സമരം ചെയ്ത നഴ്‌സുമാരെ പിരിച്ചുവിട്ട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ; ഹോസ്റ്റലിൽ നിന്ന് ഇറങ്ങാൻ നിർദേശം, അധികൃതരും നഴ്‌സുമാരും തമ്മിൽ ഉന്തുംതള്ളും
കോഴിക്കോട്: കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ നഴ്‌സുമാരെ പിരിച്ചുവിട്ട് മാനേജ്‍മെന്റിന്റെ പ്രതികാര നടപടി. സംസ്ഥാനത്ത് സ്വകാര്യ മേഖലയിലെ ആശുപത്രികളിലെ നഴ്‌സുമാർ നടത്തുന്ന സമരത്തിൽ പങ്കെടുത്തതിനാണ് രണ്ട് നഴ്‌സുമാരെ പിരിച്ചുവിടുകയും, മറ്റുള്ളവരോട് ഹോസ്റ്റൽ ഒഴിയാൻ നിർദേശം നൽകിയതും. ഇവർക്കെതിരെയും മറ്റു നടപടികൾ ഉണ്ടാകുമെന്ന ആശങ്കയിലാണ് നഴ്‌സുമാർ. എന്നാൽ ബേബി മെമ്മോറിയൽ മാനേജ്‍മെന്റിന്റെ നടപടി അംഗീകരിക്കില്ലെന്നും സമരം ഹോസ്പിറ്റലിലേക്ക് മുന്നിലേക്ക് മാറ്റുമെന്നും യു.എൻ.എ അധ്യക്ഷൻ ജാസ്മിൻ ഷാ പറഞ്ഞു.
പിരിച്ചുവിട്ടവരെ ഉടൻ തിരിച്ചെടുക്കണം. 24 മണിക്കൂറിനുള്ളിൽ ഹോസ്റ്റലിൽ നിന്ന് പുറത്തുപോകാൻ പറഞ്ഞ പ്രതികാര നടപടിയും പിൻവലിക്കണം. ഇല്ലെങ്കിൽ ഞങ്ങൾ ആശുപത്രിക്ക് മുന്നിൽ ഉറങ്ങുമെന്നും സമരം അവിടെ നടത്തുമെന്നും ജാസ്മിൻ ഷാ പറഞ്ഞു. ബേബി മെമ്മോറിയലിലേത് ഉൾപ്പെടെ നാല് പ്രധാന ആശുപത്രികളിലെ നഴ്‌സുമാരാണ് കോഴിക്കോട് കലക്ടറേറ്റിന് മുന്നിൽ സമരം ചെയ്യുന്നത്.
ഇന്ന് രാവിലെ സമരം ചെയ്യുന്ന നഴ്‌സുമാരിൽ പുതുതായി ജോലിയിൽ പ്രവേശിച്ച നഴ്‌സുമാരെ മാനേജ്‍മെന്റ് ആശുപത്രിയിലേക്ക് വിളിച്ചുവരുത്തിയിരുന്നു. പരിശീലന ക്ലാസിന്‍റെ പേരിൽ വിളിച്ചു വരുത്തിയ ഇവരോട് ജോലിക്ക് കയറാൻ മാനേജ്‌മന്റ് നിർബന്ധിക്കുകയായിരുന്നു. എന്നാൽ സമരത്തിൽ ഉള്ള ഇവർ അതിന് തയ്യാറാകാതിരുന്നതോടെ ഇവരെ എല്ലാം പുറത്താക്കിയതായി പറയുകയും എല്ലാവരെയും ബ്ലാക്ക് ലിസ്റ്റിൽ ചേർക്കുമെന്നും ഒരിടത്ത് നിന്നും ജോലി കിട്ടില്ലെന്നും ഭീഷണിപ്പെടുത്തുകയുമായിരുന്നെന്ന് നഴ്‌സുമാർ പറഞ്ഞു.
ഈ സംഭവം ചോദ്യം ചെയ്യാൻ എത്തിയ സീനിയർ നഴ്സുമാരോട് ആശുപത്രി മേധാവി ഉൾപ്പെടെയുള്ള മാനേജ്‌മന്റ് പ്രതിനിധികൾ കയർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. തുടർന്ന് നഴ്‌സുമാർ കോഴിക്കോട് കലക്ടറിന് മുന്നിലെ സമര വേദിയിലേക്ക് എത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഹോസ്റ്റൽ ഒഴിയണമെന്ന് പറഞ്ഞ് സന്ദേശം ലഭിച്ചത്. പിന്നാലെ രണ്ട് പേരെ പിരിച്ചുവിട്ടതായുള്ള അറിയിപ്പും ലഭിച്ചു. സംഭവത്തിൽ ശക്തമായി പ്രതിഷേധിക്കുമെന്ന് ജാസ്മിൻ ഷാ പറഞ്ഞു. നഴ്‌സുമാർ ഒരുമിച്ച് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാർച്ച് നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."