റെഡ് അലേർട്ട്: വയനാട്ടിലെ ക്വാറികളുടെ പ്രവർത്തനം നിർത്തിവെയ്ക്കാൻ ഉത്തരവ്
കല്‍പ്പറ്റ: അതിതീവ്ര മഴ മുന്നറിയിപ്പിന്റെയും കനത്ത മഴയുടെയും പശ്ചാത്തലത്തില്‍ വയനാട് ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നിര്‍ത്തിവെയ്ക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ദുരന്തനിവാരണ നിയമം 2005ലെ സെക്ഷന്‍ 34 പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ദുരന്തസാധ്യതയുള്ള ദുര്‍ബല പ്രദേശങ്ങളിലെ ഹോംസ്റ്റേകള്‍ ഉള്‍പ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനവും താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ അഡ്വഞ്ചര്‍ ടൂറിസം കേന്ദ്രങ്ങളും ട്രെക്കിങ് പ്രവര്‍ത്തനങ്ങളും യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കവും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ വിലക്കിയിട്ടുണ്ട്.
കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാത പ്രദേശം, മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിത മേഖല, ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന മറ്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും വെള്ളരിമല വില്ലേജ് ഓഫീസറും സംയുക്തമായി നടപടി സ്വീകരിക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇതിന്റെ മേല്‍നോട്ടം തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ നിര്‍വഹിക്കും.
വയനാട് ടൗണ്‍ഷിപ്പ് മേഖലയിലെ മണ്ണൊലിപ്പ് ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ട സാഹചര്യമുണ്ടായാല്‍ കല്‍പ്പറ്റ മുനിസിപ്പല്‍ സെക്രട്ടറിയും കല്‍പ്പറ്റ വില്ലേജ് ഓഫീസറും ടൗണ്‍ഷിപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായി ചേര്‍ന്ന് നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ഫ്‌ലഡ്, മണ്ണിടിച്ചില്‍ തുടങ്ങിയ അപകടസാധ്യതയുള്ള ജില്ലയിലെ എല്ലാ ദുര്‍ബല മേഖലകളില്‍ നിന്നുമുള്ള ജനങ്ങളെ ആവശ്യമായ സാഹചര്യത്തില്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഇതിനുള്ള നടപടികള്‍ ജില്ലാ പഞ്ചായത്ത്, റവന്യൂ വകുപ്പ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ് എന്നിവയുടെ ഏകോപനത്തോടെ നടപ്പാക്കണം.
ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമം 2005ലെ സെക്ഷന്‍ 51(ബി) പ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.
In the wake of an extremely heavy rain warning and heavy rainfall, the Wayanad District Collector has ordered all quarries in the district to halt operations until further notice.The order was issued under Section 34 of the Disaster Management Act, 2005.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."