ഇന്ത്യൻ യാത്രികർക്കായി എമിറേറ്റ്‌സിന്റെ വമ്പൻ പ്രഖ്യാപനം; ഇനി വിമാന ടിക്കറ്റ് നിരക്ക് മാസ തവണകളായി അടയ്ക്കാം
ദുബൈ: ഇന്ത്യൻ യാത്രക്കാർക്കായി എമിറേറ്റ്‌സ് എയർലൈൻസിന്റെ വമ്പൻ പ്രഖ്യാപനം. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ മുഴുവൻ തുകയും ഒന്നിച്ച് നൽകുന്നതിന് പകരം, തുക കൃത്യമായ പ്രതിമാസ തവണകളായി (EMI) അടയ്ക്കാനുള്ള പുതിയ സൗകര്യമാണ് എമിറേറ്റ്‌സ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഇതോടെ ഇന്ത്യൻ യാത്രക്കാർക്ക് ബഡ്ജറ്റിനെക്കുറിച്ച് ആകുലപ്പെടാതെ എമിറേറ്റ്‌സിന്റെ ആഗോള ശൃംഖലയിലുള്ള 140-ഓളം ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര പ്ലാൻ ചെയ്യാം.
3 മുതൽ 36 മാസം വരെയുള്ള ഇഎംഐ ഓപ്ഷൻ
പുതിയ പേയ്‌മെന്റ് പ്ലാൻ അനുസരിച്ച് യാത്രക്കാർക്ക് അവരുടെ ടിക്കറ്റ് തുക 3 മാസം മുതൽ 36 മാസം വരെയുള്ള വിവിധ പേയ്‌മെന്റ് കാലാവധികളിലേക്ക് വിഭജിക്കാവുന്നതാണ്. emirates.com വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭ്യമാകും.
ഇന്ത്യയിലെ പ്രമുഖ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഇതിനായി പ്രമുഖ ബാങ്കുകളുമായി എമിറേറ്റ്‌സ് ഇതിനകം തന്നെ കൈകോർത്തു കഴിഞ്ഞു.
യാത്രക്കാർക്ക് ഇതൊരു ഗെയിം ചേഞ്ചറാണ്
പുതിയ പരിഹാരത്തെക്കുറിച്ച് എമിറേറ്റ്‌സിന്റെ ഇന്ത്യ, നേപ്പാൾ വൈസ് പ്രസിഡന്റ് മുഹമ്മദ് സർഹാൻ പറഞ്ഞത് ഇങ്ങനെയാണ്: "ഇന്ത്യയിലെ ഞങ്ങളുടെ പ്രിയപ്പെട്ട ഉപഭോക്താക്കൾക്ക് കൂടുതൽ ലളിതവും വഴക്കമുള്ളതുമായ പേയ്‌മെന്റ് ഓപ്ഷനുകൾ നൽകാൻ സാധിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഈ ഇഎംഐ പരിഹാരം ഇന്ത്യൻ യാത്രാ വിപണിയിൽ ഒരു വലിയ മാറ്റം കൊണ്ടുവരും. ആളുകൾക്ക് ദീർഘകാലമായി കാത്തിരിക്കുന്ന അവരുടെ സ്വപ്ന അവധിക്കാല യാത്രകൾ സ്വന്തം ബഡ്ജറ്റിന് ഇണങ്ങുന്ന രീതിയിൽ ആസൂത്രണം ചെയ്യാനും, പ്രതിമാസ തവണകളായി പണമടയ്ക്കാനും ഇത് വഴി സാധിക്കും."
വിമാനയാത്ര കൂടുതൽ സാധാരണക്കാരിലേക്ക് എത്തിക്കാനും യാത്രാ അനുഭവങ്ങൾ മെച്ചപ്പെടുത്താനും ഈ ഫ്ലെക്സിബിൾ പേയ്‌മെന്റ് ഓപ്ഷനിലൂടെ സാധിക്കുമെന്നാണ് എയർലൈനിന്റെ വിലയിരുത്തൽ.
Emirates has introduced a monthly installment payment option for Indian travellers, allowing passengers to book flight tickets now and pay in easy monthly installments, making international travel more affordable and convenient.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."