മെസ്സിയുടെ പെനാൽറ്റി പിഴച്ചു, ചായക്കടയിൽ കൂട്ടത്തല്ല്; ബംഗ്ലാദേശിൽ ഫുട്ബോൾ തർക്കത്തെ തുടർന്ന് യുവാവ് കൊല്ലപ്പെട്ടു!
ധാക്ക: ലോകകപ്പ് ഫുട്ബോൾ ആവേശം ബംഗ്ലാദേശിൽ ചോരക്കളിയിലേക്ക് വഴിമാറി. ഫിഫ ലോകകപ്പ് 2026 റൗണ്ട് ഓഫ് 16 മത്സരത്തിൽ അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി പെനാൽറ്റി പാഴാക്കിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ബംഗ്ലാദേശിൽ യുവാവ് അടിയേറ്റു മരിച്ചു. കുമില്ലയിലെ ധൻപൂർ പ്രദേശത്തെ ഒരു ചായക്കടയിലാണ് കളി കണ്ടുകൊണ്ടിരുന്ന ആരാധകർ തമ്മിൽ തർക്കവും കൈയാങ്കളിയുമുണ്ടായത്. 35 കാരനായ മുഹമ്മദ് ഷരീഫുൾ ഇസ്ലാം എന്ന യുവാവാണ് ക്രൂരമായ മർദ്ദനത്തിനൊടുവിൽ കൊല്ലപ്പെട്ടത്.
ഈജിപ്തും അർജന്റീനയും തമ്മിൽ നടന്ന ആവേശകരമായ പ്രീ-ക്വാർട്ടർ മത്സരത്തിനിടയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കളി ആരംഭിച്ച് 15-ാം മിനിറ്റിൽ യാസർ ഇബ്രാഹിമിലൂടെ ഈജിപ്താണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ തൊട്ടുപിന്നാലെ 21-ാം മിനിറ്റിൽ അർജന്റീനയ്ക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു. കിക്ക് എടുത്ത ലയണൽ മെസ്സിയുടെ ഷോട്ട് ഈജിപ്ഷ്യൻ ഗോൾകീപ്പർ മുസ്തഫ ഷോബെയ്ർ തടുത്തിട്ടതോടെ ചായക്കടയിൽ കളി കണ്ടുകൊണ്ടിരുന്ന ആരാധകർ ചേരിതിരിഞ്ഞ് വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു.
തർക്കം കൈയാങ്കളിയിലേക്ക്; തലയ്ക്കടിയേറ്റ് മരണം
വാക്കുതർക്കം പെട്ടെന്ന് തന്നെ കടുത്ത ശാരീരിക ഏറ്റുമുട്ടലിലേക്ക് നീങ്ങുകയായിരുന്നു എന്ന് നസീറ ബസാർ പൊലിസ് ഔട്ട്‌പോസ്റ്റ് ഇൻ-ചാർജ് ശങ്കർ കുമാർ ദാസ് വ്യക്തമാക്കി. പ്രാദേശിക സമയം രാത്രി 11 മണിയോടെയായിരുന്നു സംഭവം. വഴക്കിനിടെ ബാബു, മെയ്ൻ ഉദ്ദീൻ മാലു എന്നീ രണ്ട് നാട്ടുകാർ ചേർന്ന് ഷരീഫുലിന്റെ തലയ്ക്ക് മാരകമായി അടിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ചോര വാർന്നൊലിച്ച ഷരീഫുലിനെ ഉടൻ തന്നെ കുമില്ല മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
കൊല്ലപ്പെട്ട ഷരീഫുൾ ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ്. ബ്രസീലിന്റെ കടുത്ത ആരാധകനായ ഇദ്ദേഹം മത്സരത്തിൽ ഈജിപ്തിനെയാണ് പിന്തുണച്ചിരുന്നത്. ഒരു കളിയിൽ തുടങ്ങിയ തർക്കം കൊലപാതകത്തിൽ കലാശിച്ചതിന്റെ ഞെട്ടലിലാണ് കുടുംബം.
"ഒരു ഫുട്ബോൾ കളിയുടെ പേരിൽ എങ്ങനെയാണ് ഒരാളുടെ ജീവനെടുക്കാൻ തോന്നുക? എനിക്ക് രണ്ട് പെൺമക്കളുണ്ട്. അവർ ഇനി ആരെയാണ് അച്ഛാ എന്ന് വിളിക്കുക? എന്റെ കുടുംബം മുഴുവൻ അവർ തകർത്തു." കൊല്ലപ്പെട്ട ഷരീഫുലിന്റെ ഭാര്യ ബ്യൂട്ടി ബാനു കണ്ണീരോടെ പറഞ്ഞു.ഭർത്താവിനെ അക്രമിച്ചവർക്ക് കടുത്ത ശിക്ഷ നൽകണമെന്ന് അവർ കണ്ണീരോടെ ആവശ്യപ്പെട്ടു. സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
നാടകീയമായ മത്സരത്തിനൊടുവിൽ അർജന്റീനയ്ക്ക് ജയം (3-2)
മറുവശത്ത് മൈതാനത്ത് അർജന്റീനയും ഈജിപ്തും തമ്മിലുള്ള മത്സരം നാടകീയമായ തിരിവുകളോടെയാണ് അവസാനിച്ചത്. 67-ാം മിനിറ്റിൽ ഈജിപ്ത് രണ്ടാം ഗോളും നേടി അർജന്റീനയെ പുറത്താകലിന്റെ വക്കിലേക്ക് തള്ളിവിട്ടിരുന്നു. എന്നാൽ കളി അവസാനിക്കാൻ 11 മിനിറ്റ് ബാക്കിയുള്ളപ്പോൾ അർജന്റീന അവിശ്വസനീയമായ തിരിച്ചുവരവ് നടത്തി.
79-ാം മിനിറ്റിൽ ക്രിസ്റ്റ്യൻ റൊമേറോയും, 83-ാം മിനിറ്റിൽ പെനാൽറ്റി പിഴവിന് പ്രായശ്ചിത്തം ചെയ്തുകൊണ്ട് ലയണൽ മെസ്സിയും ഗോൾ നേടി മത്സരത്തിൽ സമനില പിടിച്ചു (2-2). ഒടുവിൽ ഇഞ്ചുറി ടൈമിൽ എൻസോ ഫെർണാണ്ടസ് നേടിയ വിജയഗോളിലൂടെ 3-2 ന്റെ തകർപ്പൻ ജയത്തോടെ അർജന്റീന ക്വാർട്ടറിലേക്ക് യോഗ്യത നേടി. മൈതാനത്ത് അർജന്റീന വിജയം ആഘോഷിച്ചെങ്കിലും ബംഗ്ലാദേശിലെ ചായക്കടയിലുണ്ടായ ചോരക്കളി കായികലോകത്തെയാകെ കറുത്ത നിഴലിലാഴ്ത്തിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."