E20 പെട്രോൾ ഉപയോഗിച്ചാൽ മൈലേജ് കുറയും, പഴയ വാഹനങ്ങൾക്ക് പണിയും കിട്ടും; ഔദ്യോഗിക സ്ഥിരീകരണവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
ന്യൂഡൽഹി: രാജ്യത്ത് വ്യാപകമാകുന്ന E20 (20% എഥനോൾ ചേർത്ത) പെട്രോൾ വാഹനങ്ങളുടെ മൈലേജ് കുറയ്ക്കുമെന്ന കാര്യം ഔദ്യോഗികമായി സമ്മതിച്ച് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. സാധാരണ പെട്രോളിനെ അപേക്ഷിച്ച് എഥനോളിന് കലോറി മൂല്യം കുറവായതിനാലാണ് ഇന്ധനക്ഷമതയിൽ ഇത്തരമൊരു തിരിച്ചടിയുണ്ടാകുന്നതെന്ന് 'ദി ഇന്ത്യൻ എക്‌സ്പ്രസിന്' നൽകിയ അഭിമുഖത്തിൽ മന്ത്രി വ്യക്തമാക്കി.
ഉയർന്ന അളവിൽ എഥനോൾ ചേർത്ത ഇന്ധനം ഉപയോഗിക്കുന്നത് വഴി മൈലേജ് കുറയുന്നതിനൊപ്പം പഴയ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയും മന്ത്രി ശരിവെച്ചു. പഴയ കാറുകളിലെ ചില ചെറിയ ഭാഗങ്ങളെ ഈ പുതിയ ഇന്ധന മിശ്രിതം ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ, സർവീസിങ്ങിനായി എത്തുമ്പോൾ ഇത്തരം ഭാഗങ്ങൾ വാഹന നിർമാതാക്കൾ സൗജന്യമായി മാറ്റിനൽകണമെന്ന കർശന നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
എഥനോൾ ചേർത്ത ഇന്ധനം കാരണം വാഹനങ്ങൾക്ക് വൻതോതിൽ തകരാറുകൾ സംഭവിക്കുന്നു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അതിശയോക്തി കലർന്നതാണെന്നും ഇത് ബോധപൂർവമായ വ്യാജ പ്രചാരണമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. പൂനെ ആസ്ഥാനമായുള്ള ഓട്ടോമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI), വിവിധ വാഹന നിർമാതാക്കൾ എന്നിവർ നടത്തിയ ഒന്നിലധികം പരീക്ഷണങ്ങൾക്ക് ശേഷമാണ് E20 പെട്രോൾ രാജ്യവ്യാപകമായി അവതരിപ്പിച്ചതെന്നാണ് സർക്കാരിന്റെ വിശദീകരണം.
ഡീസലിന് പകരക്കാരെ കണ്ടെത്താൻ നീക്കം
പശ്ചിമേഷ്യയിലെ രാഷ്ട്രീയ അസ്ഥിരതകൾ കാരണം വിദേശ ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക മാത്രമാണ് സർക്കാരിന് മുന്നിലുള്ള വഴിയെന്ന് മന്ത്രി ഓർമിപ്പിച്ചു. പ്രതിവർഷം രണ്ട് ലക്ഷം കോടി രൂപയുടെ ഫോസിൽ ഇന്ധനമാണ് ഇന്ത്യ നിലവിൽ ഇറക്കുമതി ചെയ്യുന്നത്. തദ്ദേശീയ ഇന്ധനങ്ങളിലേക്ക് മാറുന്നതിലൂടെ ഈ ഭീമമായ തുക ലാഭിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി ഡീസൽ എഞ്ചിനുകളിലും മാറ്റങ്ങൾ വരുത്താനുള്ള പദ്ധതികൾ സർക്കാർ അണിയറയിൽ ഒരുക്കുന്നുണ്ട്.
മെഥനോൾ-ഡീസൽ മിശ്രിതം: കർണാടകയിൽ അശോക് ലെയ്ലൻഡുമായി സഹകരിച്ച് 15 ശതമാനം മെഥനോൾ ചേർത്ത ഡീസലിൽ 25 ബസുകൾ പരീക്ഷണ ഓട്ടം നടത്തി. ഡീസലിന് ലിറ്ററിന് 110 രൂപയുള്ളപ്പോൾ, വെറും 20-22 രൂപക്കാണ് അസം പെട്രോ-കെമിക്കൽസ് മെഥനോൾ ഉത്പാദിപ്പിക്കുന്നത്.
ഐസോ-ബ്യൂട്ടനോൾ: എഥനോൾ നേരിട്ട് ഡീസൽ എഞ്ചിനുകളിൽ ഉപയോഗിക്കാൻ കഴിയില്ലെന്നതിനാൽ, എഥനോളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന 'ഐസോ-ബ്യൂട്ടനോൾ' ട്രാക്ടറുകൾ, കൊയ്ത്തുയന്ത്രങ്ങൾ, നിർമാണ ഉപകരണങ്ങൾ എന്നിവയിൽ ഡീസലിന് പകരമായി ഉപയോഗിക്കും.
ജനറേറ്ററുകളിൽ മാറ്റം: നിലവിലുള്ള ജനറേറ്ററുകൾ സിഎൻജി, എഥനോൾ, മെഥനോൾ എന്നിവയിലേക്ക് മാറ്റാനും പദ്ധതിയുണ്ട്.
മൈലേജിലെ കുറവും പഴയ വാഹനങ്ങളിലെ പാർട്സുകൾ മാറേണ്ടി വരുന്നതുമായ പ്രതിസന്ധികൾ നിലനിൽക്കുമ്പോഴും, പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും രാജ്യത്തെ ഇന്ധന സ്വയംപര്യാപ്തതയിലേക്ക് നയിക്കാനും ഇത്തരം ബദൽ മാർഗങ്ങൾ അത്യന്താപേക്ഷിതമാണെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.
union minister nitin gadkari has officially confirmed that using e20 petrol leads to a drop in fuel mileage and can cause mechanical damage to older, non-compliant vehicle engines.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."