്റെ കുടുംബത്തിന് ലഭിച്ച ഒരു രഹസ്യ സന്ദേശമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. സന്ദേശം ലഭിച്ചതിനെ തുടർന്ന് സംശയം തോന്നിയ കുടുംബം ഉടൻ തന്നെ പൊലിസിനെ സമീപിക്കുകയായിരുന്നു.
പൊലിസ് നടത്തിയ വിപുലമായ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലിസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
a woman and her lover were arrested for murdering her husband, who was a heart patient. the duo spiked the husband's juice with sleeping pills and suffocated him to death once he lost consciousness.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."