ബലോഗുൻ വന്നിട്ടും കാര്യമുണ്ടായില്ല: ബെൽജിയത്തിന് മുന്നിൽ നാണം കെട്ട് യു.എസ്.എ ലോകകപ്പിൽനിന്ന് പുറത്ത്
സീറ്റ്ല്‍: ആതിഥേയരായ യു.എസിനെ തരിപ്പണമാക്കി ബെല്‍ജിയം ലോകകപ്പ് ക്വാര്‍ട്ടറില്‍. ഒന്നിനെതിരേ നാലുഗോളുകള്‍ക്കായിരുന്നു പ്രീക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിന്റെ ജയം. ചാള്‍സ് ഡി കെറ്റെലേരയുടെ ഇരട്ട ഗോളാണ് അവര്‍ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. ഹാന്‍സ് വാനാക്കെന്‍, റൊമേലു ലുക്കാക്കു എന്നിവരുടെ വകയായിരുന്നു ശേഷിച്ച ഗോളുകള്‍.
കഴിഞ്ഞ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ടിട്ടും ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലില്‍ സൂപ്പര്‍ താരം ഫ്‌ളോറിയന്‍ ബലോഗുനെ ആദ്യ ഇലവനില്‍തന്നെ കളത്തിലിറക്കിയായിരുന്നു യു.എസ്.എ എത്തിയത്. എന്നാല്‍ ബലോഗുന്‍ മൈതാനത്ത് നിരാശപ്പെടുത്തിയതോടെ ദയനീയ പരാജയമേറ്റ് ടൂര്‍ണമെന്റില്‍നിന്ന് പുറത്താവാനായിരുന്നു ആതിഥേയരുടെ വിധി.
മത്സരത്തിൻ്റെ ഒമ്പതാം മിനുട്ടില്‍ തന്നെ ബെല്‍ജിയം ലീഡെടുത്തു. കെറ്റലേരയാണ് യു.എസ് വല ആദ്യം കുലുക്കിയത്. നിക്കോളാസ് റസ്‌കിന്റെ അസിസ്റ്റില്‍നിന്നായിരുന്നു ഗോള്‍. ഒരു ഗോള്‍ വഴങ്ങിയതോടെ ഉണര്‍ന്നു കളിച്ച യു.എസ്.എ അധികം വൈകാതെ സമനില പിടിച്ചു. 31ാം മിനുട്ടില്‍ മലിക് ടില്‍മാനാണ് അവരെ ഒപ്പമെത്തിച്ചത്. ബോക്‌സിന് തൊട്ടുവെളിയില്‍നിന്ന് ലഭിച്ച ഫ്രീകിക്ക് ടില്‍മാന്‍ വലയിലെത്തിക്കുകയായിരുന്നു.
എന്നാല്‍ രണ്ടുമിനുട്ടിനകം ബെല്‍ജിയം വീണ്ടും ലീഡെടുത്തു. ഇത്തവണയും കെറ്റലേരയാണ് ലക്ഷ്യം കണ്ടത്. ലിയാന്‍ഡ്രോ ട്രൊസാര്‍ഡിന്റെ അസിസ്റ്റില്‍നിന്നായിരുന്നു ഗോള്‍. ബോക്‌സിന്റെ ഇടതു മൂലയില്‍നിന്നുള്ള ട്രൊസാര്‍ഡിന്റെ ക്രോസിന് തലവെച്ചാണ് കെറ്റലേര സ്‌കോര്‍ ചെയ്തത്.
ഇതോടെ ആദ്യ പകുതി 2-1ന് ഒരു ഗോള്‍ലീഡില്‍ അവസാനിപ്പിക്കാനും ബെല്‍ജിയത്തിനായി.
രണ്ടാം പകുതിയിലും ഇരു ടീമുകളും ഗോളിനായി നിരന്തര ശ്രമങ്ങള്‍ തുടര്‍ന്നു. ഒടുവില്‍ 57ാം മിനുട്ടില്‍ ബെല്‍ജിയം ലീഡുയര്‍ത്തി. ഹന്‍ വനേകനാണ് ഇത്തവണ യു.എസ് വലകുലുക്കിയത്. യു.എസ് ഗോള്‍കീപ്പര്‍ മാറ്റ് ഫ്രീസെയുടെ പിഴവില്‍നിന്ന് പന്ത് പിടിച്ചെടുത്ത വനേകന്‍ അനായാസം ലക്ഷ്യം കാണുകയായിരുന്നു. ഒടുവില്‍ മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ സീനിയര്‍ താരം റൊമേലു ലുക്കാക്കുവും സ്‌കോര്‍ ചെയ്ത് ബെല്‍ജിയത്തിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. 67ാം മിനുട്ടില്‍ കെറ്റലേരക്ക് പകരക്കാരനായാണ് ലുക്കാക്കു കളത്തിലെത്തിയിരുന്നത്.
വെള്ളിയാഴ്ച രാത്രി ഇന്ത്യന്‍ സമയം 12.30ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌പെയിനാണ് ബെല്‍ജിയത്തിന്റെ എതിരാളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."