HOME
DETAILS

അടിവേര് ചികഞ്ഞുനോക്കുന്ന പാറാവുകാരന്‍

  
backup
January 13, 2020 | 3:30 AM

sideeq-nadvi-cherur-todays-article-13-01-2020

 

ഇന്ത്യയിലെ മൊത്തം ജനസംഖ്യ ഒടുവിലത്തെ സെന്‍സസ് പ്രകാരം 133.92 കോടിയാണ്. അതില്‍ വോട്ടവകാശമുള്ളവര്‍ 90 കോടി. അതില്‍ തന്നെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് 67 ശതമാനം പേര്‍. അഥവാ 60.37 കോടി. അതിന്റെ 37.36 ശതമാനം വോട്ട് നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. അതായത് 22.55 കോടി. ഇത് തന്നെ എങ്ങനെ നേടിയെന്ന കാര്യം ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. ഇലക്ഷന്‍ കമ്മിഷനും ബി.ജെ.പിയും ഒത്തുകളിച്ചുവെന്ന കാര്യം പല കേന്ദ്രങ്ങളും ചൂണ്ടിക്കാട്ടിയതാണ്. കൂടാതെ ഇലക്ട്രോണിക് വോട്ടിങ് മെഷിനില്‍ കൃത്രിമം നടന്നുവെന്ന ആരോപണവും ശക്തമാണ്.അങ്ങനെ സംശയങ്ങളുടെ പുകമറയില്‍ കഴിയുന്ന ഫലം അനുസരിച്ച് തന്നെ 22 കോടി വോട്ടര്‍മാരുടെ സാങ്കേതിക പിന്തുണ നേടിയ ഒരു പാര്‍ട്ടി 133 കോടി ജനങ്ങളുടെ പൗരത്വം ഭരണഘടനാ വിരുദ്ധ നിയമത്തിലൂടെ തെളിയിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കയാണെന്ന് കേട്ടാല്‍ പലര്‍ക്കും ചിരിക്കാന്‍ തോന്നും. ചുളുവില്‍ തോട്ടത്തിന്റെ കാവല്‍ ജോലി തരപ്പെടുത്തിയെടുത്ത പാറാവുകാരന്‍, ആ ജോലിയുടെ മറവില്‍ തോട്ടത്തിലെ മരങ്ങളുടെ അടിവേരുകള്‍ ചികഞ്ഞുനോക്കാന്‍ തുടങ്ങിയത് പോലുള്ള തമാശയായേ ആര്‍ക്കും ഇത് അനുഭവപ്പെടൂ.
ഇന്ത്യയും ഇവിടത്തെ ജനസംഖ്യയും ആരും ഇവര്‍ക്ക് തളികയില്‍വച്ചു നീട്ടിയിട്ടൊന്നുമില്ല. തികച്ചും യാദൃച്ഛികമായും താല്‍ക്കാലികമായും ലഭിച്ച നിശ്ചിത ഭരണകാലഘട്ടം ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി ഉപയോഗിക്കുന്നതിന് പകരം രാജ്യത്തിന്റെ സാമൂഹിക വ്യവസ്ഥ മാറ്റിയെടുക്കാനും ജനസംഖ്യാ ഘടന തിരുത്തിക്കുറിക്കാനും ചരിത്രവും പാരമ്പര്യവും മാറ്റിയെഴുതാനും തുനിയുക വഴി രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിടുകയാണിവര്‍.
ഒരര്‍ഥത്തില്‍ നിലവിലെ ജനാധിപത്യ സംവിധാനത്തിന്റെ പഴുതുകളാണ് ഇവര്‍ക്ക് അധികാരം നേടിക്കൊടുത്തത്. മൊത്തം ജനസംഖ്യയില്‍ ഭൂരിപക്ഷം പേരുടെയോ വോട്ടവകാശമുള്ളവരില്‍ ഭൂരിപക്ഷത്തിന്റെയോ പോള്‍ ചെയ്ത വോട്ടില്‍ ഭൂരിഭാഗത്തിന്റെയോ പിന്തുണ ഇവര്‍ക്കില്ല. മാത്രമല്ല, അധികാരത്തില്‍ വന്നശേഷം ജനപിന്തുണ നഷ്ടപ്പെടുത്തുന്ന പല നടപടികളും അവരെ പിന്തുണച്ചവരെ പോലും നിരാശരാക്കും വിധം പുറത്തുവന്നു. മുന്നണിയായി മത്സരിച്ച പല പാര്‍ട്ടികളും ഇവരെ കൈയൊഴിഞ്ഞു വേറെ വഴി തേടി. എന്നിട്ടും കൂസലില്ലാതെ അവരുടെ സ്വന്തം അജണ്ടകളുമായി മുന്നോട്ടു പോവുകയാണ്.
ഹിന്ദു മതത്തിന്റെ പേരില്‍ വര്‍ഗീയ അജണ്ടയുമായി നീങ്ങുന്ന കേന്ദ്രസര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കാനും കബളിപ്പിക്കാനും ശ്രമിക്കുന്നത് സ്വന്തം മതക്കാരെ തന്നെയാണ്. യഥാര്‍ഥ ഹിന്ദു മതത്തിന്റെ കാഴ്ചപ്പാടുകളില്‍നിന്ന് തീര്‍ത്തും വ്യതിരിക്തമാണ് ഹിന്ദുത്വ വാദങ്ങള്‍. ഡോ. രാം പുനിയാനിയും ഡോ. ശശി തരൂരും മറ്റും ചൂണ്ടിക്കാട്ടിയത് പോലെ ഹിന്ദു മതവും ഹിന്ദുത്വവും തമ്മില്‍ ബന്ധമൊന്നുമില്ല. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഹിന്ദു മതമാകുന്ന വടവൃക്ഷത്തില്‍ 1923 മുതല്‍ മാത്രം അള്ളിപ്പിടിച്ചു കയറിയ ഇത്തിക്കണ്ണിയാണ് ഹിന്ദുത്വ വാദം. മതവികാരത്തെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ചൂഷണം ചെയ്യാനുള്ള പ്രവണതയ്ക്ക് തുടക്കം കുറിച്ചത് വി.ഡി സവര്‍ക്കറാണ്.
സവര്‍ക്കറിന്റെ ഹിന്ദുത്വ അജണ്ടയാണ് തീവ്രഹിന്ദുത്വ ചിന്താരീതിക്ക് വഴിയൊരുക്കിയത്. ഹെഡ്‌ഗേവാറും ഗോള്‍വാല്‍ക്കറും അതിന് കൂടുതല്‍ വ്യാപ്തിയും പ്രചാരവും നേടിക്കൊടുത്തു. ആര്‍.എസ്.എസ് എന്ന സംഘടന അതിനു സംഘടിത രൂപം നല്‍കുകയും അവരുടെ കാഴ്ചപ്പാടുകള്‍ക്കൊത്ത് ചെറുപ്പക്കാരെ ബുദ്ധിപരമായും കായികമായും ചിട്ടപ്പെടുത്തുകയും ചെയ്തു.അങ്ങനെ രംഗം കീഴടക്കിയ പുതിയ ഹിന്ദുത്വ വാദികള്‍ ഹിന്ദു ധര്‍മത്തെ അപ്പാടെ ഹൈജാക്ക് ചെയ്യുകയോ വിഴുങ്ങുകയോ ചെയ്യാനുള്ള പുറപ്പാടിലാണ്. പരമ്പരാഗത ഹിന്ദുക്കള്‍ ഇത് തിരിച്ചറിയുന്നിടത്താണ് വൈവിധ്യത്തിലധിഷ്ഠിതമായ ഇന്ത്യയുടെ നിലനില്‍പ്പ്. അതുകൊണ്ട് തന്നെയാണ് നിസ്വാര്‍ഥമതികളും നിഷ്പക്ഷരുമായ ഹിന്ദുക്കള്‍ പുതിയ സാഹചര്യത്തില്‍ മോദിക്കും അമിത് ഷാക്കുമെതിരേ ശക്തമായി സമരരംഗത്തുള്ളത്. രണ്ട് നേതാക്കളെ മുന്നില്‍ നിര്‍ത്തി ഹിന്ദു മതത്തിന്റെ മുഖം വികൃതമാക്കാനും പരമ്പരാഗത ഇന്ത്യയുടെ നെഞ്ചുപിളര്‍ത്താനും മാത്രം പ്രയോജനപ്പെടുന്ന നീക്കങ്ങളുമായി രാഷ്ട്രീയ സ്വയം സേവക് സംഘം ഒരുമ്പെട്ടിറങ്ങിയ ഘട്ടമാണിത്. ഇതുവരെ മറച്ചു പിടിക്കാന്‍ ശ്രമിച്ച അവരുടെ ചിന്താ വൈകൃത്യങ്ങളുടെ മുഖംമൂടികള്‍ ഒന്നൊന്നായി അഴിഞ്ഞു വീണു കൊണ്ടിരിക്കയാണ്.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ കാര്യമായ പങ്കാളിത്തം അവകാശപ്പെടാനില്ലാത്ത സംഘ്പരിവാര്‍ നേതാക്കള്‍ ഇന്ത്യയുടെ മൂവര്‍ണക്കൊടിയെ അംഗീകരിച്ചിരുന്നില്ല. കാവിക്കൊടിയാണ് ഇന്ത്യയുടെ ദേശീയ പതാകയായി സ്വീകരിക്കേണ്ടതെന്നവര്‍ വിശ്വസിക്കുന്നു. ഭരണഘടനയോടും അവര്‍ക്ക് മതിപ്പില്ല. ഭരണഘടനയിലെ ആശയങ്ങള്‍ മുഴുവന്‍ വിദേശ രാജ്യങ്ങളില്‍നിന്ന് കടം കൊണ്ടതാണെന്നും രാജ്യത്തിന്റെ പരമ്പരാഗത തനിമയെ അതുള്‍ക്കൊള്ളുന്നില്ലെന്നും അവര്‍ വാദിക്കുന്നു. ഇന്ത്യയുടെ നിയമ വ്യവസ്ഥ ചിട്ടപ്പെടുത്തുന്നതില്‍ മനുസ്മൃതിയടക്കമുള്ള പുരാണങ്ങളെ അവലംബിക്കാത്തതിലുള്ള അമര്‍ഷമാണ് അവര്‍ ഇതിലൂടെ പ്രകടിപ്പിക്കുന്നത്.
ഇപ്പോള്‍ കാര്യലാഭത്തിന് വേണ്ടി ഗാന്ധിജിയെയും സര്‍ദാര്‍ പട്ടേലിനേയും പൊക്കിപ്പിടിക്കുന്ന സംഘ്പരിവാര്‍, അവസരം ഒത്തുവന്നാല്‍ രണ്ട് പേരെയും കൈയൊഴിക്കുമെന്നുറപ്പാണ്. കാരണം ഗാന്ധിജിയെ വധിച്ചത് ഇവരുടെ പാഠശാലയില്‍ മനസ് പാകപ്പെട്ട ഗോഡ്‌സെയാണ്. ഗാന്ധിജിയുടെ വധവിവരം അറിഞ്ഞപ്പോള്‍ ആഹ്ലാദിച്ചു നൃത്തം ചവിട്ടിയവര്‍ ഈ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തന്നെയായിരുന്നു. ഇത് ശത്രുക്കളുടെ ആരോപണമല്ല. ഇവര്‍ പ്രതിമയുണ്ടാക്കി പുകഴ്ത്തിപ്പാടുന്ന സര്‍ദാര്‍ പട്ടേല്‍ തന്നെ വ്യക്തമാക്കിയ കാര്യമാണ്. ഗാന്ധിജിയുടെ വധത്തെ ആര്‍.എസ്.എസ് ന്യായീകരിക്കുകയും വധത്തില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് മധുരവിതരണം നടത്തുകയുമുണ്ടായി എന്ന് സെപ്റ്റംബര്‍ 11, 1948 ന് ഗോള്‍വാല്‍ക്കറിന് എഴുതിയ മറുപടി കത്തില്‍ സര്‍ദാര്‍ പട്ടേല്‍ ആരോപിക്കുന്നുണ്ട്.'ആര്‍.എസ്.എസിന്റെ എല്ലാ നേതാക്കളുടെയും പ്രസംഗങ്ങള്‍ മുഴുവന്‍ വര്‍ഗീയ വിഷം നിറഞ്ഞതായിരുന്നു. ഇത്തരത്തില്‍ വിഷമയമായ ഒരു അന്തരീക്ഷം സൃഷ്ടിച്ച ഭീകരമായ അവസ്ഥയുടെ അന്തിമ ഫലമാണ് ഗാന്ധിവധം. ഗാന്ധിയുടെ മരണശേഷം ആര്‍.എസ്.എസുകാര്‍ സന്തോഷം പ്രകടിപ്പിക്കുകയും മധുരവിതരണം നടത്തുകയും ചെയ്തു' (ഗോള്‍വാല്‍ക്കറിനും ശ്യാമപ്രസാദ് മുഖര്‍ജിക്കും സര്‍ദാര്‍ പട്ടേല്‍ അയച്ച കത്തുകളില്‍നിന്ന്. ഔട്ട്‌ലുക് വാരിക ഏപ്രില്‍ - 27 -1998).
ഗാന്ധി വധത്തെ തുടര്‍ന്നു ആര്‍.എസ്.എസിനെ നിരോധിക്കാനുള്ള നീക്കങ്ങള്‍ക്ക് മുന്‍കൈയെടുത്തതും അന്നത്തെ ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ സര്‍ദാര്‍ പട്ടേല്‍ തന്നെയായിരുന്നവെന്നോര്‍ക്കണം. ഇപ്പോള്‍ അംബേദ്ക്കറെയും ഗാന്ധിജിയേയും പട്ടേലിനേയും വെള്ളപൂശിക്കാണിക്കുന്നതിന് പിന്നിലെ രഹസ്യം ഈ നേതാക്കളെ ആദരിക്കുന്നവരാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനതയെന്ന തിരിച്ചറിവാണ്. ചിത്രം മാറുമ്പോള്‍ നിലപാടും മാറും. സംഘ്പരിവാറിന്റെ ഇന്ത്യന്‍ ഭരണഘടനയോടുള്ള കൂറ് പോലും താല്‍ക്കാലിക നീക്കുപോക്കായി മാത്രമേ കാണാനൊക്കൂ. ഇപ്പോള്‍ പൗരത്വ നിയമത്തിന്റെയും എന്‍.ആര്‍.സിയുടെയും മറ്റും പിന്നിലെ ഗൂഢോദ്ദേശ്യങ്ങളും ഇവര്‍ മൂടിവയ്ക്കാന്‍ ശ്രമിക്കുന്നതും ഇത്തരം കുരുട്ടുവിദ്യകള്‍ ഉപയോഗിച്ചു തന്നെയാണ്.
എന്നാല്‍ ജനങ്ങള്‍ ഇതെല്ലാം തിരിച്ചറിയുന്നുണ്ടെന്ന സത്യമാണ് നമുക്ക് ആശ്വാസം നല്‍കുന്ന ഘടകം. കിട്ടിയ തക്കത്തിന് ഇന്ത്യയെ ഒരു ഹിന്ദുത്വ രാജ്യമാക്കിക്കളയാമെന്ന വ്യാമോഹത്തില്‍ നിന്നുണ്ടായ ധൃതിപിടിച്ച നീക്കങ്ങള്‍ക്ക് യഥാര്‍ഥ ഇന്ത്യന്‍ പൗരന്‍മാര്‍ തന്നെ തടയിടുന്ന കാഴ്ചയ്ക്കാണ് ഈയിടെയായി രാജ്യം സാക്ഷ്യം വഹിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൾഫിലെ യുദ്ധഭീതികൾക്കിടയിലും യു.എ.ഇ ആഡംബര റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻ കുതിപ്പ്; ഒറ്റ അപ്പാർട്ട്മെന്റ് വിറ്റുപോയത് 422 ദശലക്ഷം ദിർഹത്തിന്

uae
  •  a month ago
No Image

സഊദി വഴി മടങ്ങാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കി ഇന്ത്യന്‍ എംബസി

bahrain
  •  a month ago
No Image

ഗണേഷ് കുമാറിനെതിരെ 'കോഴി'യുമായി പ്രതിഷേധം; കൽപ്പറ്റയിലും,പത്തനാപുരത്തും സംഘർഷം

Kerala
  •  a month ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം രൂക്ഷം; മരണസംഘ്യ 486 ആയി

International
  •  a month ago
No Image

ഗിന്നസ് റെക്കോർഡ് തകർന്നില്ല, എങ്കിലും ചരിത്രം! ബ്രസീലിയൻ മണ്ണിൽ ഒരൊറ്റ മത്സരത്തിൽ പിറന്നത് 23 ചുവപ്പ് കാർഡുകൾ

Football
  •  a month ago
No Image

അഹമ്മദാബാദ് വിമാനാപകടം: അന്വേഷണ റിപ്പോർട്ട് വൈകില്ലെന്ന് കേന്ദ്രമന്ത്രി കെ. റാംമോഹൻ നായിഡു

National
  •  a month ago
No Image

പത്തനംതിട്ടയിൽ യുവതിക്ക് നേരെ ക്രൂരമായ ആക്രമണം; നടുറോഡിൽ വെട്ടിപ്പരിക്കേൽപ്പിച്ചു, സുഹൃത്ത് അറസ്റ്റിൽ

crime
  •  a month ago
No Image

'ഹാപ്പി ഹോളി' എന്ന് പറയുന്നത് കുറ്റമോ? ഉത്തർപ്രദേശിൽ ഹോളി ആശംസിച്ച ദലിത് യുവാവിനെ ബ്രാഹ്മണ കുടുംബം കുത്തിക്കൊലപ്പെടുത്തി

National
  •  a month ago
No Image

മാനന്തവാടിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം: രണ്ട് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  a month ago
No Image

ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് മിസൈലുകൾ വാങ്ങാൻ കരാറൊപ്പിട്ട് ഇന്തോനേഷ്യ

National
  •  a month ago