പി.എം ശ്രീ ദേശീയ വിദ്യാഭ്യാസ നയം പൂർണമായി നടപ്പാക്കേണ്ടിവരും സംസ്ഥാനം
കോഴിക്കോട്: സംഘ് പരിവാർ അജണ്ടയുടെ പേരിൽ മാറ്റിവച്ച പി.എം.ശ്രീ പദ്ധതിയിൽ ഒപ്പുവയ്ക്കുമ്പോൾ മോദി വിദ്യാഭ്യാസ നയം പൂർണമായി അംഗീകരിക്കേണ്ടി വരും. സംസ്ഥാന സർക്കാരുമായുള്ള ധാരണാ പത്രത്തിലെ ആദ്യത്തെ ഇനം എൻ.ഇ.പി 2020 പൂർണതോതിൽ സംസ്ഥാനത്തൊട്ടാകെ നടപ്പാക്കും എന്നാണ്. ഈ സ്‌കൂളുകളുടെ പേരിൽ പി.എം.ശ്രീ എന്ന് ചേർക്കും എന്നാണ് രണ്ടാമത്തെ ഇനം.
ദേശീയ വിദ്യാഭ്യാസ നയം പൂർണമായി നടപ്പാക്കുന്ന 14500 മാതൃകാ സ്‌കൂളുകൾ സൃഷ്ടിക്കുന്ന പദ്ധതിയാണ് പി.എം ശ്രീ. ഈ സ്‌കൂളുകളിൽ മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളും പഠനാന്തരീക്ഷവും ഒരുക്കും. അധ്യാപകർക്ക് കൃത്യമായ പരിശീലനം നൽകിയും നിരന്തരമായ മേൽനോട്ടം ഉറപ്പുവരുത്തിയും മികവിന്റെ കേന്ദ്രങ്ങളായി പി.എം ശ്രീ സ്‌കൂളുകളെ മാറ്റും. പ്രത്യേക ഫണ്ടിൽ 60 ശതമാനം കേന്ദ്രം നൽകും. കേരളം, ബംഗാൾ, തമിഴ്‌നാട് ഒഴികെയുള്ള മുഴുവൻ സംസ്ഥാനങ്ങളിലും പി.എം ശ്രീ സ്‌കൂളുകൾ നിലവിൽവന്നു കഴിഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം പൂർണമായി നടപ്പാക്കണമെന്ന നിർബന്ധത്തോടുള്ള വിയോജിപ്പാണ് ബംഗാളും തമിഴ്‌നാടും പദ്ധതിയിൽ ചേരാതിരിക്കാനുള്ള കാരണം. ഈ പദ്ധതിയിൽ ചേരാത്തതിനാൽ ഈ സംസ്ഥാനങ്ങൾക്ക് സമഗ്ര ശിക്ഷാ അഭിയാൻ പദ്ധതി പ്രകാരമുള്ള ഫണ്ട് കേന്ദ്ര സർക്കാർ തടഞ്ഞുവച്ചിരിക്കുകയാണ്. തമിഴ്‌നാട് ഇതിനെ ചോദ്യംചെയ്ത് സുപ്രിംകോടതിയെ സമീപിച്ചപ്പോൾ കേരളം വൈകിയാണെങ്കിലും കേന്ദ്രത്തിന് മുമ്പിൽ മുട്ടുമടക്കുകയാണ്. കേരളത്തിന് 1466 കോടി രൂപ എസ്.എസ്.എ ഫണ്ടിൽ ലഭിക്കാനുണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചത്.
2023-24ൽ 702 കോടി ലഭിക്കേണ്ടതിൽ 141 കോടിയും 2024-25ൽ 328.9 കോടിയുമാണ് നീക്കിവച്ചതെങ്കിലും ഒന്നും കൈമാറിയിട്ടില്ല. പൊതുവിദ്യാഭ്യാസ മേഖലയിൽ ആകെ കിട്ടാനുള്ള ഫണ്ടാണ് 1466 കോടി. 2024-25ൽ തമിഴ്‌നാടിന് 2151.60 കോടി അനുവദിച്ചുവെങ്കിലും നൽകിയില്ല. പശ്ചിമ ബംഗാളിന്റെ 1745.80 കോടിയാണ് തടഞ്ഞത്.
രാജ്യത്തൊട്ടാകെ 13070 സ്‌കൂളുകൾ ഇപ്പോൾ പി.എം ശ്രീ പദ്ധതിയിലുണ്ട്. 1311 പ്രൈമറിയും 3152 അപ്പർ പ്രൈമറിയും 3214 സെക്കൻഡറിയും 3856 ഹയർ സെക്കൻഡറിയും സ്‌കൂളുകളാണ് പദ്ധതിയിലുള്ളത്. 913 കേന്ദ്രീയ വിദ്യാലയങ്ങളും 620 ജവഹർ നവോദയ വിദ്യാലയങ്ങളും പദ്ധയിൽ ചേർന്നുകഴിഞ്ഞു. കേരളത്തിലെ 33 കേന്ദ്രീയ വിദ്യാലയങ്ങളും 14 നവോദയയും പദ്ധതിയുടെ ഭാഗമാണ്.
അഞ്ചു വർഷമാണ് ഒരു സ്‌കൂളിന് കേന്ദ്ര സഹായം ലഭിക്കുക. തുടർന്ന് സംസ്ഥാന സർക്കാർ പൂർണമായി ഏറ്റെടുക്കണം. ഈ സ്‌കൂളുകളുടെ മേൽനോട്ടത്തിനായി സംസ്ഥാനതലത്തിൽ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലും ജില്ലാതലത്തിൽ ജില്ലാ കലക്ടറുടെ നേതൃത്വത്തിലും സമിതിയുണ്ടാവും.
ഒരു ബ്ലോക്കിൽ കൂടിയത് രണ്ട് സ്‌കൂളുകളാണ് പദ്ധതിയിലേക്ക് തെരഞ്ഞടുക്കുക. ആദ്യം യോഗ്യതയുള്ള സ്‌കൂളുകളുടെ പട്ടിക തയ്യാറാക്കും. സ്‌കൂളിന് സ്വന്തമായി നല്ല കെട്ടിടവും ചുമരുള്ള കോംപൌണ്ടും ഉണ്ടായിരിക്കണമെന്നതാണ് ആദ്യ വ്യവസ്ഥ. ആൺ, പെൺ കുട്ടികൾക്ക് വെവ്വേറെ ശുചിമുറി, കുടിവെള്ള, വൈദ്യുതി സൗകര്യം എന്നിവവേണം. സംസ്ഥാന ശരാശരിയേക്കാൾ കുട്ടികൾ ഉള്ള വിദ്യാലയങ്ങളെയാണ് പരിഗണിക്കുക. പി.എം ശ്രീ മാനദണ്ഡമനുസരിച്ച് 336 സ്‌കൂളുകൾ വരെ ഈ പദ്ധതിയിൽ വരാം. പ്രാഥമികമായ സൗകര്യം ഉള്ള ഈ സ്‌കൂളുകൾ തമ്മിൽ മത്സരിച്ചുവേണം പദ്ധതിയിൽ ഇടം നേടാൻ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."