സോളാർ ഗൂഢാലോചന: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കരുക്കൾ നീക്കിയത് കെ.ബി ഗണേഷ് കുമാർ? കൊട്ടാരക്കര കോടതിയിൽ നിർണായക സാക്ഷിവിസ്താരം
കൊല്ലം: സോളാർ ഗൂഢാലോചനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗിക പീഡന പരാതിക്ക് പിന്നിൽ കെ.ബി. ഗണേഷ് കുമാറിന്റെ വൈരാഗ്യബുദ്ധിയാണെന്ന് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമായിരുന്ന കെ.സി. ജോസഫും ചാലക്കുടി എം.പി ബെന്നി ബഹനാനും മൊഴി നൽകി. കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് അർജുൻ രാജ് മുമ്പാകെയാണ് ഇരു നേതാക്കളും നിർണായക മൊഴി രേഖപ്പെടുത്തിയത്. മന്ത്രിസ്ഥാനം നഷ്ടമായതിലുള്ള വിദ്വേഷമാണ് ഗണേഷ് കുമാറിനെ ഗൂഢാലോചനയ്ക്ക് പ്രേരിപ്പിച്ചതെന്ന് ഇരുവരും കോടതിയെ ബോധിപ്പിച്ചു.
കോൺഗ്രസ് നേതാവ് അഡ്വ. സുധീർ ജേക്കബ്, അഡ്വ. ജോളി അലക്സ് മുഖേന ഫയൽ ചെയ്ത കേസിലാണ് ഇരുവരുടെയും സാക്ഷി വിസ്താരം നടന്നത്.
2013-ൽ ആദ്യ ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയിൽ ക്രിമിനൽ കേസെടുത്തതിനെത്തുടർന്നാണ് ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്. പിന്നീട് കുടുംബപ്രശ്നങ്ങൾ പരിഹരിച്ച് അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് മടക്കിക്കൊണ്ടുവരാൻ ധാരണയായിരുന്നു. എന്നാൽ, ഗണേഷ് കുമാറിന്റെ പിതാവും കേരള കോൺഗ്രസ് (ബി) ചെയർമാനുമായിരുന്ന ആർ. ബാലകൃഷ്ണപിള്ള ഇതിനെ ശക്തമായി എതിർത്തു. ഗണേഷും സോളാർ കേസ് പരാതിക്കാരിയും തമ്മിലുള്ള സൗഹൃദമായിരുന്നു ബാലകൃഷ്ണപിള്ളയുടെ എതിർപ്പിന് കാരണം.
മന്ത്രിസ്ഥാനത്തേക്ക് മടങ്ങിയെത്താനുള്ള വഴി അടഞ്ഞതോടെ ഉമ്മൻ ചാണ്ടിയോട് ഗണേഷിന് കടുത്ത വൈരാഗ്യമുണ്ടായി. ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കരുക്കൾ നീക്കിയ പ്രതിപക്ഷത്തിന്റെ കൈയിലെ കരുവായി ഗണേഷ് മാറുകയായിരുന്നു.
സോളാർ കേസ് പരാതിക്കാരി ജയിലിൽ കഴിയവെ എഴുതിയ കത്ത് 21 പേജ് മാത്രമായിരുന്നുവെന്ന് ജയിൽ സൂപ്രണ്ടിന് നൽകിയ കൈപ്പറ്റ് രസീതിൽ വ്യക്തമാണ്. എന്നാൽ പിന്നീട്, ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നപ്പോൾ തയ്യാറാക്കിയതാണെന്ന പേരിൽ 25 പേജുള്ള കത്താണ് ജുഡീഷ്യൽ കമ്മീഷന് മുമ്പാകെ സമർപ്പിച്ചത്. പുതുതായി കൂട്ടിച്ചേർത്ത 4 പേജുകളിലാണ് ഉമ്മൻ ചാണ്ടിക്കും മറ്റ് യു.ഡി.എഫ് നേതാക്കൾക്കുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ ഉള്ളത്. ഈ പേജുകൾ കൂട്ടിച്ചേർത്തതിന് പിന്നിൽ ഗണേഷ് കുമാറിന്റെ ഇടപെടലാണെന്നും കെ.സി. ജോസഫ് മൊഴി നൽകി.
കെ.സി. ജോസഫ് നൽകിയതിന് സമാനമായ മൊഴിയാണ് ബെന്നി ബെഹനാനും കോടതി മുൻപാകെ രേഖപ്പെടുത്തിയത്. കേസിലെ നിർണായക വെളിപ്പെടുത്തലുകളോടെ സോളാർ ഗൂഢാലോചന കേസിൽ വരും ദിവസങ്ങളിൽ നിയമനടപടികൾ കൂടുതൽ ശക്തമാകുമെന്നാണ് സൂചന.
Solar Case Conspiracy: Witness Examination in Kottarakkara Court. The Kottarakkara Judicial First Class Magistrate Court is conducting a crucial witness examination regarding the alleged conspiracy behind the Solar case. The case involves allegations that Kerala Forest Minister and MLA K.B. Ganesh Kumar, along with others, conspired to falsely implicate former Chief Minister Oommen Chandy in the controversial sexual harassment allegations related to the Solar scam.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."