തലശ്ശേരിയിൽ പത്താം ക്ലാസുകാരിയെ സംഘം ചേർന്ന് പീഡിപ്പിച്ചു; ബ്ലാക്ക്‌മെയിലിംഗിനെത്തുടർന്ന് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു
തലശ്ശേരി: പ്രണയം നടിച്ച് പത്താം ക്ലാസ് വിദ്യാർഥിനിയെ അഞ്ചംഗ സംഘം മാസങ്ങളോളം പീഡനത്തിനിരയാക്കി. പീഡനദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തിയായിരുന്നു ക്രൂരത. സംഭവത്തിൽ മനംനൊന്ത് പെൺകുട്ടി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. പരാതിയിൽ രണ്ടുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തു.
ഏകദേശം രണ്ടര മാസം മുൻപാണ് പെൺകുട്ടി ഒരു ഷോപ്പിംഗ് മാളിൽ വെച്ച് പത്തൊമ്പതുകാരനെ പരിചയപ്പെടുന്നത്. തുടർന്ന് പ്രണയം നടിച്ച് ഇയാൾ പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ മൊബൈലിൽ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്യുകയുമായിരുന്നു. ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാളുടെ സുഹൃത്തുക്കളും പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു. കണ്ണൂർ, മാഹി, പയ്യാമ്പലം എന്നിവിടങ്ങളിലെ വിവിധയിടങ്ങളിൽ വെച്ചായിരുന്നു പീഡനം നടന്നത്.
കഴിഞ്ഞ ശനിയാഴ്ച നഗരത്തിൽ വെച്ച് പെൺകുട്ടി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ച കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ഡോക്ടറാണ് വിവരം പൊലിസിനെ അറിയിച്ചത്.
സംഭവത്തിൽ മൂന്ന് വ്യത്യസ്ത കേസുകളായാണ് പൊലിസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കസ്റ്റഡിയിലുള്ള രണ്ടുപേരെ പൊലിസ് ചോദ്യം ചെയ്തുവരികയാണ്. ഒളിവിൽ പോയ ബാക്കി പ്രതികളെ തിരിച്ചറിഞ്ഞതായും അവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായും പൊലിസ് വ്യക്തമാക്കി.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദമുണ്ടായാൽ വിദഗ്ധരുടെ സഹായം തേടുക. സംസ്ഥാന സർക്കാരിന്റെ ദിശ ഹെൽപ്‌ലൈൻ നമ്പറുകൾ: 1056, 0471-2552056.
A teenage girl in Thalassery attempted suicide after being victimsed by a five-member gang. The ordeal began when a 19-year-old befriended the class 10 student at a mall and allegedly sexually assaulted her under the pretext of love.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."