കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; അഞ്ച് പേർ കാണാമറയത്തു തന്നെ
മേപ്പാടി (വയനാട്): കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാതയുടെ പദ്ധതി പ്രദേശത്ത് മണ്ണിടിഞ്ഞുണ്ടായ ദുരന്തത്തിൽ രണ്ടാം ദിനത്തിൽ തിരച്ചിൽ വിഫലം. കാണാമറയത്തുള്ള അഞ്ച് പേർക്കായി നാല് സോണുകളായി തിരഞ്ഞ് വിവിധ വകുപ്പുകളും സന്നദ്ധ സംഘടനകളും കനത്ത മഴയിലും തിരച്ചിൽ നടത്തിയെങ്കിലും പ്രതീക്ഷ നൽകുന്ന തെളിവുകളൊന്നും കണ്ടെത്താനായില്ല. അധികൃത അനാസ്ഥയുടെ ബാക്കിപത്രമായി കുമിഞ്ഞുകൂടി കിടക്കുന്ന മൺകൂനകൾക്കുള്ളിൽ അവരുണ്ടെന്ന പ്രതീക്ഷയിലായിരുന്നു ഇന്നലത്തെ തിരച്ചിൽ.
ഉച്ചയോടെ ഒരു മൃതദേഹം ഉണ്ടെന്ന സംശയത്തിൽ കഡാവർ ഡോഗ് മണം പിടിച്ച സ്ഥലത്ത് ഏറെനേരം മണ്ണ് നീക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. മന്ത്രിമാരായ എ.പി അനിൽകുമാറിന്റെയും ടി. സിദ്ദിഖിന്റെയും മേൽനോട്ടത്തിലായിരുന്നു ഇന്നലെ തിരച്ചിലും മറ്റു നടപടികളും നടന്നത്. തിരച്ചിൽ ഇന്നും തുടരും. കാണാതായവരെ എത്രയും പെട്ടെന്ന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രിമാർ പറഞ്ഞു.
വൈകിട്ട് അഞ്ചോടെ മുഖ്യമന്ത്രി വി.ഡി സതീശൻ ദുരന്തമുഖത്തെത്തി. കരിപ്പൂരിൽനിന്ന് റോഡ് മാർഗം മീനാക്ഷിയിലെത്തിയ മുഖ്യമന്ത്രി മീനാക്ഷി പാലത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തുരങ്കപാത പദ്ധതി പ്രദേശത്ത് അപകടഭീഷണി നിലനിൽക്കുന്നതിനാൽ അങ്ങോട്ട് പോയില്ല. തുടർന്ന് ദുരിതാശ്വാസ ക്യാംപിലെത്തിയ മുഖ്യമന്ത്രി ആളുകളെ ആശ്വസിപ്പിച്ചതിനു ശേഷം പരുക്കേറ്റവർ ചികിത്സയിൽ കഴിയുന്ന ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിലെത്തി. ഇവിടെ പരുക്കേറ്റവരെ കണ്ടതിനു ശേഷം കലക്ടറേറ്റിലെത്തി അവലോകന യോഗം നടത്തി.
എൻ.ഡി.ആർ.എഫ്, ഫയർഫോഴ്സ്, പൊലിസ്, സിവിൽ ഡിഫൻസ് സേനകളുടെ നേതൃത്വത്തിൽ ശാസ്ത്രീയമായ തിരച്ചിലും രക്ഷാപ്രവർത്തനവുമാണ് ഇന്നലെ ദുരന്തമേഖലയിൽ നടന്നത്. എൻ.ഡി.ആർ.എഫ്-65, പൊലിസ്- 100, സിവിൽ ഡിഫൻസ്, ഫയർഫോഴ്സ്- 158 ഉദ്യോഗസ്ഥർക്കൊപ്പം പ്രദേശവാസികൾ ഉൾപ്പെടെ അഞ്ഞൂറോളം പേർ ഇന്നലത്തെ തിരച്ചിലിന്റെ ഭാഗമായി.
മന്ത്രിമാരായ എ.പി അനിൽകുമാർ, ടി.സിദ്ദിഖ്, ബിന്ദു കൃഷ്ണ, ഷാഫി പറമ്പിൽ എം.പി, എം.എൽ.എമാരായ കെ. രാജൻ, പി.എ മുഹമ്മദ് റിയാസ്, പി.കെ ഫിറോസ്, കെ.എം അഭിജിത്ത്, ഐ.സി ബാലകൃഷ്ണൻ, ഉഷാ വിജയൻ എന്നിവരും ഇന്നലെ ദുരന്തമുഖം സന്ദർശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."