പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവിന് വധഭീഷണി; മുഖ്യമന്ത്രിക്ക് പരാതി നൽകി
കണ്ണൂർ: മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിന് നേരെ വധഭീഷണി. കൊലചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ ഗതി വരുമെന്നാണ് ഭീഷണി സന്ദേശമെന്ന് ഫർസീൻ പറയുന്നു. സംഭവത്തിൽ താനും കുടുംബവും വൻ ഭീതിയിലാണെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഫർസീൻ മജീദ് മുഖ്യമന്ത്രി വി.ഡി. സതീശന് പരാതി നൽകി.
ജൂലൈ ഒന്നിന് പുലർച്ചെ 3.20-നും രാത്രി 9.52-നുമായി ഗൾഫിൽ നിന്നുള്ള രണ്ട് വ്യത്യസ്ത ഫോൺ നമ്പറുകളിൽ നിന്നാണ് ഭീഷണി സന്ദേശങ്ങൾ എത്തിയത്. 'ഭരണമുണ്ടായിരുന്നതാണ് ഇതുവരെ നിന്നെ വധിക്കുന്നതിന് തടസ്സമായി നിന്നത്, ഇപ്പോൾ ഭരണമില്ലാത്തതുകൊണ്ട് നിഷ്പ്രയാസം ഇല്ലാതാക്കാൻ സാധിക്കും' എന്നായിരുന്നു ഭീഷണിയുടെ ഉള്ളടക്കം.
2022 ജൂൺ 13-നാണ് കണ്ണൂരിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ വച്ച് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫർസീൻ മജീദിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.
ഈ സംഭവത്തിൽ ഫർസീനടക്കം മൂന്ന് സഹപ്രവർത്തകർക്കെതിരെ എൽഡിഎഫ് സർക്കാർ വധശ്രമക്കേസ് ചുമത്തി ജയിലിലടച്ചിരുന്നു. എന്നാൽ, പിന്നീട് കോടതിയെ സമീപിച്ചപ്പോൾ പിണറായി വിജയനോടൊപ്പം യാത്ര ചെയ്തിരുന്ന ഇ.പി. ജയരാജൻ, ഗൺമാൻ അനിൽ, പി.എ സുനീഷ് എന്നിവർ തങ്ങളെ അകാരണമായി ആക്രമിക്കുകയായിരുന്നുവെന്ന് തെളിയിക്കപ്പെട്ടതായി ഫർസീൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
കോടതി നിർദേശപ്രകാരം കഴിഞ്ഞ ദിവസം തിരുവനന്തപുരം വലിയതുറ പൊലിസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ ഫർസീൻ മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നിരന്തരം ഫോണിലൂടെയും അല്ലാതെയും ഭീഷണികൾ വരുന്നത്.
കണ്ണൂർ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റും അധ്യാപകനുമാണ് ഫർസീൻ മജീദ്. ഫർസീന്റെ സുഹൃത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായിരുന്ന ഷുഹൈബിനെ സി.പി.എം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് ഫർസീന് നേരെയും ഇപ്പോൾ നിരന്തരം വധഭീഷണിയുണ്ടാകുന്നത്.
A Youth Congress leader, who had previously staged a protest against Kerala Chief Minister Pinarayi Vijayan inside an aircraft, has reportedly received death threats. Following the incident, a formal complaint has been filed with the Chief Minister seeking action and protection.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."