"മരിക്കുകയാണെങ്കിൽ അത് സ്വന്തം നാട്ടിൽ"; വധശിക്ഷാ ഭീഷണിക്കിടെയും ബംഗ്ലാദേശിലേക്ക് മടങ്ങാൻ ശൈഖ് ഹസീന
ന്യൂഡൽഹി: വധശിക്ഷയടക്കമുള്ള കടുത്ത ഭീഷണികൾ നിലനിൽക്കുമ്പോഴും ജന്മനാട്ടിലേക്ക് ഉടൻ തിരിച്ചുപോകുമെന്ന പ്രഖ്യാപനവുമായി ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീന. ഡിസംബറിൽ ബംഗ്ലാദേശിലേക്ക് തിരികെപ്പോകുമെന്നും അവിടെയുള്ള സർക്കാരിന് മുന്നിൽ കീഴടങ്ങുമെന്നും അവർ വ്യക്തമാക്കി. മടങ്ങിയെത്തിയാലുടൻ താൻ വധിക്കപ്പെട്ടേക്കാമെന്ന് അറിയാമെന്നും, എങ്കിലും പാർട്ടിയിലെ സഹപ്രവർത്തകർക്കൊപ്പം കീഴടങ്ങാനാണ് തീരുമാനമെന്നും രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന് നൽകിയ ടെലിഫോൺ അഭിമുഖത്തിൽ ശൈഖ് ഹസീന പറഞ്ഞു.
2024 ഓഗസ്റ്റ് അഞ്ചിന് ബംഗ്ലാദേശിൽ നടന്ന വിദ്യാർഥി വിപ്ലവത്തെത്തുടർന്നാണ് ശൈഖ് ഹസീന രാജ്യം വിട്ടത്. നിലവിൽ ഇന്ത്യയിലാണ് അഭയം തേടിയിരിക്കുന്നത്. തിരിച്ചുപോക്കിൽ വലിയ സുരക്ഷാഭീഷണിയുണ്ടെന്നും 78-കാരിയായ ശൈഖ് ഹസീന തുറന്നുപറയുന്നു.
"സ്വന്തം നാട്ടിൽ കാൽകുത്തിയാലുടൻ അവരെന്നെ അറസ്റ്റ് ചെയ്തേക്കാം, ഒരുപക്ഷേ വധിച്ചേക്കാം. എങ്കിലും എനിക്ക് പോയേ തീരൂ. മരിക്കുകയാണെങ്കിൽ അത് സ്വന്തം നാട്ടിൽ വെച്ചായിരിക്കണം. എന്റെ മാതാപിതാക്കളെ അടക്കം ചെയ്ത മണ്ണിൽ എന്റെ രക്തവും വീഴട്ടെ."
താൻ മുൻപും നിരവധി തവണ തടവറയിൽ കഴിഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ തുറുങ്കിലടക്കപ്പെടുന്നതിനെ ഭയപ്പെടുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. അവാമി ലീഗ് പാർട്ടിയുടെ നേതാക്കളെ പൂർണ്ണമായി ഇല്ലാതാക്കാനാണ് ഇപ്പോഴത്തെ സർക്കാർ ശ്രമിക്കുന്നത്. ഈ വർഷം തന്നെ നാട്ടിലേക്ക് മടങ്ങുമെന്ന് ഹസീന നേരത്തെ എൻ.ഡി.ടി.വിയോടും വ്യക്തമാക്കിയിരുന്നു.
കടുത്ത കേസുകളും വധശിക്ഷാ വിധിയും
ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് ശൈഖ് മുജീബുറഹ്മാന്റെ മകളാണ് ഹസീന. 1996–2001, 2009–2024 കാലയളവുകളിലാണ് രാജ്യം ഭരിച്ചത്. എന്നാൽ 2024 ജൂലൈയിൽ ആരംഭിച്ച പ്രക്ഷോഭത്തെത്തുടർന്ന് അവർക്ക് അധികാരം ഒടുഴിയേണ്ടി വന്നു. നിലവിൽ ഹസീനക്കെതിരെ നിരവധി കേസുകളാണ് ബംഗ്ലാദേശിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
വിദ്യാർഥി പ്രക്ഷോഭത്തെ അടിച്ചമർത്താൻ കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ടെന്ന കേസിൽ ബംഗ്ലാദേശ് കോടതി ഹസീനയ്ക്ക് നേരത്തെ വധശിക്ഷ വിധിച്ചിരുന്നു. ധാക്കയിലെ 'പൂർബാചൽ ന്യൂ ടൗൺ' സർക്കാർ പദ്ധതിയിൽ പ്ലോട്ടുകൾ അനുവദിച്ചതിൽ ക്രമക്കേട് കാട്ടിയെന്ന രണ്ട് കേസുകളിലായി ഈ വർഷം ഫെബ്രുവരിയിൽ കോടതി ഇവർക്ക് 10 വർഷം (അഞ്ച് വർഷം വീതം) തടവുശിക്ഷ വിധിച്ചിരുന്നു.
ഈ അഴിമതിക്കേസിൽ ഹസീനയുടെ കുടുംബാംഗങ്ങൾക്കും ശിക്ഷ ലഭിച്ചിട്ടുണ്ട്. അനന്തരവളായ തുലീപ് റിസ്‌വാന സിദ്ദീഖിന് നാല് വർഷവും, മറ്റൊരു അനന്തരവളായ അസ്മിന സിദ്ദീഖ്, അനന്തരവൻ റദ്‌വാൻ മുജീബ് എന്നിവർക്ക് ഏഴ് വർഷം വീതവുമാണ് ധാക്ക സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്.
രണ്ട് വർഷമായി ഇന്ത്യയിൽ തുടരുന്ന ശൈഖ് ഹസീനയെ വിട്ടുനൽകണമെന്നാണ് ബംഗ്ലാദേശിലെ ഇപ്പോഴത്തെ സർക്കാർ നിരന്തരം ആവശ്യപ്പെടുന്നത്. ഹസീനയെ കൈമാറണമെന്ന ആവശ്യവുമായി ബംഗ്ലാദേശ് അധികൃതർ ഇന്ത്യയെ ഔദ്യോഗികമായി സമീപിക്കുന്നതിനിടയിലാണ്, നിയമത്തിന് മുന്നിൽ കീഴടങ്ങാൻ തയ്യാറായി നാട്ടിലേക്ക് മടങ്ങുമെന്ന ഹസീനയുടെ നിർണ്ണായക പ്രഖ്യാപനം വരുന്നത്.
former bangladesh prime minister sheikh hasina has expressed her desire to return to her home country, stating that if she dies, it should be in her own homeland. she remains determined to return despite facing severe political turmoil and the threat of execution.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."