HOME
DETAILS

പാഠം പഠിക്കാത്ത കേരളം

  
backup
April 11, 2017 | 1:15 AM

%e0%b4%aa%e0%b4%be%e0%b4%a0%e0%b4%82-%e0%b4%aa%e0%b4%a0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%82

പുറ്റിങ്ങല്‍ ദുരന്തം എന്തെന്നു ചോദിച്ചാല്‍ ഓര്‍മയുണ്ടെന്നു പറയുന്നവര്‍ എത്രപേരുണ്ടാകുമെന്നു സംശയമാണ്. നൂറ്റിപ്പത്തു പേര്‍ ഒറ്റയടിക്കു മരിച്ച ആ വെടിക്കെട്ടു ദുരന്തം സംഭവിച്ചിട്ട് ഒരു വര്‍ഷമേ കഴിഞ്ഞുള്ളു. ഇത്തരത്തിലൊരു ദുരന്തം ഇനിയുണ്ടാകരുതെന്ന് അന്നു മുറവിളി കൂട്ടാത്തവരുണ്ടായിരുന്നില്ല. എന്നാല്‍, അതെല്ലാം കാറ്റില്‍ അലിഞ്ഞിരിക്കുന്നു. പുറ്റിങ്ങല്‍ ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളുടെയും പരിക്കുപറ്റിയവരുടെയും മനസില്‍ മാത്രമാണ് ഇന്നും അതു ഞെട്ടലായി നിലനില്‍ക്കുന്നത്.
അപകടം ദുരന്തമാകുന്നത് സമൂഹം അതില്‍നിന്ന് ഒന്നും പഠിക്കാതെ പോകുമ്പോഴാണ്. ഇവിടെയും സംഭവിച്ചത് അതാണ്. അപകടമുണ്ടായ ഉടന്‍ രണ്ടുകാര്യത്തില്‍ പൊതുസമൂഹം ഒറ്റക്കെട്ടായിരുന്നു.
1. അപകടത്തിന് ഉത്തരവാദികളായവരെ ജയിലില്‍ അടയ്ക്കണം
2. കേരളത്തില്‍ കരിമരുന്നു പ്രയോഗം നിരോധിക്കണം.
അന്ന്, ചാനല്‍ചര്‍ച്ചയില്‍ അപകടത്തിനാരാണു കാരണക്കാരനെന്ന് അവതാരകന്‍ ചോദിച്ചിരുന്നു. എന്റെ മറുപടി ഇങ്ങനെയായിരുന്നു: ''അപകടങ്ങളുണ്ടാകുന്നത് സുരക്ഷാവീഴ്ച കൊണ്ടാണ്, അതിന് ഒരാളെ മാത്രം കുറ്റംപറയുന്നത് ശരിയായ നടപടിയല്ല. ആരെയെങ്കിലും ജയിലിലിട്ടാല്‍ സമൂഹത്തിനു സമാധാനമാകുമായിരിക്കും. അതിനപ്പുറം ഇനിയൊരു ദുരന്തം ഒഴിവാക്കപ്പെടുന്നില്ല.''
കുറ്റക്കാരെ ചൂണ്ടിക്കാണിക്കുന്നതിനുപകരം ചില നിര്‍ദേശങ്ങളാണു ഞാന്‍ നല്‍കിയത്. അവയിങ്ങനെയായിരുന്നു:
1: രണ്ടു നൂറ്റാണ്ടിലേറെ പഴക്കമുള്ള കലാരൂപമാണു കേരളത്തില്‍ കരിമരുന്നു പ്രയോഗം. കരിമരുന്നു കോപ്പുകള്‍ നിര്‍മിക്കുന്ന അനവധി യൂണിറ്റുകള്‍ നമുക്കുണ്ട്, അതു പ്രയോഗിക്കുന്ന അനവധി പ്രൊഫഷണലുകളുമുണ്ട്. കരിമരുന്നുപ്രയോഗം ആചാരമായ ക്ഷേത്രങ്ങള്‍, പള്ളികള്‍. ഓരോ വീട്ടിലും കരിമരുന്നെത്തിക്കുന്ന മതാചാരങ്ങള്‍. ഒരു ഫയര്‍വര്‍ക്‌സ് എക്കോണമിക്കുള്ള സകല ചേരുവകളും ഇവിടെയുണ്ട്.
ലോകത്ത് എത്രയോ സ്ഥലങ്ങളില്‍ ഇപ്പോഴും ലക്ഷക്കണക്കിനാളുകള്‍ക്ക് ആനന്ദം നല്‍കി സുരക്ഷിതമായി കരിമരുന്നുപ്രയോഗം നടക്കുന്നുണ്ട്. ജനീവ നഗരത്തില്‍ തടാകത്തിന്റെ നടുക്ക് ലക്ഷക്കണക്കിനാളുകളെ സാക്ഷിനിര്‍ത്തി എല്ലാ വര്‍ഷവും കരിമരുന്നു കലാപ്രകടനമുണ്ടാകും. നമ്മുടെ നാട്ടിലെ ഭാഷയില്‍ പറഞ്ഞാല്‍ മത്സരക്കമ്പമാണവിടെ നടക്കുന്നത്. രണ്ടു വമ്പന്‍കമ്പനികളാണു മത്സരിച്ചു പ്രകടനമൊരുക്കുന്നത്. ഓരോ വര്‍ഷവും ഒന്നിനൊന്നു മെച്ചമായി അതു നടക്കുന്നു.
അപകടമുണ്ടായതിന്റെ പേരില്‍ കണ്ണുംപൂട്ടി നിരോധിക്കേണ്ടതല്ല ഈ കലാരൂപം. പകരം, കരിമരുന്നു നിര്‍മാണവും കലാപ്രകടനവും നടത്തുന്നവരെയും ഉത്സവക്കമ്മിറ്റിക്കാരെയും വിശ്വാസത്തിലെടുത്ത് ഈ പ്രസ്ഥാനത്തെ സമൂലം നവീകരിക്കണം.
2: കരിമരുന്നു നിര്‍മാണം, വിപണനം, ഉപയോഗം എന്നിവയുടെ സുരക്ഷാമാനദണ്ഡങ്ങള്‍ കുറ്റമറ്റതായി പാലിക്കാന്‍ അതിലുള്‍പ്പെട്ടവരെ സഹായിക്കണം. പടക്കനിര്‍മാണത്തിലെ അപകടസാധ്യത മറ്റാരേക്കാളും അവര്‍ക്കറിയാം. ആധുനിക സുരക്ഷാമാനദണ്ഡങ്ങള്‍ അവരെ പഠിപ്പിക്കാത്തതാണു പ്രശ്‌നം. 'സെന്റര്‍ ഫോര്‍ പൈറോടെക്‌നിക്‌സ് ' കേരളത്തില്‍ സ്ഥാപിച്ച് അക്കാര്യം പരിഹരിക്കണം. അങ്ങനെ ഈ വ്യവസായത്തില്‍ പ്രൊഫഷണലിസം വരട്ടെ.
സ്വിറ്റ്‌സര്‍ലന്‍ഡ് വാച്ചു നിര്‍മാണത്തിനു പ്രശസ്തമാണല്ലോ. അതുകൊണ്ടു വാച്ചുകമ്പനികളിലെ ജോലിക്കു പരിശീലിപ്പിക്കുന്ന 'മൈക്രോടെക്‌നിക്‌സ് 'എന്ന ബിരുദം അവിടെയുണ്ട്. വൈന്‍നിര്‍മാണത്തില്‍ ബിരുദകോഴ്‌സുണ്ട് ഫ്രാന്‍സില്‍. നൂറിലധികള്‍ എന്‍ജിനീയറിങ് കോളജുകളും അതിനേക്കാളെത്രയോ പോളിടെക്‌നിക്കുകളും ഐ.ടി.ഐകളുമൊക്കെയുള്ള കേരളത്തില്‍ കരിമരുന്നുപ്രയോഗം പഠിപ്പിക്കാന്‍ തട്ടുകടപോലുമില്ല.
3: വെടിക്കെട്ടുകൊണ്ടു മാത്രമല്ല കേരളത്തില്‍ ആള്‍ക്കൂട്ടത്തില്‍ ദുരന്തമുണ്ടാകുന്നത്. ആനവിരണ്ടും തിരക്കുമൂലവുമൊക്കെ ദുരന്തമുണ്ടാകാം. യൂറോപ്പിലെപ്പോലെ ആള്‍ക്കൂട്ടത്തിലേക്കു വാഹനം ഓടിച്ചുകയറ്റാനുള്ള തീവ്രവാദ സാധ്യത, കുറേയാളുകള്‍ ഒത്തുചേരുന്നിടത്തു വൃത്തിയുള്ള കക്കൂസുപോലുമില്ലാത്ത അവസ്ഥ, സ്ത്രീകള്‍ക്ക് ആള്‍ക്കൂട്ടത്തിലേക്കു സുരക്ഷിതമായി പോകാനാവാത്ത അവസ്ഥ ഇതൊക്കെ കേരളത്തിലെ പ്രശ്‌നമാണ്.
അപ്പോള്‍, കേരളത്തില്‍ ആളെക്കൂട്ടി പരിപാടികളില്‍, അത് അമ്പലമോ, പള്ളിയോ, മതപ്രസംഗമോ, കള്‍ച്ചറല്‍ ഫെസ്റ്റിവലോ, രാഷ്ട്രീയമീറ്റിങ്ങോ, യുവജനോത്സവമോ, എന്തായാലും, വേണ്ടത്ര പരിശീലനവും മാര്‍ഗനിര്‍ദേശവും സിദ്ധിച്ചതും സുരക്ഷയുടെ പൂര്‍ണ ഉത്തരവാദിത്വമുള്ളതുമായ കമ്മിറ്റി രൂപീകരിക്കണം. അത്തരത്തിലുള്ള സന്നദ്ധസേവക സംവിധാനമില്ലെങ്കില്‍ ആ പരിപാടിക്ക് അനുമതി നിഷേധിക്കണം.
ഇങ്ങനെ തികച്ചും അനിവാര്യവും നടപ്പാക്കാന്‍ തീരെ ബുദ്ധിമുട്ടില്ലാത്തതുമായ നിര്‍ദേശങ്ങളാണ് ഞാന്‍ മുന്നോട്ടു വച്ചത്. വര്‍ഷമൊന്നു കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ ഒരു മാറ്റവുമില്ല. നാളെ പുറ്റിങ്ങലിലോ മറ്റെവിടെയെങ്കിലുമോ നിന്ന് ഇതിലും വലിയ ദുരന്തവാര്‍ത്ത കേട്ടാലും അതിശയിക്കാനില്ല.
വെടിക്കെട്ടപകടത്തിലുള്‍പ്പെടെ തികച്ചും ആകസ്മികമായ ദുരന്തങ്ങളില്‍ വര്‍ഷത്തില്‍ പതിനായിരത്തോളം പേരാണു കേരളത്തില്‍ മരിക്കുന്നത്. ഈ വര്‍ഷം ഇതിലൊരാള്‍ ഞാനോ നിങ്ങളോ ആകാം. അപകടത്തില്‍പ്പെടാനുള്ള സാധ്യതയാണെങ്കില്‍ ഇതിലും കൂടുതലാണ്.
എന്തു കുന്തമാണു നിങ്ങളെ കൊല്ലാന്‍ പോകുന്നതെന്ന് അല്ലെങ്കില്‍ അപകടത്തില്‍പെടുത്തി കട്ടിലില്‍ കേറ്റാന്‍ പോകുന്നത് എന്നു മുന്‍കൂട്ടി പറയാന്‍ വയ്യ. എന്താണെങ്കിലും നിങ്ങളുടെ സാമ്പത്തികനിലയെയും നിങ്ങളുടെ കുടുംബത്തിന്റെ ജീവിതത്തെയും അതു മാറ്റിമറിച്ചേക്കാം. ഇതുവരെ പണിയെടുത്ത് അഭിമാനത്തോടെ ജീവിച്ച നിങ്ങള്‍ക്ക് വേണ്ടി നാട്ടുകാര്‍ പണപ്പിരിവു നടത്തേണ്ടിവരികയോ, സര്‍ക്കാര്‍സഹായത്തിനായി നിങ്ങളുടെ കുടുംബം ഓഫിസുകള്‍ തോറും കയറിയിറങ്ങേണ്ടിവരികയോ ചെയ്‌തേക്കാം. നിങ്ങളുടെ ജീവനോ ആരോഗ്യമോ മാത്രമല്ല നിങ്ങളുടെ അഭിമാനവും കുടുംബത്തിന്റെ മൊത്തം സാമ്പത്തികസുരക്ഷയും തകരാന്‍ ഒരു നിമിഷം മതി.
അപകടം ആര്‍ക്കും സംഭവിക്കാം. അതിലൂടെ കുടുംബം വഴിയാധാരമാകാതിരിക്കാന്‍ ആരോഗ്യ ഇന്‍ഷുറന്‍സും ലൈഫ് ഇന്‍ഷുറന്‍സും നിര്‍ബന്ധമാക്കുക. നാട്ടില്‍ ആളുകൂടുന്ന പരിപാടിക്കൊക്കെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനും സംവിധാമുണ്ടാക്കണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ വീണ്ടും സംഘർഷം; ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ വ്യാപക പ്രതിഷേധം; കുക്കി എംഎൽഎമാരുടെ നീക്കത്തിൽ അമർഷം

National
  •  18 minutes ago
No Image

ചോദ്യങ്ങൾക്ക് പകരം അധിക്ഷേപം: സത്യത്തെ ഭയന്ന് പ്രധാനമന്ത്രി ഒളിച്ചോടുന്നു; പാർലമെന്റിൽ മോദി നടത്തുന്നത് രാഷ്ട്രീയ പരിഹാസമാണെന്ന് രാഹുൽ ഗാന്ധി

National
  •  an hour ago
No Image

ഈ സാല കപ്പും നംദെ! ഡൽഹിയെ വീഴ്ത്തി ആർസിബിക്ക് രണ്ടാം WPL കിരീടം

Cricket
  •  an hour ago
No Image

ഒമാനിൽ വിവാഹപൂർവ മെഡിക്കൽ പരിശോധന നിർബന്ധമാക്കി; നിയമം ലംഘിച്ചാൽ വിവാഹ കരാർ അസാധുവാകും

oman
  •  2 hours ago
No Image

പുതിയ തസ്തിക സൃഷ്ടിച്ചു; സീറാം സാംബശിവ റാവു മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ

Kerala
  •  2 hours ago
No Image

എയിംസ്; കേരളം നിർദേശിച്ച സ്ഥലത്ത് കേന്ദ്രം സാധ്യത പഠനം നടത്തണം; നിർദേശവുമായി ഹൈക്കോടതി

Kerala
  •  2 hours ago
No Image

കോഴിക്കോട് പൂച്ചയെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കിയ സംഭവം; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  2 hours ago
No Image

അബദ്ധത്തിൽ ചവറ്റുകുട്ടയിലെറിഞ്ഞത് 50,000 ദിർഹത്തിന്റെ സ്വർണ്ണം; അത്ഭുതകരമായി വീണ്ടെടുത്ത് ദുബൈ പൊലിസ്

uae
  •  2 hours ago
No Image

കിരീടം നേടും മുമ്പേ റെക്കോർഡ്; ചരിത്രം സൃഷ്ടിച്ച് ജെമീമയുടെ ഡൽഹി

Cricket
  •  3 hours ago
No Image

ബഹ്‌റൈന്‍ കിരീടാവകാശി കുവൈത്ത് സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചെത്തി

bahrain
  •  3 hours ago