HOME
DETAILS

വിശുദ്ധ മാസം വിടവാങ്ങുമ്പോള്‍

  
backup
May 22, 2020 | 1:06 AM

22-05-2020-todays-article-bahudheen-muhammed-nadvi

 

വിശുദ്ധ റമദാന്‍ വിടപറയുകയാണ്. കൊവിഡ് മഹാമാരി ലോകമെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുന്ന ഏറെ ഭീതിദവും ആശങ്കാജനകവുമായ സാഹചര്യത്തിലായിരുന്നു ഇത്തവണത്തെ നമ്മുടെ നോമ്പുകാലം. അഞ്ചുനേര നിസ്‌കാരങ്ങള്‍, ജുമുഅ, തറാവീഹ്, ഇഅ്തികാഫ് എന്നിവക്ക് പള്ളികള്‍ ഉപയോഗിക്കാന്‍ കഴിയാത്തതിന്റെ വേദനയിലായിരുന്നു വിശ്വാസികള്‍. വീടുകള്‍ 'മസ്ജിദു'കളാക്കി കുടുംബസമേതം ആരാധനകളിലും മറ്റു അനുഷ്ഠാനകര്‍മങ്ങളിലും വ്യാപൃതരാവാന്‍ നാം നിര്‍ബന്ധിതരാവുകയും ചെയ്തു.


വിശ്വാസിയെ സംബന്ധിച്ചിടത്തോളം റമദാന്‍ വര്‍ഷത്തിലൊരിക്കലുണ്ടാവുന്ന പരിശീലനക്കാലമാണ്. വിവിധ മേഖലകളിലുള്ളവര്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമതയും വര്‍ധിത ഫലപ്രാപ്തിയും നേടാനായി ഹ്രസ്വകാല ട്രെയ്‌നിങ് പരിപാടികള്‍ നടത്തുന്നത് സാര്‍വത്രികവും സ്വാഭാവികവുമാണ്. സത്യവിശ്വാസികള്‍ക്ക് ലൗകിക ജീവിതം ഏതു രീതിയിലാകണമെന്ന കൃത്യമായ പരിശീലനം നല്‍കുകയാണ് ഓരോ നോമ്പുകാലവും. സമയബന്ധിതമായി നിസ്‌കരിക്കുക, ഖുര്‍ആന്‍ പാരായണം ചെയ്യുക, ഖുര്‍ആനിക പഠനങ്ങള്‍ വര്‍ധിപ്പിക്കുക, ദാനധര്‍മങ്ങള്‍ അധികമാക്കുക, പശ്ചാത്തപിക്കുക, കളവ്, പരദൂഷണം, ഏഷണി മുതലായവ വര്‍ജിക്കുക തുടങ്ങി ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ നിരവധി ഗുണപാഠങ്ങളുടെ പരിശീലനഘട്ടമാണ് ഓരോ റമദാനും. വര്‍ഷത്തിലൊരിക്കല്‍ ഓരോ സത്യവിശ്വാസിയും ഈ പരീശീലനത്തിനു വിധേയനാകണമെന്നാണു ദൈവിക കല്‍പന.
റമദാന്‍ വിടവാങ്ങുമ്പോള്‍ എന്തെല്ലാം വികാര വിചാരങ്ങളാണ് നമ്മുടെ മനസ്സുകളില്‍ ഉണ്ടാവേണ്ടത് എന്നതു സംബന്ധിച്ച് ഒരു പുനര്‍വിചിന്തനം പ്രസക്തമാണ്. ഹൃദയ സംസ്‌കരണവും ജീവിതവിശുദ്ധിയും ഈമാനിക ചൈതന്യവും ആര്‍ജിച്ചെടുക്കാനും പാപമുക്തിയും നരകമോചനവും സ്വര്‍ഗപ്രവേശനവും ചോദിച്ചുവാങ്ങാനുമുള്ള സുവര്‍ണാവസരമായിരുന്നു ഈയൊരു മാസക്കാലം. പകല്‍വേളയിലെ ഉപവാസവും രാത്രിയില്‍ നീണ്ട നിസ്‌കാരവും മറ്റു അനുഷ്ഠാനങ്ങളുമൊക്കെയായി ഈ പ്രതിസന്ധിവേളയിലും റമദാനെ നാം ധന്യമാക്കിയത്, വിശ്വാസി ദൈവിക കല്‍പ്പനകള്‍ക്ക് വിധേയനാകണമെന്ന നിര്‍ബന്ധം കൊണ്ടാണ്. കൊവിഡ് വരുതിയിലാക്കിയ ഈ സന്ദിഗ്ധ ഘട്ടത്തില്‍ നാം നേടിയെടുത്ത ആത്മീയ ചൈതന്യവും നവോന്മേഷവും ഏറെ ത്യാഗനിര്‍ഭരവുമാണ്. എന്നാല്‍, വ്രതനാനുഷ്ഠാനവും അനുബന്ധ കര്‍മങ്ങളും കേവലം മുപ്പതുനാള്‍ നീണ്ടുനിന്ന ആചരണമായി മാത്രം കാണരുത്. ഇക്കാലയളവില്‍ നാം പാകപ്പെടുത്തിയ ജീവിത രീതികള്‍ ഒട്ടും മഹിമ ചോര്‍ന്നു പോകാതെ ഭാവി ജീവിതത്തില്‍ കൂടി പ്രാവര്‍ത്തികമാക്കുന്നതിനുള്ള ദൃഢപ്രതിജ്ഞയെടുക്കാന്‍ തയ്യാറാവേണ്ടതുണ്ട്.
റമദാനിലെ ആരാധനകള്‍ക്ക് അനേകം ഇരട്ടി പ്രതിഫലമുണ്ടെന്ന് വിശുദ്ധ ഖുര്‍ആനും ഹദീസും ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ട്. സ്വര്‍ഗവാതിലുകള്‍ തുറക്കുകയും നരക വാതിലുകള്‍ കൊട്ടിയടക്കുകയും പിശാചുക്കളെ ചങ്ങലക്കിടുകയും ചെയ്യപ്പെടുന്ന ഈ അപൂര്‍വ സമയം നഷ്ടപ്പെടുത്തരുതെന്ന് നമ്മെ നിരന്തരം ഉണര്‍ത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ റമദാന്‍ ക്രിയാത്മകമാക്കാതെ നിഷ്‌ക്രിയരായി കഴിയുന്നവര്‍ക്ക് സ്രഷ്ടാവിന്റെ കോപവും അതിഭയാനകരമായ ശിക്ഷയുമുണ്ടാകുമെന്നും തിരുനബി ഓര്‍മിപ്പിച്ചു. ഖുഥ്ബ നിര്‍വഹണത്തിനായി പള്ളിയിലെത്തിയ നബി (സ) മിമ്പറില്‍ കയറുമ്പോള്‍ മൂന്നുവട്ടം ആമീന്‍ പറഞ്ഞ സംഭവം ഹദീസുകളില്‍ കാണാം. ഇതുകേട്ട അനുചരര്‍ കാര്യം തിരക്കിയപ്പോള്‍ നബി വിശദീകരിച്ചത് ഇങ്ങനെയാണ്: ഒന്നാമത്തെ പടികയറിയപ്പോള്‍ ജിബ്‌രീല്‍ (അ) പ്രാര്‍ഥിച്ചു: മാതാപിതാക്കള്‍ക്ക് സേവനം ചെയ്തു മോക്ഷം കരസ്ഥമാക്കാത്തവര്‍ക്ക് അല്ലാഹുവിന്റെ കാരുണ്യമില്ലാതിരിക്കട്ടെ. രണ്ടാമത്തെ പടികയറി, അങ്ങയുടെ പേര് കേട്ടിട്ട് സ്വലാത്ത് ചൊല്ലാത്തവനെ അല്ലാഹു വിദൂരത്താക്കട്ടെ എന്നു പ്രാര്‍ഥിച്ചു. മൂന്നാമത്തെ പടികയറിയപ്പോള്‍ വിശുദ്ധ റമദാനില്‍ മോക്ഷം തേടാത്തവനെ അല്ലാഹു അടുപ്പിക്കാതിരിക്കട്ടെ എന്നും പറഞ്ഞു. ഈ മൂന്നു പ്രാര്‍ഥനയ്ക്കുമാണ് ഞാന്‍ ആമീന്‍ പറഞ്ഞത്.


അതീവ ഗുരുതരവും അപകടകരവുമായ കാര്യങ്ങളാണ് ഈ ഹദീസില്‍ പരാമര്‍ശിക്കുന്നത്. സര്‍വ ശ്രേഷ്ഠതകളുമുള്ള നോമ്പുകാലം സക്രിയമായി ഉപയോഗപ്പെടുത്താത്തവര്‍ക്ക് തീരാനഷ്ടമായിരിക്കുമെന്ന കാര്യം തീര്‍ച്ച. എന്നാല്‍, റമദാന്‍ അനുഷ്ഠാന വിഭവങ്ങളാല്‍ ധന്യമാക്കിയവന് അല്ലാഹു പ്രതിഫലങ്ങള്‍ വൈകിപ്പിക്കുകയില്ലെന്നാണ് തിരുവചനം. ജാബിര്‍ ബ്‌നു അബ്ദില്ലാഹില്‍ അന്‍സ്വാരിയില്‍ നിന്നു നിവേദനം: റമദാനിലെ അവസാനത്തെ വെള്ളിയാഴ്ച ഞാന്‍ നബി തിരുമേനിയെ സമീപിച്ചപ്പോള്‍ എന്നോട് പറഞ്ഞു: ജാബിറേ, ഇത് അവസാനത്തെ വെള്ളിയാഴ്ചയാണ്. നീ റമദാനെ നല്ല നിലയില്‍ യാത്രയയക്കൂ. ഈ റമദാന്‍ ജീവിതത്തിലെ ഒടുവിലത്തേത് ആക്കരുതേ എന്നു പ്രാര്‍ഥിക്കാനും നിര്‍ദേശിച്ചു.


റമദാനിലെ അവസാനരാത്രിക്ക് ഏറെ പവിത്രതയുണ്ടെന്നാണ് പണ്ഡിത സാക്ഷ്യം. റമദാനിലെ ഓരോ രാത്രിയിലും അല്ലാഹു ആറു ലക്ഷം അടിമകള്‍ക്ക് നരകമോചനം നല്‍കും. എന്നാല്‍, അവാസനരാത്രിയില്‍ അതുവരെ മോചനം നല്‍കിയ അത്രയും പേര്‍ക്കു കൂടി നല്‍കുമെന്നുമാണ് തിരുപാഠം. പെരുന്നാളിന്റെ രാത്രി അല്ലാഹു പ്രത്യേക മാലാഖമാരെ ഭൂമിയിലേക്കിറക്കുമെന്നും അവര്‍ നോമ്പുകാര്‍ക്ക് അല്ലാഹുവിന്റെ സന്തോഷ വാര്‍ത്തയറിയിക്കുമെന്നും ഹദീസുകളില്‍ കാണാം. അല്ലാഹു മാലാഖമാരോട് ചോദിക്കും: തൊഴിലാളിക്ക് അവന്റെ വേല കഴിഞ്ഞാല്‍ എന്തു പ്രതിഫലമാണ് നല്‍കേണ്ടത്? മാലാഖമാര്‍ പറയും: സ്രഷ്ടാവേ..., അവരുടെ കൂലി നല്‍കണം. അന്നേരം അല്ലാഹു പറയും: നോമ്പുകാര്‍ക്ക് ഞാന്‍ നല്‍കുന്ന പ്രതിഫലം എന്റെ പൊരുത്തവും തൃപ്തിയുമാണ്. ഈ രാത്രിയില്‍ അവരുടെ പാരത്രിക ജീവിതത്തിനു വേണ്ടി എന്തു ചോദിച്ചാലും ഞാന്‍ അവര്‍ക്കു നല്‍കുന്നതാണ്. അവസാന രാത്രികള്‍ ഏറെ പവിത്രതയുള്ളതാണെന്നും കൂടുതല്‍ ധന്യമാക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്നുമാണ് ഈ തിരുവചനത്തിന്റെ സാരം.


പെരുന്നാള്‍ ദിവസം ആര്‍ഭാടങ്ങളും ധൂര്‍ത്തുമൊന്നുമില്ലാതെയാണ് ആഘോഷിക്കേണ്ടത്. കൊവിഡ് ദുരിതത്തില്‍ പ്രയാസമനുഭവിക്കുന്ന നിരവധിയാളുകള്‍ നമുക്ക് ചുറ്റുമുണ്ട്. തൊഴിലില്ലായ്മ മൂലം നിത്യജീവിതം തന്നെ പ്രതിസന്ധിയിലായവരാണ് അവരില്‍ മഹാഭൂരിഭാഗവും. അവര്‍ക്കും കുടുംബത്തിനും സന്തോഷം പകരേണ്ടതു കൂടി നമ്മുടെ കടമയാണ്. ആഘോഷങ്ങളില്‍ അതിരുവിടാതെ, നമ്മുടെ സമസൃഷ്ടികള്‍ക്കു ആന്ദവും സംതൃപ്തിയും പകരാന്‍ സാധിക്കണം. ഈദുല്‍ ഫിത്്വറിനോടനുബന്ധിച്ച് നല്‍കേണ്ട നിര്‍ബന്ധിത ദാനമാണല്ലോ ഫിത്്വറ് സകാത്ത്. റമദാനിലെ അവസാനത്തെ പകലില്‍ സൂര്യാസ്തമയത്തോടെ നിര്‍ബന്ധമാകുന്ന ഈ ദാനം പെരുന്നാള്‍ നിസ്‌കാരത്തിനു മുന്‍പ് അര്‍ഹരായവരിലേക്ക് എത്തിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആരാധനാലയങ്ങള്‍ക്കു വിലക്കുള്ളതിനാല്‍ പെരുന്നാള്‍ നിസ്‌കാരങ്ങള്‍ ഇപ്രാവശ്യം വീടുകളില്‍, കുടുംബത്തോടൊന്നിച്ചു നമുക്ക് നിര്‍വഹിക്കാം. ഏതു പ്രതിസന്ധി ഘട്ടങ്ങളിലും തളരാതെ വിവേകപൂര്‍വം ദൈവിക കല്‍പനകള്‍ക്കനുസൃതമായി ജീവിതം നയിക്കേണ്ടതുണ്ട്.. റമദാനില്‍ ശീലിച്ച ധാര്‍മിക വിശുദ്ധിയും സദാചാര സ്വല്‍സ്വഭാവ ശീലവും ആരാധനാ നിഷ്ഠയും തുടര്‍ന്നും അനുവര്‍ത്തിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏപ്രിലിലെ പെന്‍ഷന്‍ വിതരണം 31 മുതല്‍

Kerala
  •  12 minutes ago
No Image

രാഹുൽ ഗാന്ധിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പര്യടനം 25-ന് ആരംഭിക്കും; ആദ്യ പരിപാടി കോഴിക്കോട്

Kerala
  •  38 minutes ago
No Image

ഇന്ന് അവധി: പത്രികാ സമർപ്പണത്തിന് നാളെ ക്ലൈമാക്സ്; സമയം നിശ്ചയിക്കുന്നതിലും സ്ഥാനാർഥികൾ തമ്മിൽ കടുത്ത മത്സരം

Kerala
  •  42 minutes ago
No Image

പരിഹാസങ്ങൾക്ക് മറുപടി നൽകി യു.ഡി.എഫ്; മൂന്ന് ദിവസത്തിനുള്ളിൽ 140 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Kerala
  •  an hour ago
No Image

മത്സരം തമിഴ്‌നാടും ഡല്‍ഹിയും തമ്മിൽ; ബി.ജെ.പി-എ.ഐ.എ.ഡി.എം.കെ സഖ്യത്തിനെതിരെ തമിഴ് വികാരം ആയുധമാക്കി ഡി.എം.കെ

National
  •  an hour ago
No Image

ഓൺലൈൻ ചൂതാട്ടത്തിനെതിരെ വൻ നടപടി: 300-ലധികം വെബ്‌സൈറ്റുകളും ആപ്പുകളും കേന്ദ്രം നിരോധിച്ചു

National
  •  an hour ago
No Image

മഥുരയിൽ സന്യാസി വാഹനാപകടത്തിൽ മരിച്ചു; പശുക്കടത്ത് ആരോപിച്ചു ഹിന്ദുത്വ സംഘടനകളുടെ വ്യാപക അക്രമം

National
  •  an hour ago
No Image

ഇസ്റാഈലിലെ അതീവ സുരക്ഷാ മേഖലകളിൽ ഇറാന്റെ മിസൈൽ ആക്രമണം; കനത്ത നാശനഷ്ടം, നിരവധി പേർക്ക് പരുക്ക്

International
  •  2 hours ago
No Image

കനത്ത മഴയെ തുടര്‍ന്ന് ബൗഷര്‍-അമിറാത്ത് പാത താല്‍ക്കാലികമായി അടച്ചു

oman
  •  8 hours ago
No Image

ഒമാനില്‍ വെള്ളപ്പൊക്ക ദുരന്തം; രണ്ട് പേര്‍ മരിച്ചു

oman
  •  8 hours ago