In Depth:: റഫ അതിർത്തി അടച്ച് ഇസ്റാഈൽ: ഗസ്സയിൽ ചികിത്സ ലഭിക്കാതെ മരിച്ചു വീഴുന്നത് കുഞ്ഞുങ്ങൾ ഉൾപ്പെടെ നിരവധി രോഗികൾ
2026 ഫെബ്രുവരി 28. അഞ്ചുമാസം പ്രായമുള്ള തന്റെ മകൾ അൽമയുടെ ജീവൻ രക്ഷിക്കാനുള്ള യാത്രയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിരുന്നു ഗസ്സ നിവാസിയായ ലാമ അബു റൈദ. ശ്വസിക്കാൻ ഓക്സിജൻ മെഷിന്റെ സഹായം തേടുന്ന കുഞ്ഞിനെ മാർച്ച് 1ന് വിദേശത്ത് ചികിത്സയ്ക്ക് കൊണ്ടുപോകാനുള്ള അനുമതി അധികൃതരുടെ ഭാഗത്ത് നിന്ന് ലഭിച്ചതായിരുന്നു. അത് കൊണ്ട് തന്നെ കുഞ്ഞു മകളുടെ ജീവൻ രക്ഷിക്കുന്നതിനുള്ള യാത്രതിരിക്കാൻ അന്ന് നേരം പുലരുകയേ വേണ്ടിയിരുന്നുള്ളൂ. ഈജിപ്തിലേക്കുള്ള റഫ അതിർത്തി കടന്ന് ജോർദാനിലെത്തിയാൽ ഗസ്സയിൽ ലഭ്യമല്ലാത്ത ശസ്ത്രക്രിയയിലൂടെ അൽമയെ രക്ഷിക്കാമായിരുന്നു. എന്നാൽ, മാർച്ച് 1-ന് നിശ്ചയിച്ചിരുന്ന യാത്രയുടെ തലേദിവസം ഇസ്റാഈൽ ഗസ്സയിലെ എല്ലാ അതിർത്തികളും അനിശ്ചിതകാലത്തേക്ക് അടച്ചു. ഇറാനുമായുള്ള സംയുക്ത സൈനിക നീക്കത്തിന്റെ ഭാഗമായി 'സുരക്ഷാ കാരണങ്ങൾ' ചൂണ്ടിക്കാട്ടിയായിരുന്നു ഈ തീരുമാനം. ഇതോടെ ലാമയുടെ പ്രതീക്ഷകൾ തകർന്നു. "ഒരു മുന്നറിയിപ്പുമില്ലാതെയാണ് അവർ അതിർത്തി അടച്ചു കളഞ്ഞത്." ലാമ വിതുമ്പലോടെ പറയുന്നു. ശ്വാസകോശത്തിൽ മുഴയുള്ള അൽമ കഴിഞ്ഞ മൂന്നുമാസമായി ഖാൻ യൂനിസിലെ നാസർ ആശുപത്രിയിലാണ്.
റഫ അതിർത്തി ഗസ്സയുടെ പുറംലോകത്തേക്കുള്ള ഏക കവാടമാണ്. ഹമാസുമായുള്ള വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഈ അതിർത്തി ഭാഗികമായി ഇസ്റാഈൽ തുറന്നിരുന്നെങ്കിലും ചുരുക്കം ചിലർക്ക് മാത്രമേ ചികിത്സയ്ക്കായി പോകാൻ കഴിഞ്ഞുള്ളൂ. ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും വെയ്റ്റിങ് ലിസ്റ്റിലാണ്. മാർച്ച് 1-ന് റഫ അതിർത്തി വഴി പുറത്തേക്ക് കടക്കാൻ സാധിക്കാതെ വന്നതിനാൽ, സൊഹൈബ് (6) എന്ന ബാലൻ ചികിത്സ കിട്ടാതെ മരണമടഞ്ഞു. ഫെബ്രുവരി 18-ന് അവന്റെ സഹോദരി ലാനയും (8) ചികിത്സ കിട്ടാതെ വിടപറഞ്ഞിരുന്നു. അപൂർവമായ ജനിതക രോഗം ബാധിച്ച ഇവർ വിദേശത്ത് ചികിത്സയ്ക്കായി കാത്തിരിക്കുകയായിരുന്നു. "എന്റെ മക്കൾ എന്റെ കൺമുന്നിൽ സാവധാനം മരിക്കുന്നത് നോക്കിനിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ," അവരുടെ മാതാവ് ഹദീൽ സോറോബ് പിന്നീട് മക്കളുടെ മരണത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ്.
ഗസ്സയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 20,000-ത്തിലധികം രോഗികളും പരുക്കേറ്റവരും വിദേശ ചികിത്സയ്ക്കായി കാത്തിരിക്കുകയാണ്. ഇതിൽ 4,000 പേർ ക്യാൻസർ രോഗികളും 4,500 പേർ കുട്ടികളുമാണ്. അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ള 440 പേരും കടുത്ത പരുക്കേറ്റ 6,000 പേരും ഇതിൽ ഉൾപ്പെടുന്നു.
അഞ്ചുവർഷമായി സ്തനാർബുദത്തോട് പോരാടുന്ന 43-കാരിയായ അമൽ അൽ-തലൂലിയും സമാനമായ അവസ്ഥയിലാണ്. യുദ്ധത്തിൽ വീട് നഷ്ടപ്പെട്ട അമൽ ഇപ്പോൾ ബന്ധുക്കളുടെ കൂടെയാണ് താമസം. മരുന്നുകളുടെ കടുത്ത ക്ഷാമവും പോഷകാഹാരക്കുറവും രോഗാവസ്ഥയെ കൂടുതൽ വഷളാക്കുന്നു. "മരുന്നുകളോ അത്യാവശ്യ ചികിത്സകളോ ലഭ്യമല്ല. എന്റെ പേര് വിദേശത്ത് പോകാനുള്ള പട്ടികയിലുണ്ട്. പക്ഷേ, അതിർത്തികൾ അടഞ്ഞുകിടക്കുന്നു," അവർ പറഞ്ഞു.
തന്റെ മക്കളോടൊപ്പം ജീവിക്കാൻ ഒരു അവസരം കൂടി ലഭിക്കാൻ അതിർത്തി തുറക്കണമെന്നാണ് അമലിന്റെ ആഗ്രഹം. "ഞാൻ സുഖം പ്രാപിക്കാൻ ആഗ്രഹിക്കുന്നത് ഒരു വലിയ തെറ്റാണോ?" അവർ ചോദിക്കുന്നു. വടക്കൻ ഗസ്സയിലെ വീട് നഷ്ടപ്പെട്ട അമലിനെപ്പോലെ ആയിരക്കണക്കിന് രോഗികളാണ് ഇപ്പോൾ മരണത്തിനും ജീവിതത്തിനുമിടയിൽ റഫ അതിർത്തി തുറക്കുന്നതും കാത്ത് കഴിയുന്നത്. ബുധനാഴ്ച അതിർത്തി ഭാഗികമായി തുറക്കുമെന്ന് ഇസ്റാഈൽ അധികൃതർ അറിയിച്ചിട്ടുണ്ടെങ്കിലും എത്രപേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് കണ്ടറിയണം.
(മാർച്ച് 16ന് മറം ഹുമൈദ് അൽ ജസീറയിൽ രചിച്ച ലേഖനത്തെ ആസ്‌പദമാക്കി തയാറാക്കിയത്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."