പ്രവാസി മടക്കം: സഊദിയിൽ നിന്നുള്ള ആദ്യ വിമാനം ഇന്ന് 12.45 ന് കോഴിക്കോട്ടേക്ക്, ഒരുക്കങ്ങൾ പൂർത്തിയായി
റിയാദ്: അടിയന്തിര വിമാന സർവ്വീസിൽ സഊദിയിൽ നിന്ന് നാട്ടിലേക്ക് തിരിക്കുന്നവർക്കുള്ള സർവ്വീസിന് ഇന്ന് തുടക്കമാകും. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഉച്ചക്ക് 12.45 ന് കോഴിക്കോട്ടേക്കാണ് ആദ്യ സർവ്വീസ്. 162 യാത്രക്കാരാണ് ആദ്യ വിമാനത്തിൽ യാത്ര തിരിക്കുക. ടിക്കറ്റ് ലഭിച്ചവര്‍ രാവിലെ ഒമ്പത് മണിക്ക് തന്നെ വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാർക്കു മുഴുവൻ യാത്ര സംബന്ധമായ വിവരങ്ങളും നിർദേശങ്ങളും നൽകിയിട്ടുണ്ട്. ഗര്‍ഭിണികള്‍, പ്രായമായവര്‍, കാലാവധി കഴിഞ്ഞ സന്ദർശക വിസക്കാർ, തുടങ്ങി അടിയന്തരമായി നാട്ടില്‍ പോകേണ്ടവരാണ് വിമാനത്തിലുണ്ടാവുക.
നേരത്തെ എംബസിയില്‍ രജിസ്റ്റര്‍ ചെയ്‌തവരിൽ നിന്നും അടിയന്തിര സാഹചര്യങ്ങൾ പരിഗണിച്ച് തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് യാത്രാനുമതി. നേരത്തെ എംബസിയില്‍ നിന്ന് അറിയിപ്പ് ലഭിച്ചവരില്‍ ചിലർ താത്പര്യമില്ലെന്നറിയിച്ചതോടെ അവര്‍ക്ക് പകരം ലിസ്റ്റിലെ മുന്‍ഗണനാപ്രകാരമുള്ളവരെ ഉൾക്കൊള്ളിച്ചിട്ടുണ്ട്. യാത്രക്കാരിൽ കേരളത്തിലെ എല്ലാ ജില്ലക്കാരുമുണ്ട്. അറിയിപ്പ് ലഭിച്ച യാത്രക്കാരോ അവരുടെ ബന്ധുക്കളോ എയര്‍ ഇന്ത്യ ഓഫീസില്‍ നേരിട്ടെത്തി പാസ്‌പോര്‍ട്ട് കോപ്പി, റീ എന്‍ട്രിയോ ഫൈനല്‍ എക്‌സിറ്റോ, മെഡിക്കല്‍ റിപ്പോര്‍ട്ട് എന്നിവ സമര്‍പ്പിച്ചാണ് ടിക്കറ്റ് കരസ്ഥമാക്കിയത്. ടിക്കറ്റിനോടൊപ്പം ഹെല്‍ത്ത് ഡിക്ലറേഷന്‍ ഫോം നൽകിയിട്ടുണ്ട്. ഇത് പൂരിപ്പിച്ച് നാട്ടിലെ വിമാനത്താവളത്തില്‍ നല്‍കണം.
റിയാദ് വിമാനത്താവളത്തില്‍ ശരീരതാപനില മാത്രമേ പരിശോധിക്കുകയുള്ളൂ. കൊവിഡ് ടെസ്‌റ്റ് നടത്തി വൈറസ് ബാധിതരല്ലെന്ന് ഉറപ്പു വരുത്തിയവരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കുകയുള്ളൂ എന്നറിയിച്ചിരുന്നെകിലും അതിലെ പ്രായോഗിക ബുദ്ധിമുട്ടു മൂലമാണ് ശരീരോഷ്‌മാവ് പരിശോധിച്ച ശേഷം യാത്ര ചെയ്യാൻ അനുവദിക്കുമെമെന്ന തീരുമാനം കൈകൊണ്ടത്. എന്നാൽ, കൊവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള എല്ലാ മുന്‍കരുതലുകളും വിമാനത്താവളത്തിലും വിമാനത്തിലുള്ളിലും സ്വീകരിക്കും. അതിന്റെ ഭാഗമായി വിമാനത്തിലുള്ളില്‍ ഭക്ഷണം വിളമ്പില്ല. യാത്രക്കാർക്ക് 25 കിലോ ബാഗേജും ഏഴുകിലോ ഹാന്‍ഡ് ബാഗേജും അനുവദിച്ചിട്ടുണ്ട്. ലഗേജുകളെല്ലാം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള അണുനശീകരണം നടത്തും.
കേരളത്തിലേക്കുള്ള അടുത്ത വിമാനം പന്ത്രണ്ടിന് ദമാമിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെടും. തുടർന്ന് പതിനാലിന് ജിദ്ദയിൽ നിന്നും മറ്റൊരു വിമാനം കൂടി കൊച്ചിയിലേക്ക് പുറപ്പെടുന്നുണ്ട്. ഇതിനിടയിൽ മറ്റന്നാൾ റിയാദിൽ നിന്നും ഡൽഹി, പതിമൂന്നിന് ജിദ്ദയിൽ നിന്നും ഡൽഹിയിലേക്കും ഇന്ത്യക്കാരെ വഹിച്ചു വിമാന സർവ്വീസ് നടക്കുന്നുണ്ട്. അടുത്ത ഘട്ടത്തിൽ കൂടുതൽ വിമാന സർവ്വീസുകൾ ഉണ്ടാകുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."