HOME
DETAILS

തല്ലിക്കൊല്ലല്‍ വിശകലനം ചെയ്യുമ്പോള്‍

  
backup
April 28, 2017 | 1:38 AM

125263-5


കേവലമൊരു കൊലപാതകത്തെക്കാള്‍ വലുതാണ് ആള്‍ക്കൂട്ടം തല്ലിക്കൊല്ലുന്നത്. കൊലപാതകം സ്വകാര്യമായും ചെയ്യാം. എന്നാല്‍ ആള്‍ക്കൂട്ട തല്ലിക്കൊല്ലല്‍ (ഘ്യിരവശിഴ) പരസ്യമായി നടപ്പാക്കുന്നതും ഒരുപാട് കാണികളെ ആവശ്യമായി വരുന്നതുമാണ്.


രാജസ്ഥാനില്‍ പെഹ് ലു ഖാന്‍ എന്ന ക്ഷീര കര്‍ഷകനെ ഈ മാസമാദ്യം തല്ലിക്കൊന്നത് ഡസന്‍ കണക്കിന് കാഴ്ചക്കാരാണ് തല്‍സമയം കണ്ടാസ്വദിച്ചത്!. മുസ്ലിമായ പെഹ്‌ലു ഖാനെ പശുക്കടത്താരോപിച്ചായിരുന്നു കൊന്നത്. സ്മാര്‍ട്ട് ഫോണുകളിലൂടെയും ടെലിവിഷനിലൂടെയും രാജ്യമൊന്നടങ്കം ആ കാഴ്ച വീക്ഷിച്ചു. വെള്ളയണിഞ്ഞ പാവപ്പെട്ടൊരു കര്‍ഷകനെ അടിച്ചും റോഡിലൂടെ വലിച്ചിഴച്ചുമുള്ള ഹൃദയഭേദകമായ കാഴ്ച. ' ഗോ സംരക്ഷകര്‍' അദ്ദേഹത്തിന്റെ ടീ ഷര്‍ട്ടും ജീന്‍സുമഴിച്ച് ബെല്‍റ്റുകൊണ്ടും വടികൊണ്ടും പൊതിരെ പ്രഹരിച്ചു. നിലത്തു വീണപ്പോള്‍ വയറിന് ചവിട്ടിയമര്‍ത്തി. കാമറയും ഫോണുമായി ജനക്കൂട്ടം പൊതിഞ്ഞു. ഫ്‌ളാഷ് ലൈറ്റുകള്‍ മിന്നി മറിഞ്ഞു. വലിയ ജനക്കൂട്ടം നോക്കി നില്‍ക്കെ ഒരു കര്‍ഷകന്‍ മൃഗിയമായി സംഹരിക്കപ്പെടുന്നു. മൂന്നു ദിവസത്തിനു ശേഷം പെഹ്‌ലു ഖാന്‍ മരിച്ചു. 2015 മുതല്‍ ഗോരക്ഷകര്‍ കൊലപ്പെടുത്തുന്ന ആറാമത്തെ മുസ്ലിമായിരുന്നു മുഹമ്മദ് പെഹ്‌ലു ഖാന്‍.


ഒരു ഭീകരാക്രമണം പോലെയുമല്ല തല്ലിക്കൊല്ലല്‍. കേവലം ഒരു ജീവന്‍ മാത്രമല്ല തല്ലിക്കൊല്ലല്‍ നഷ്ടപ്പെടുത്തുന്നത്. ഒരു നൂറ്റാണ്ട് മുന്‍പ് അമേരിക്കയില്‍ ആള്‍ക്കൂട്ടം ശിക്ഷ നടപ്പാക്കിയതുപോലെ ഇന്ന് ഇന്ത്യയിലും ധാരാളം ആള്‍ക്കൂട്ട ശിക്ഷാനടപടികള്‍ വര്‍ധിച്ചിരിക്കുകയാണ്. ഇതൊന്നുമല്ല പ്രശ്‌നം, പൊതുജനം പലപ്പോഴും ഇത്തരം ആക്രമണങ്ങളില്‍ ഉന്മാദചിത്തരായിമാറുന്നത് വലിയ ഭയം നിറയ്ക്കുന്നു. പെഹ്‌ലു ഖാനെ വളഞ്ഞ ജനം ഗ്യാസൊഴിച്ചും കത്തിച്ചും തീര്‍ത്തുകളയാന്‍ ആക്രോശിക്കുകയായിരുന്നു.
ന്യൂനപക്ഷങ്ങള്‍ക്ക് നിയമ സംരക്ഷണമില്ലെന്നാണ് ഭൂരിപക്ഷ രീതിയായ തല്ലിക്കൊല്ലല്‍ പ്രഖ്യാപിക്കുന്നത്. അമേരിക്കയുടെ തെക്ക് ഭാഗങ്ങളില്‍ നിന്നും ആഫ്രോ-അമേരിക്കന്‍ ജനങ്ങളെ ജയിലുകളില്‍ നിന്ന് പുറത്തേക്കിറക്കി വലിയ ജനക്കൂട്ടത്തിനെ സാക്ഷിയാക്കി പരസ്യമായി തൂക്കിലേറ്റുകയായിരുന്നു. തങ്ങളോടു കളിച്ചാല്‍ ഭൂരിപക്ഷത്തിന്റെ ശിക്ഷാരീതി ഇങ്ങനെയായിരിക്കുമെന്നാണ് ആള്‍ക്കൂട്ടത്തെ തുള്ളിച്ചും മദിപ്പിച്ചും അവര്‍ പ്രഖ്യാപിക്കുന്നത്. നിയമം നിശ്ചലമായതിന്റെ വ്യക്തമായ കാഴ്ചയാണ് ഇത്തരം കൃത്യങ്ങള്‍. നൂറ്റാണ്ട് മുന്‍പ് അമേരിക്കയിലുണ്ടായിരുന്ന വര്‍ണവിവേചന കാലത്തെ ശിക്ഷാരീതി ഇന്ത്യയിലും സജീവമായിത്തുടങ്ങുകയാണ്.


പെഹ്‌ലു ഖാന്റെ വിഷയത്തില്‍ നിയമം നിശ്ചലമായിരുന്നില്ല; കൊലയാളികള്‍ അത് ഭംഗിയായി നിര്‍വഹിക്കുകയായിരുന്നു!. പെഹ്‌ലുഖാന്‍ ആക്രമിക്കപ്പെട്ട ഉടനെ അദ്ദേഹത്തെയും കൂടെ 11 പേരേയും പശുക്കടത്തിന്റെ പേരില്‍ അറസ്റ്റു ചെയ്തു. വധ ശ്രമത്തിന്റെ പേരില്‍ ഒരറസ്റ്റും രേഖപ്പെടുത്തിയില്ല. പെഹ് ലുഖാന്‍ കൊല്ലപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞാണ് കൊലപാതകത്തിന് മൂന്നു പേരെ അറസ്റ്റുചെയ്യുന്നത്. എന്നാല്‍ മോദി നയിക്കുന്ന ബി.ജെ.പി യുടെ സ്വാധീനം മൂലം ആ അറസ്റ്റിന് ഒരു വീര്യവുമില്ലായിരുന്നു.
പെഹ്‌ലു ഖാന്‍ മരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട രാജസ്ഥാന്‍ ആഭ്യന്തര മന്ത്രിയുടെ സഹതാപം എത്രമാത്രമായിരുന്നെന്ന് നാം കണ്ടതാണ്. ആദ്യം പറഞ്ഞു അത് 'കൈയേറ്റ ' മാണെന്ന്. പിന്നെ കൊലയാളികളുടെ വികാരം മാനിച്ച് ' ഇതിന് രണ്ടു വശമുണ്ടെന്ന് 'പറഞ്ഞു. മന്ത്രിയായ മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞത് കുറച്ച് കൂടുതലായിപ്പോയി. ' ഇങ്ങനെയൊരു സംഭവമേനടന്നിട്ടില്ല'എന്നാണ് ഒരു കേന്ദ്ര മന്ത്രി പറഞ്ഞത്. പ്രധാനമന്ത്രിയായ മോദിയും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജും അപലപിച്ചോ അനുശോചിച്ചോ ഒരു വാക്ക് പോലും ഇതുവരെ ഉരിയാടിട്ടില്ല.


ആള്‍ക്കൂട്ട തല്ലിക്കൊല്ലലിലെ പ്രധാന ഘടകം മൗനമാണ്. എല്ലാം അരങ്ങേറുന്ന പോലെ ഇതും നടക്കുന്നു. ആര്‍ക്കും ഒന്നും പറയാനില്ല. മദോന്മത്തരായി ആള്‍ക്കൂട്ടം ഒരു ജീവനെ തല്ലിക്കൊന്ന്, ഉടനെ അത് മറന്നുകളയുക. ഇത്രമാത്രം മനസ്സാക്ഷി നശിച്ചവരാണിവിടെയുള്ളത്. അരിച്ചുകയറുന്ന ഭീഷണിയുടെ സൂചകങ്ങളാണിതെല്ലാം. രാജ്യത്തിന്റെ പ്രതിലോമകരമായ നീക്കവും ഭൂരിപക്ഷത്തിന്റെ ഗുരുതരമൗനവും ഇവിടെ നിയമ വ്യവസ്ഥ തകര്‍ക്കുന്നതിലും ഭീകരാവസ്ഥ സൃഷ്ടിക്കുന്നതിലും ഒരേപോലെ പങ്ക് വഹിക്കുന്നു.
ഇന്ത്യയിലിപ്പോള്‍ പശുവിനെ പൊതിഞ്ഞ് നില്‍ക്കുന്ന ഒരു തരം ഉന്മാദം (വ്യേെലൃശമ) ശക്തിപ്രാപിച്ച് വരികയാണ്. 2014 ലെ മോഡിയുടെ ഇലക്ഷന്‍ കാംപയിനിലായിരുന്നു ' പിങ്ക് റെവല്യൂഷ്യന്‍'പ്രഖ്യാപിച്ച് ജനക്കൂട്ടത്തെ മോദി മദമിളക്കിയത്. ബീഫ് കയറ്റുമതിയും അറവും വര്‍ദ്ധിപ്പിക്കാന്‍ മോദിയുടെ രാഷ്ട്രീയ എതിരാളികളുടെ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഇതെന്ന് ആരോപണമുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മോദി ഗര്‍ജിച്ചു. ' നാം ഹരിത വിപ്ലവവും ധവളവിപ്ലവവും' കേട്ടിട്ടുണ്ട്. എന്നാല്‍ ഇന്ന് ഡല്‍ഹി ഗവണ്‍മെന്റ് ഇതു രണ്ടുമല്ല ആവശ്യപ്പെടുന്നത്. ' പിങ്ക് റെവല്യൂഷനാ'യി കൈകോര്‍ക്കാനാണ് ഗവണ്‍മെന്റ് ആവശ്യപ്പെടുന്നത് മോദി പറഞ്ഞു. ബീഫിന്റെ ഇളം ചുവപ്പ് നിറം ഓര്‍മിച്ചാണ് പിങ്ക് വിപ്ലവത്തിന് ആ പേര്‍ നല്‍കിയത്.


2015 ല്‍ ആദ്യമായി ഒരു കര്‍ഷകനെ തല്ലികൊന്നതുമുതല്‍ 'ഗോ സംരക്ഷകര്‍ ' ഗവണ്‍മെന്റിന് വ്യക്തമായ സൂചന നല്‍കിത്തുടങ്ങി. എന്നാല്‍ മോദി രണ്ടു വഴികളുടെയും സൂത്രധാരനായിരുന്നു. ഒന്ന് ആള്‍ക്കൂട്ട അക്രമമായി ഇത് മാറ്റലും രണ്ട്, ഹിന്ദുക്കളെ ഇളക്കിവിടലും. കഴിഞ്ഞമാസം ഇന്ത്യന്‍ മുസ്ലിംകള്‍ മുപ്പത് ശതമാനവും ജീവിക്കുന്ന ഉത്തര്‍പ്രദേശില്‍ കാവിവസ്ത്ര ഭൂഷിതനായ നിര്‍ദയനായൊരു മുഖ്യമന്ത്രിയെ നിയോഗിച്ചതിന്റെ പിന്നിലും മറ്റൊന്നല്ല.


ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ട യുവാവിന്റെ വീട്ടുകാരോട് വീട്ടില്‍ അനധികൃതമായി ബീഫ് സൂക്ഷിച്ചതിനാണ് കൊന്നതെന്ന് പറയുകയുണ്ടായി. കൊല്ലപ്പെടുന്ന ഓരോ ഹിന്ദുവിനും പകരമായി 10 മുസ്ലിംകളെ കൊല്ലാനാണ് അനുയായികളോട് യോഗി ആദിത്യനാഥ് കല്‍പ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയായ ഉടനെ തന്നെ കശാപ്പുകാര്‍ക്കും അറവുശാല ഉടമകള്‍ക്കും മുന്നറിയിപ്പ് നല്‍കിയാണ് യോഗി തുടരുന്നത്. ഇന്ത്യയിലുടനീളം ബി.ജെ.പി മുഖ്യമന്ത്രിമാര്‍ പശു സ്‌നേഹം പ്രകടിപ്പിച്ച് ഗോവധത്തിനെതിരേ സജീവമായി രംഗത്തുണ്ട്. പെഹ്‌ലു ഖാന്റെ കൊലയില്‍ 'കപടമായ ഗോ ഭക്തി'യും തിളച്ചുമറിയുന്ന മുസ്ലിം വിദ്വേഷവുമാണ്. മോഡിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ കഴിഞ്ഞ മാസം ഗോവധത്തിന് ജീവപര്യന്തം തടവ് പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പി ഭരിക്കുന്ന ചത്തീസ്ഗഢില്‍ ' പശുക്കളെ കൊല്ലുന്നവരെ തൂക്കി കൊല്ലും ' എന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി.


60 ശതമാനം ഇന്ത്യക്കാരും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്താണ് ജീവിക്കുന്നത്. എതിര്‍ത്തു ശബ്ദിക്കാന്‍ ഇവിടങ്ങളില്‍ ഒരു പ്രതിപക്ഷവുമില്ല. അല്ലെങ്കിലും ബി.ജെ.പിയെ മെരുക്കാന്‍ എന്തുവാക്കുകളാണ് പ്രയോഗിക്കുക. പേടിച്ചു മൗനം പുല്‍കുകയോ ഒളിച്ചിരിക്കുകയോ അല്ലാതെ എന്ത് ചെയ്യാന്‍.
രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജയെ എനിക്ക് നല്ലവണ്ണം പരിചയമാണ്. ഞാന്‍ ഡല്‍ഹിയിലാണ് വളര്‍ന്നത്. അവള്‍ക്ക് എന്നെയും പരിചയമാണ്. കുലീനയും വിദ്യാസമ്പന്നയുമാണ് അവള്‍. ധാരാളം മുസ്ലിം സുഹൃത്തുക്കളും ഒരു മുസ്ലിം ബോയ് ഫ്രണ്ടും അവള്‍ക്കുണ്ട്. എന്നെ പോലെ ഒരു രക്ഷിതാവുമായിരുന്നു വസുന്ധര. കുടിക്കുകയും വലിക്കുകയും നല്ലവണ്ണം വായിക്കുകയും ധാരാളം യാത്രചെയ്യുകയും ചെയ്യും. സ്വതന്ത്ര കാഴ്ചപ്പാടുള്ള ഒരു മതേതര ചിന്താഗതിക്കാരിയായിരുന്നു തീര്‍ച്ചയായും അവള്‍. എന്നാല്‍ അവളെപ്പോലെ ഒരാള്‍ പാവപ്പെട്ടൊരു മുസ്ലിം കര്‍ഷകന്‍ സ്വന്തം സംസ്ഥാനത്ത് ദാരുണമായി കൊലചെയ്യപ്പെട്ടപ്പോള്‍ എന്തെങ്കിലും പറയാന്‍ അറക്കുന്നത് ബി.ജെ.പി അധികാരത്തിലേറി മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ നമ്മുടെ അന്തരീക്ഷം എത്രമാത്രം വിഷലിപ്തമായി എന്നതിന്റെ ബഹിര്‍സ്ഫുരണമാണ്.
ഇന്ത്യ അതിന്റെ കുറ്റിയില്‍ നിന്നും ഇളകിത്തുടങ്ങിയിരിക്കുന്നു. അത്യഗാധമായ ഹിന്ദു ഭീകരത ജീവനുകളെ കവര്‍ന്നെടുക്കുകയാണ്. മഹാത്മാഗാന്ധിയും മാര്‍ട്ടിന്‍ ലൂഥര്‍ കിങും അനുവര്‍ത്തിച്ച അഹിംസാ രീതി ഇന്ന് തേഞ്ഞുമാഞ്ഞു പോയിരിക്കുന്നു. മനുഷ്യനെക്കാളും പശുവിനാണ് വില. കൊലയുടെ രീതി തന്നെ മാറി, എല്ലാവര്‍ക്കും കണ്ടാസ്വദിക്കാന്‍ പറ്റുന്ന, ലക്ഷങ്ങള്‍ തല്‍സമയം കാണുന്ന ആള്‍ക്കൂട്ട തല്ലിക്കൊല്ലലിലേക്ക് മാറിയിരിക്കുന്നു. പരസ്യമായി ഒരാളെ തല്ലിക്കൊല്ലുമ്പോള്‍ അതു വീക്ഷിച്ച ഒരു രാജ്യം ഒന്നടങ്കം അവര്‍ മൗനികളായതിലൂടെ ആ കൊലയില്‍ എല്ലാവര്‍ക്കും പങ്കുണ്ട്.

വിവര്‍ത്തനം: എ.പി സല്‍മാന്‍ നിലമ്പൂര്‍
കടപ്പാട്: ന്യൂയോര്‍ക്ക് ടൈംസ്

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കടകളിൽ കിടന്നുറങ്ങുന്ന പ്രവാസി തൊഴിലാളികൾ ജാഗ്രതൈ; ബഹ്‌റൈനിൽ പരിശോധന ശക്തമാക്കുന്നു

bahrain
  •  a month ago
No Image

മദ്യപാനത്തിനിടെയുള്ള തർക്കം; അരൂരിൽ തലക്കടിയേറ്റ് ചികിത്സയിലായിരുന്ന കാപ്പ കേസ് പ്രതി മരിച്ചു

Kerala
  •  a month ago
No Image

മസാല ബോണ്ട്: ഇ.ഡി നോട്ടീസിനെതിരെ മുഖ്യമന്ത്രി ഹൈക്കോടതിയിൽ; ഹരജി നാളെ പരിഗണിക്കും

Kerala
  •  a month ago
No Image

സൂപ്പർതാരം പരുക്കേറ്റ് പുറത്ത്; നാലാം ടി-20യിൽ ഇന്ത്യക്ക് വമ്പൻ തിരിച്ചടി

Cricket
  •  a month ago
No Image

നിങ്ങളുടെ മക്കൾ ചാറ്റ്ജിപിടിക്ക് അടിമയാണോ? സൂക്ഷിക്കുക: കൗമാരക്കാരന് സംഭവിച്ചത് ആർക്കും സംഭവിക്കാം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സൈക്കോളജിസ്റ്റ്

Kerala
  •  a month ago
No Image

ലോകസമ്പന്നരുടെ ആദ്യപത്തിൽ വൻ അട്ടിമറി: ബിൽ ഗേറ്റ്‌സ് പുറത്ത്, ഒന്നാമനായി മസ്‌ക് തന്നെ; 2025-ലെ പുതിയ മാറ്റങ്ങൾ ഇങ്ങനെ!

International
  •  a month ago
No Image

അടുത്ത ഐപിഎല്ലിൽ ആ താരം കളിക്കില്ലെന്ന് ഉറപ്പാണ്: ഉത്തപ്പ

Cricket
  •  a month ago
No Image

സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചു; നിയുക്ത ബിജെപി കൗണ്‍സിലര്‍ക്ക് തടവുശിക്ഷ

Kerala
  •  a month ago
No Image

സ്ഥാനാർഥികളുടെ അപ്രതീക്ഷിത വിയോ​ഗം: മാറ്റിവെച്ച തദ്ദേശ തെരഞ്ഞെടുപ്പ് ജനുവരി 12-ന്

Kerala
  •  a month ago
No Image

ദുബൈ എയർപോർട്ടിൽ റെക്കോർഡ് തിരക്ക്, കൂടെ കനത്ത മഴയും; യാത്രക്കാർക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം

uae
  •  a month ago