ഫ്രഞ്ച് പ്രസിഡന്റിന്റെ സന്ദർശനത്തിനിടെ ഡമസ്കസിൽ സ്ഫോടനം; മാക്രോൺ സുരക്ഷിതൻ
ഡമസ്കസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ സിറിയൻ സന്ദർശനത്തിനിടെ തലസ്ഥാനമായ ഡമസ്കസിൽ രണ്ടിടത്ത് സ്ഫോടനം. ഫ്രഞ്ച് പ്രസിഡന്റ് താമസിച്ച ഹോട്ടലിന് സമീപത്തായാണ് ഉഗ്ര സ്ഫോടനങ്ങൾ ഉണ്ടായത്. മാക്രോൺ രാത്രി തങ്ങിയ ഫോർ സീസൺസ് ഹോട്ടലിന് മുമ്പിലെ തെരുവിൽ ടൂറിസം മന്ത്രാലയത്തിനും ദേശീയ മ്യൂസിയത്തിനും ഇടയിലുള്ള തിരക്കേറിയ സ്ഥലത്തായിരുന്നു സ്ഫോടനങ്ങൾ. സ്ഫോടനമുണ്ടാകും മുമ്പ് തന്നെ മാക്രോൺ ഹോട്ടലിൽ നിന്നിറങ്ങിയിരുന്നെന്നും സംഭവ സമയത്ത് അദ്ദേഹം സിറിയൻ പ്രസിഡന്റിന്റെ കൊട്ടാരത്തിലായിരുന്നെന്നും സിറിയൻ അറബ് ന്യൂസ് ഏജൻസി (സന) റിപ്പോർട്ട് ചെയ്തു. മാക്രോൺ സുരക്ഷിതനാണെന്നും അദ്ദേഹം സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷാറയുമായി കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ടിടങ്ങളിലുമായി നാല് പൊലിസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഇരുപതോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്.
മാക്രോൺ സുരക്ഷിതനാണെന്ന് ഫ്രഞ്ച് സർക്കാർ വൃത്തങ്ങളും അറിയിച്ചു. സ്ഫോടനങ്ങൾ നടക്കുമ്പോൾ മാക്രോൺ ഹോട്ടലിന് പുറത്തായിരുന്നു. അദ്ദേഹത്തിന്റെ സന്ദർശനത്തിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
നയതന്ത്രജ്ഞർ, ഉന്നതോദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവരുൾപ്പെടെ താമസിക്കുന്ന ഇടങ്ങളാണ് അക്രമികൾ സ്ഫോടനത്തിന് തിരഞ്ഞെടുത്തത്. ഫോർ സീസൺസ് ഹോട്ടലിന് സമീപം റോഡരികിൽ നിർത്തിയിട്ട വാഹനത്തിനുള്ളിലും മന്ത്രാലയത്തിനടുത്തുള്ള മാലിന്യ പാത്രത്തിനുള്ളിലുമാണ് സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചിരുന്നത്. മാക്രോണിന്റെ വാഹനവ്യൂഹം പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് പുറപ്പെട്ടതിന് തൊട്ടുപിന്നാലയാണ് ആദ്യ സ്ഫോടനം നടന്നത്.
കഴിഞ്ഞദിവസം തലസ്ഥാന നഗരിയിലുണ്ടായ മറ്റൊരു ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. 2024 ഡിസംബറിൽ ബശ്ശാറുൽ അസദ് ഭരണകൂടത്തിന്റെ പതനത്തിന് ശേഷം ഒരു പാശ്ചാത്യ നേതാവ് സിറിയയിൽ നടത്തുന്ന ആദ്യ സന്ദർശനമാണ് മാക്രോണിന്റേത്. തന്റെ സന്ദർശനം തുടരുമെന്ന് മാക്രോൺ പിന്നീട് എക്സിലെ പോസ്റ്റിൽ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."