തൃണമൂൽ കോൺഗ്രസിൽ വൻ രാഷ്ട്രീയ അട്ടിമറി; മമതയെ ഞെട്ടിച്ച് കൊൽക്കത്തയിലെ പാർട്ടി ആസ്ഥാനം വിമതർ പിടിച്ചെടുത്തു
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ (ടി.എം.സി) നാടകീയമായ രാഷ്ട്രീയ അട്ടിമറി. മമത ബാനർജിക്ക് കടുത്ത വെല്ലുവിളിയുയർത്തി നിയമസഭാ പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം കൊൽക്കത്തയിലെ പാർട്ടി ആസ്ഥാനം പിടിച്ചെടുത്തു.
തങ്ങളാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസ് എന്ന് വിമതർ അവകാശപ്പെട്ടതിന് പിന്നാലെയാണ് ആസ്ഥാനം പിടിച്ചെടുത്തത്. പാർട്ടി ആസ്ഥാനത്തിന്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുത്തതോടെ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വൻ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ നേരിട്ട് കണ്ട് ചർച്ച നടത്തിയതിന് പിന്നാലെയാണ് ഋതബ്രത ബാനർജി തങ്ങളുടെ വിഭാഗമാണ് ഔദ്യോഗിക പാർട്ടിയെന്ന പ്രഖ്യാപനം നടത്തിയത്. പാർട്ടിയുടെ പേരും ഔദ്യോഗിക ചിഹ്നവും ഉപയോഗിക്കാനുള്ള നിയമപരമായ അവകാശം തങ്ങൾക്കാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഭൂരിഭാഗം എം.എൽ.എമാരുടെയും മുൻ കൗൺസിലർമാരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നാണ് വിമത വിഭാഗത്തിന്റെ വാദം. കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനിലെ 47 ഓളം മുൻ ടി.എം.സി കൗൺസിലർമാരെ പങ്കെടുപ്പിച്ച് യോഗം ചേർന്ന വിമതർ ഇതിനോടകം തന്നെ തങ്ങളുടെ അംഗബലം തെളിയിച്ചുകഴിഞ്ഞു.
പാർട്ടി ആസ്ഥാനം കൈവിട്ടതോടെ കടുത്ത പ്രതിരോധത്തിലായ മമത ബാനർജിയുടെ വിശ്വസ്തർ നിയമനടപടികളിലേക്ക് കടന്നിട്ടുണ്ട്. പാർട്ടിയുടെ പേരും ഔദ്യോഗിക ചിഹ്നവും വ്യാജമായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് മുതിർന്ന നേതാവ് ഡോല സെൻ വിമത എം.എൽ.എമാർക്കെതിരെ പൊലിസിൽ പരാതി നൽകി.
വ്യാജ രേഖകൾ ചമയ്ക്കൽ, ആളുമാറി പാർട്ടി പേര് ഉപയോഗിക്കൽ, അനധികൃതമായി യോഗങ്ങൾ സംഘടിപ്പിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് വിമതർക്കെതിരെ പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.
"ബംഗാളിലെ ജനങ്ങൾ വോട്ട് നൽകിയത് മമത ബാനർജിയുടെ നേതൃത്വത്തിനാണ്. ഏതാനും നേതാക്കളോ കൗൺസിലർമാരോ പാർട്ടി വിട്ടുപോയത് കൊണ്ട് തൃണമൂൽ കോൺഗ്രസിന്റെ ജനപിന്തുണയിൽ ഒരു ഇടിവും സംഭവിക്കാൻ പോകുന്നില്ല എന്ന് ടി.എം.സി എം.പി മഹുവ മൊയ്ത്ര പറഞ്ഞു.
പാർട്ടി ആസ്ഥാനം വിമതർ കൈയടക്കിയതോടെ കൊൽക്കത്തയിൽ ഇരുവിഭാഗവും തമ്മിൽ തെരുവ് യുദ്ധത്തിനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത പൊലിസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.
in a massive political coup, rebel leaders have taken control of the trinamool congress party headquarters in kolkata, delivering a stunning blow to party chief mamata banerjee. the sudden takeover has triggered a major political crisis within the party and sent shockwaves across west bengal.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."