ഇന്ധന വിതരണം സാധാരണ നിലയിലേക്ക്; പമ്പുകളിൽ ഏർപ്പെടുത്തിയ താൽക്കാലിക വിലക്കുകൾ കേന്ദ്ര സർക്കാർ പിൻവലിക്കുന്നു; ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ
ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയ പെട്രോൾ, ഡീസൽ വിൽപന നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിക്കുന്നു. പുതിയ തീരുമാനം ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. രാജ്യത്ത് നിലവിലെ ഇന്ധന വിതരണ സാഹചര്യം തൃപ്തികരമാണെന്ന് വിലയിരുത്തിയതിനെ തുടർന്നാണ് നടപടിയെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
ഇന്ധനക്ഷാമം ഒഴിവാക്കുന്നതിനായി കഴിഞ്ഞ ജൂൺ 12-നായിരുന്നു കേന്ദ്ര സർക്കാർ താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇന്ത്യൻ ഓയിൽ (IOCL), ഭാരത് പെട്രോളിയം (BPCL), ഹിന്ദുസ്ഥാൻ പെട്രോളിയം (HPCL) എന്നീ പൊതുമേഖലാ കമ്പനികളുടെ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴിയുള്ള വിപണനത്തിനായിരുന്നു നിയന്ത്രണം. അന്ന് രാജ്യത്തെ സവിശേഷ സാഹചര്യം കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തിയതെങ്കിലും, ഇപ്പോൾ സ്ഥിതിഗതികൾ സാധാരണ നിലയിലായതോടെ ഉത്തരവ് പിൻവലിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
വ്യവസായ-വാണിജ്യ ആവശ്യങ്ങൾക്കായി പമ്പുകളിൽ നിന്ന് നേരിട്ട് പെട്രോളും ഡീസലും വാങ്ങുന്നതിന് ജൂൺ 12-ലെ ഉത്തരവ് പ്രകാരം വിലക്കുണ്ടായിരുന്നു. ഇവർ മൊത്ത വിതരണക്കാരിൽ നിന്ന് മാത്രമേ ഇന്ധനം വാങ്ങാവൂ എന്നായിരുന്നു നിർദേശം. ഈ വിലക്കാണ് ഇപ്പോൾ നീക്കിയത്.
എണ്ണക്കമ്പനികളും ചില്ലറ വിൽപനക്കാരും റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്ന് നടത്തുന്ന മൊത്തം സംഭരണം 90 ദിവസത്തേക്ക് പരിമിതപ്പെടുത്തണമെന്ന മുൻ നിർദേശവും കേന്ദ്രം റദ്ദാക്കിയിട്ടുണ്ട്.
ഗതാഗത-വ്യവസായ മേഖലകൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് കേന്ദ്ര സർക്കാരിന്റെ ഈ പുതിയ തീരുമാനം.
The central government has lifted the temporary restrictions imposed on petrol pumps, leading to the restoration of normal fuel supply across the country.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."