മൊഴി രേഖപ്പെടുത്തും മുൻപ് ഭാര്യ മരിച്ചു; ഹോക്കി സ്റ്റിക്ക് കൊണ്ട് മർദിച്ച് കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട കേസിൽ ഭർത്താവിനെ കോടതി വെറുതെവിട്ടു
ന്യൂഡൽഹി: ഭാര്യയെ ക്രൂരമായി മർദിച്ചെന്ന കേസിൽ പ്രതിയായ ഭർത്താവിനെ ഡൽഹി അഡീഷണൽ സെഷൻസ് കോടതി വെറുതെവിട്ടു. പരാതിക്കാരിയായ ഭാര്യ കോടതിയിൽ മൊഴി നൽകുന്നതിന് മുൻപ് മരണപ്പെട്ട സാഹചര്യത്തിലാണ് ഉത്തരവ്. പ്രതിക്കെതിരെ കുറ്റം തെളിയിക്കാൻ ആവശ്യമായ മറ്റ് ശക്തമായ തെളിവുകളോ ദൃക്‌സാക്ഷികളോ ഇല്ലെന്ന് നിരീക്ഷിച്ചാണ് കോടതി ഭർത്താവിനെ വെറുതെ വിടാൻ ഉത്തരവിട്ടത്.
2021-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഭിനേഷ് ത്രിപാഠി എന്നയാൾക്കെതിരെ ഭാര്യ രശ്മിയാണ് പരാതി നൽകിയിരുന്നത്. ഭർത്താവ് നിർബന്ധിച്ചിട്ടും അപരിചിതനായ ഒരാളോട് സംസാരിക്കാൻ ഭാര്യ വിസമ്മതിച്ചതിനെ തുടർന്നായിരുന്നു ക്രൂരമായ മർദനം നടന്നത്. ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് അടിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം താമസിച്ചിരുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് തന്നെ താഴേക്ക് തള്ളിയിടുകയും ചെയ്തതായും ഭാര്യ പരാതിയിൽ പറഞ്ഞിരുന്നു.
സംഭവത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ രശ്മി, പൊലിസിൽ പരാതി നൽകിയിരുന്നെങ്കിലും ഔദ്യോഗികമായി മൊഴി രേഖപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇവർ കേസ് പിൻവലിച്ചിട്ടുമില്ലായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ (IPC 307, 323, 341, 506) ചുമത്തിയാണ് ഭർത്താവിനെതിരെ പൊലിസ് കേസെടുത്തത്.
പിന്നീട് കോടതി കേസ് പരിഗണിച്ചപ്പോൾ രശ്മിക്ക് പലതവണ നോട്ടീസ് അയച്ചെങ്കിലും ഹാജരായില്ല. തുടർന്ന് ഇവരുടെ പിതാവ് നേരിട്ട് കോടതിയിൽ ഹാജരാകുകയായിരുന്നു. മകൾ മരണപ്പെട്ട വിവരം അദ്ദേഹം കോടതിയെ അറിയിച്ചു. മരണത്തിന് മുൻപ് ഭർത്താവുമായുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കിയിരുന്നുവെന്നും, വിവാഹമോചനം നേടി 8 ലക്ഷം രൂപ ജീവനാംശം കൈപ്പറ്റിയിരുന്നുവെന്നും പിതാവ് കോടതി ബോധിപ്പിച്ചു.
പരാതിക്കാരിയുടെ ഔദ്യോഗിക മൊഴിയോ മറ്റ് സാഹചര്യ തെളിവുകളോ ദൃക്‌സാക്ഷികളോ ഇല്ലാത്തതിനാൽ അഭിനേഷ് ത്രിപാഠിക്കെതിരെയുള്ള കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയെ വെറുതെവിട്ടത്.
a court acquitted a man accused of brutally beating his wife with a hockey stick and pushing her off a building, as the woman passed away before her official statement could be recorded by the authorities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."