കേരള സര്‍വകലാശാലാ ഭൂമി സര്‍വേ; ചങ്ങല നീളുന്നത് എ.കെ.ജി സെന്ററിലേക്ക്
തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ ഭൂമി അളന്ന് തിട്ടപ്പെടുത്താനുള്ള സിന്‍ഡിക്കേറ്റ് യോഗ തീരുമാനത്തിന് രാഷ്ട്രീയമാനങ്ങളേറെ. സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്ററിനായി സര്‍വകലാശാലാ ഭൂമി കൈയേറിയെന്ന കാലങ്ങളായുള്ള പരാതി സംബന്ധിച്ച വസ്തുതകള്‍ മറനീക്കി പുറത്തുവരുമോയെന്നാണ് രാഷ്ട്രീയകേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
എ.കെ.ജി സ്മാരക സമിതിക്ക് ഗവേഷണ കേന്ദ്രം ആരംഭിക്കാന്‍ നല്‍കിയ ഭൂമി കൈമാറ്റം ചെയ്യപ്പെട്ടെന്ന ആരോപണവുമുണ്ട്. പാര്‍ട്ടി ആസ്ഥാനത്തേക്ക് സര്‍വേ വകുപ്പിന്റെ ചങ്ങല നീളുന്നത് സി.പി.എം അനുവദിച്ചുകൊടുക്കുമോയെന്ന ചോദ്യമാണുയരുന്നത്.
നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷം കേരള സര്‍വകലാശാലാ സിന്‍ഡിക്കേറ്റില്‍ യു.ഡി.എഫിന് വ്യക്തമായ മുന്‍തൂക്കം ഉണ്ടായതിനെ തുടര്‍ന്നാണ് വിവാദ വിഷയം വീണ്ടും സജീവമായത്.
പാളയത്തെ സര്‍വകലാശാലാ ആസ്ഥാനം, കാര്യവട്ടം കാംപസ്, യൂനിവേഴ്‌സിറ്റി സ്റ്റേഡിയം, പി.എം.ജി സ്റ്റുഡന്റ്‌സ് സെന്റര്‍ എന്നിവയുള്‍പ്പെടെ സര്‍വകലാശാലയുടെ കൈവശമുള്ള മുഴുവന്‍ ഭൂമിയും സര്‍വേ ഡയരക്ടറേറ്റിന്റെ സഹായത്തോടെ അളന്ന് തിട്ടപ്പെടുത്താനാണ് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചത്. സേവ് യൂനിവേഴ്‌സിറ്റി കാംപയിൻ കമ്മിറ്റി ചെയര്‍മാനും പുതിയ സിന്‍ഡിക്കറ്റില്‍ അംഗവുമായ ആര്‍.എസ് ശശികുമാര്‍ യോഗത്തില്‍ വച്ച നിര്‍ദേശമാണ് യോഗം അംഗീകരിച്ചത്.
1977ല്‍ എ.കെ.ജി സ്മാരക പഠന ഗവേഷണ കേന്ദ്രത്തിനായി സര്‍വകലാശാലാ ആസ്ഥാനത്തുനിന്ന് 15 സെന്റ് ഭൂമി എ.കെ ആന്റണി സര്‍ക്കാര്‍ പതിച്ചുനല്‍കിയിരുന്നു. എന്നാല്‍, 50 സെന്റിലേറെ ഭൂമി എ.കെ.ജി സെന്റര്‍ കൈയേറിയെന്നാണ് ആരോപണം.
ഭൂമികൈയേറ്റം ആരോപിച്ച് ആര്‍.എസ് ശശികുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് കേസിലെ പ്രധാന എതിര്‍കക്ഷി. കഴിഞ്ഞ വര്‍ഷം മേയില്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഗവര്‍ണര്‍ സര്‍വകലാശാലയോട് തല്‍സ്ഥിതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് സിന്‍ഡിക്കേറ്റിന്റെ പുതിയ നീക്കം.
സര്‍വകലാശാലാ ഭൂമി കൈയേറിയതായ ആരോപണം 1984ലാണ് ആദ്യം ഉയര്‍ന്നത്. 1992ല്‍ വി.സിയായിരുന്ന ഡോ. ജെ.വി വിളനിലം സര്‍വകലാശാലാ ഭൂമി അളക്കാന്‍ ഉത്തരവിട്ടെങ്കിലും അദ്ദേഹത്തിനെതിരേ വ്യാജ ഡിഗ്രി ആരോപിച്ച് എസ്.എഫ്.ഐ സമരരംഗത്തിറങ്ങിയതോടെ ഈ നീക്കത്തിന് തിരശ്ശീല വീഴുകയായിരുന്നു. സിന്‍ഡിക്കേറ്റിന്റെ പുതിയ തീരുമാനപ്രകാരം സര്‍വകലാശാലയുടെ മുഴുവന്‍ ഭൂമിയും അളന്നു തിട്ടപ്പെടുത്താന്‍ സര്‍വേ ഡയരക്ടറേറ്റിനു കത്തു നല്‍കും.
1987ല്‍ ഇ.കെനായനാര്‍ സര്‍ക്കാരിന്റെ കാലത്ത് എ.കെ.ജി സെന്റര്‍ ഭൂമി വിവാദം നിയമസഭയില്‍ ചര്‍ച്ചയായെങ്കിലും ഉത്തരവ് മേശപ്പുറത്തുവയ്ക്കാന്‍ തയാറായില്ല.
അന്നു പ്രതിപക്ഷ നേതാവ് കെ. കരുണാകരനും ഉമ്മന്‍ ചാണ്ടിയും എം.എം ഹസനും രമേശ് ചെന്നിത്തലയും അടക്കമുള്ളവരാണ് ആവശ്യം ഉന്നയിച്ചത്. 2025 ഏപ്രിലില്‍ ഉദ്ഘാടനം ചെയ്ത എന്‍.എസ് വാര്യര്‍ റോഡിലെ പുതിയ എ.കെ.ജി സെന്ററിലേക്ക് സി.പി.എം ആസ്ഥാനം മാറ്റിയപ്പോള്‍ പഴയ എ.കെ.ജി സെന്ററിനെ ലൈബ്രറിയും ഗവേഷണ പ്രവര്‍ത്തനങ്ങളും നടക്കുന്ന പഠനകേന്ദ്രമാക്കി മാറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."