ഗസ്സ വംശഹത്യ, പീഡനം, ലൈംഗിക അതിക്രമം....ഇറ്റാമര്‍ ബെന്‍-ഗ്വിറിനെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യു.എസ് നീതിന്യായ വകുപ്പിന് ഹിന്ദ് റജബ് ഫൗണ്ടേഷന്റെ പരാതി
വാഷിങ്ടണ്‍: ഇസ്‌റാഈല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിറിനെതിരെ വിചാരണ ആവശ്യപ്പെട്ട് 'ഹിന്ദ് റജബ് ഫൗണ്ടേഷന്‍'. ഇക്കാര്യം ആവശ്യപ്പെട്ട് സംഘടന അമേരിക്കന്‍ നീതിന്യായ വകുപ്പിന് പരാതി നല്‍കി. ഗസ്സയിലെ യുദ്ധക്കുറ്റങ്ങള്‍, ജയിലുകളിലെ വ്യവസ്ഥാപിതമായ പീഡന നയങ്ങള്‍, ദുരുപയോഗം, കൊലപാതകം, ബലാത്സംഗം, വംശഹത്യ തുടങ്ങിയവയില്‍ ബെന്‍-ഗ്വീറിന് നേരിട്ട് ഉത്തരവാദിത്തമുണ്ടെന്നും ബെല്‍ജിയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ജൂലൈ 7-8 തീയതികളില്‍ ബെന്‍-ഗ്വിര്‍ ന്യൂയോര്‍ക്ക് സന്ദര്‍ശിക്കാനിരിക്കെയാണ് അടിയന്തര നിയമനടപടികളുമായി മുന്നോട്ടുപോയിരിക്കുന്നത്. സന്ദര്‍ശനത്തിന്റെ ഭാഗമായി, ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് നടക്കുന്ന കോണ്‍ഫറന്‍സില്‍ ദേശീയ സുരക്ഷാ മന്ത്രാലയത്തില്‍ നിന്നുള്ള പ്രതിനിധി സംഘത്തെ ബെന്‍-ഗ്വിര്‍ നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 'ഇന്‍വെസ്റ്റിംഗ് ഇന്‍ പീസ്' (Investing in Peace) എന്ന പേരില്‍ ലോകമെമ്പാടുമുള്ള പൊലിസ് മേധാവിമാരുടെയും ആഭ്യന്തര സുരക്ഷാ മന്ത്രിമാരുടെയും വാര്‍ഷിക സമ്മേളനമാണിത്.
വംശഹത്യ, വംശഹത്യക്ക് പ്രേരിപ്പിക്കല്‍, പീഡനം, ലൈംഗിക അതിക്രമം, കൊലപാതകം തുടങ്ങിയ അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ഇദ്ദേഹത്തിനെതിരെ ഫൗണ്ടേഷന്‍ ഉന്നയിക്കുന്നത്.
ജയില്‍ സര്‍വിസിന്റെയും ബോര്‍ഡര്‍ പൊലിസിന്റെയും ചുമതലയുള്ള ബെന്‍-ഗ്വീര്‍, തടവുകാര്‍ക്ക് പട്ടിണി, മര്‍ദ്ദനം, ലൈംഗിക പീഡനം, വൈദ്യസഹായം നിഷേധിക്കല്‍ എന്നിവയടക്കം കര്‍ശനവും ക്രൂരവുമായ തടങ്കല്‍ സാഹചര്യങ്ങള്‍ മനഃപൂര്‍വ്വം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്- പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഒക്ടോബര്‍ 2023 മുതല്‍ 2025 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ കുറഞ്ഞത് 46 ഫലസ്തീന്‍ തടവുകാര്‍ ഇസ്‌റാഈല്‍ ജയിലുകളില്‍ മരിച്ചുിട്ടുണ്ട്. ഗസ്സയിലേക്ക് പുറപ്പെട്ട കപ്പലുകളിലെ യാത്രക്കാരെ ഇസ്‌റാഈല്‍ സേന തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും പരാതിയിലുണ്ട്. ഈ സാഹചര്യത്തില്‍, ബെന്‍-ഗ്വിറിനെതിരെ ഔദ്യോഗിക ക്രിമിനല്‍ അന്വേഷണം നടത്തണമെന്നും അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ അദ്ദേഹത്തെ അമേരിക്ക വിട്ടുപോകാന്‍ അനുവദിക്കരുതെന്നും ഫൗണ്ടേഷന്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇരകളില്‍ അമേരിക്കന്‍ പൗരന്മാരും ഉള്‍പ്പെട്ടിട്ടുട്ടുണ്ടെന്നും സംഘടന പരാതിയില്‍ ഓര്‍മിപ്പിക്കുന്നു. അതിനാല്‍ ബെന്‍-ഗ്വീറിനെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അമേരിക്കയ്ക്ക് ബാധ്യതയുണ്ടെന്ന് ഫൗണ്ടേഷന്‍ പ്രതിനിധി ജേക്ക് റോം വ്യക്തമാക്കി. അന്താരാഷ്ട്ര കുറ്റകൃത്യങ്ങള്‍ ചെയ്ത വ്യക്തികള്‍ക്കെതിരെ ആഭ്യന്തര നിയമസംവിധാനങ്ങള്‍ ഉപയോഗിച്ച് നിയമനടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ പരാതിയെന്നും ഫൗണ്ടേഷന്‍ അറിയിച്ചു.

അനധികൃതമായി തടവിലിട്ട ഫലസ്തീനി പൗരന്മാരെ തൂക്കിലേറ്റാന്‍ നേരത്തെ ഇസ്‌റാഈല്‍ നിയമം പാസാക്കിയിരുന്നു. സൈന്യത്തെയോ പൗരന്മാരെയോ ആക്രമിക്കുന്ന ഫലസ്തീനികളെ വധിക്കാന്‍ അനുമതി നല്‍കുന്ന വിവാദ നിയമമാണ് ഇസ്‌റാഈല്‍ പാര്‍ലമെന്റായ നെസെറ്റ് പാസാക്കിയത്. ശിക്ഷ വിധിക്കപ്പെട്ടാല്‍ 90 ദിവസത്തിനുള്ളില്‍ തൂക്കിലേറ്റണമെന്നാണ് വ്യവസ്ഥ. വധശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ക്ക് ഇളവിനായി അപേക്ഷിക്കാന്‍ അവകാശമുണ്ടാകില്ലെന്ന കര്‍ശന ഉപാധിയും നിയമത്തിനുുണ്ട്. നെതന്യാഹു സര്‍ക്കാരിലെ തീവ്രവലതുപക്ഷ പാര്‍ട്ടിയായ ഒട്സ്മ യെഹൂദിയുടെ പ്രധാന ആവശ്യമായിരുന്നു ഈ നിയമം. ഇറ്റാമര്‍ ബെന്‍-ഗ്വിറാണ് നിയമത്തിനായി ശക്തിയായി വാദിച്ചിരുന്നത്. എന്നാല്‍ ഫലസ്തീനികളെ കൊല്ലുന്ന ജൂത പൗരന്മാര്‍ക്ക് ഈ നിയമം ബാധമാകില്ല.
പുതിയ നിയമത്തിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നിരുന്നു. ഈ നീക്കത്തെ ഫലസ്തീന്‍ ജനതക്കെതിരായ യുദ്ധക്കുറ്റം എന്നാണ് ഫലസ്തീന്‍ അതോറിറ്റി വിശേഷിപ്പിച്ചത്. അന്താരാഷ്ട്ര നിയമങ്ങളുടെയും ജനീവ കണ്‍വെന്‍ഷന്റെയും ലംഘനമാണിതെന്നും അവര്‍ ചൂണ്ടിക്കാട്ടി. യൂറോപ്യന്‍ യൂണിയനും വിവിധ മനുഷ്യാവകാശ സംഘടനകളും നിയമത്തിനെതിരെ രൂക്ഷമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
the hind rajab foundation has filed a complaint with the us department of justice seeking the prosecution of itamar ben-gvir over allegations related to gaza, including genocide, torture and sexual violence.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."