സിഗരറ്റ് നൽകാൻ വൈകി; കടയ്ക്കുള്ളിൽ കയറി യുവാവിനെ ക്രൂരമായി ആക്രമിച്ച് മൂന്നംഗ സംഘം, മർദ്ദിച്ച് അവശനാക്കിയ ശേഷം സിഗരറ്റ് എടുപ്പിച്ചു
കൊച്ചി: സിഗരറ്റ് ചോദിച്ചപ്പോൾ നൽകാൻ വൈകിയതിന് കടയിലെ ജീവനക്കാരനെ തല്ലിച്ചതച്ച് മൂന്നംഗ സംഘം. പാലക്കാട് സ്വദേശിയായ ജീവനക്കാരനാണ് മർദനമേറ്റത്. കൊച്ചി വൈറ്റിലയിൽ ഇന്നലെ വൈകീട്ടാണ് സംഭവം. യുവാവിനെ മൂന്നംഗ സംഘം മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. മർദ്ദനത്തോടൊപ്പം പ്രതികൾ ഭീഷണി മുഴക്കുകയും ചെയ്തു. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.
ഇന്നലെ വൈകിട്ട് കടയിലെത്തിയ സംഘം സിഗരറ്റ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ നൽകാൻ കുറച്ച് സമയം വൈകിയതോടെ സംഘം അകത്തേക്ക് കയറി ആക്രമിക്കുകയായിരുന്നു. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ യുവാവിനെ നിലത്തിട്ടു ചവിട്ടുന്നതും ഇടിക്കുന്നതും കാണാം. തെറി വിളിച്ചുകൊണ്ടായിരുന്നു ആക്രമണം. സംഘത്തിന്റെ ആക്രമണം തടയാൻ ശ്രമിച്ചതിനു മറ്റു ജീവനക്കാരെ തടഞ്ഞ് നിർത്തിയാണ് അപകടം. എന്നാൽ കാഴ്ചക്കാർ ഏറെയുണ്ടായെങ്കിലും ആരും ഇടപെട്ടില്ല.
പാലക്കാട് സ്വദേശി കൊച്ചിയിൽ വന്ന് അധികം കളിക്കണ്ട, ഞങ്ങൾ നാട്ടുകാരാണ് തുടങ്ങിയ കാര്യങ്ങളും ഒപ്പം തെറിയും പറഞ്ഞായിരുന്നു ആക്രമണം. മർദ്ദനമേറ്റ് അവശനായ യുവാവിനെകൊണ്ട് തന്നെ സിഗരറ്റ് എടുപ്പിച്ച് വലിച്ചാണ് ഇവർ സ്ഥലത്ത് നിന്ന് പോയത്. സംഭവത്തിൽ കേസെടുത്ത കടവന്ത്ര പൊലിസ് പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."