ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ മിസൈൽ ആക്രമണം: ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; 8 പേർക്ക് പരുക്ക്
ദുബൈ: ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ രണ്ട് കൂറ്റൻ അസംസ്‌കൃത എണ്ണക്കപ്പലുകൾക്ക് നേരെ ഉണ്ടായ ക്രൂയിസ് മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരുക്കേറ്റു. ഇതിൽ നാല് പേരുടെ പരുക്ക് ഗുരുതരമാണ്.
അബുദബി നാഷണൽ ഓയിൽ കമ്പനിയുടെ (ADNOC) ഷിപ്പിംഗ് വിഭാഗമായ ആഡ്‌നോക് ലോജിസ്റ്റിക്‌സ് ആൻഡ് സർവീസസിന്റെ 'അൽ ബഹ്യ' (Al Bahyah), 'മൊംബാസ ബി' (Mombasa B) എന്നീ സൂപ്പർടാങ്കറുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. രണ്ട് കപ്പലുകളും ആക്രമണത്തിൽ തകർന്നതായാണ് റിപ്പോർട്ട്.
ഹോർമുസ് കടലിടുക്കിന്റെ തെക്കൻ പാതയിലൂടെ, ഒമാന്റെ പ്രാദേശിക ജലാതിർത്തിയിലൂടെ കപ്പലുകൾ കടന്നുപോകുമ്പോഴാണ് മിസൈലുകൾ പതിച്ചത്. ആക്രമണത്തെത്തുടർന്ന് രണ്ട് കപ്പലുകളിലും വലിയ രീതിയിൽ തീപിടുത്തമുണ്ടായെങ്കിലും പിന്നീട് നിയന്ത്രണവിധേയമാക്കി.
ആക്രമണത്തിൽ കൊല്ലപ്പെട്ട നാവികൻ 'മൊംബാസ ബി' എന്ന കപ്പലിലെ ജീവനക്കാരനാണ്. ഇയാൾ ഇന്ത്യക്കാരനാണെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. പരുക്കേറ്റ എട്ട് പേരിൽ ആറ് പേർ ഇന്ത്യൻ പൗരന്മാരും രണ്ട് പേർ യുക്രെയ്ൻ സ്വദേശികളുമാണ്. രണ്ട് കപ്പലുകളിലുമായി ആകെ ഉണ്ടായിരുന്ന 46 ജീവനക്കാരിൽ 30 പേരും ഇന്ത്യക്കാരായിരുന്നു.
നിരപരാധികളായ നാവികർക്കും സിവിലിയൻ കപ്പലുകൾക്കും നേരെ നടന്ന ഈ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി ആഡ്‌നോക് എൽ ആൻഡ് എസ് അറിയിച്ചു. കൊല്ലപ്പെട്ട നാവികന്റെ കുടുംബത്തോട് അഗാധമായ അനുശോചനം രേഖപ്പെടുത്തിയ കമ്പനി, പരുക്കേറ്റവർക്ക് ആവശ്യമായ എല്ലാ അടിയന്തിര സഹായങ്ങളും ലഭ്യമാക്കുന്നുണ്ടെന്നും വ്യക്തമാക്കി.
യുഎസും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു
അമേരിക്കയും ഇറാനും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽ കരാർ ലംഘിക്കപ്പെടുകയും സംഘർഷം വഷളാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ ആക്രമണം. തങ്ങളുടെ സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ച് മുന്നോട്ട് പോയതുകൊണ്ടാണ് കപ്പലുകളെ ലക്ഷ്യമിട്ടതെന്നാണ് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് (IRGC) വ്യക്തമാക്കുന്നത്. എന്നാൽ അന്താരാഷ്ട്ര സമുദ്ര സുരക്ഷാ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇതെന്നും ഉചിതമായ രീതിയിൽ പ്രതികരിക്കാൻ യുഎഇയ്ക്ക് പൂർണ്ണ അവകാശമുണ്ടെന്നും യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഇറാന്റെ ആക്രമണത്തോടെ ആഗോള വിപണിയിൽ എണ്ണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. യുഎഇ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പരുക്കേറ്റവർക്കും കുടുംബങ്ങൾക്കും ആവശ്യമായ എല്ലാ നയതന്ത്ര സഹായങ്ങളും ഉറപ്പാക്കുമെന്നും അറിയിച്ചു.
A missile attack targeting UAE oil tankers in the Strait of Hormuz has reportedly killed an Indian sailor and injured eight others, raising fresh concerns over maritime security and escalating tensions in the Gulf region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."