HOME
DETAILS

ഭാഷയും ദേശീയതയും

  
backup
September 20, 2019 | 7:30 PM

%e0%b4%ad%e0%b4%be%e0%b4%b7%e0%b4%af%e0%b5%81%e0%b4%82-%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%a4%e0%b4%af%e0%b5%81%e0%b4%82

 


ഫ്രഞ്ച് ഭാഷ പഠിച്ചതുകൊണ്ട് മാത്രം ജീവിതപ്രതിസന്ധികള്‍ മറികടന്ന ഒരു ചെറുപ്പക്കാരനെ എനിക്കറിയാം. ഭാഷാപഠനംകൊണ്ടും അതിജീവനം സാധ്യമാകുമെന്നാണ് അവന്‍ നല്‍കുന്ന പാഠം. പ്രൈമറി ക്ലാസില്‍ എന്റെ വിദ്യാര്‍ഥിയായിരുന്നു അവന്‍. ഭാഷകള്‍ പഠിച്ചെടുക്കാനുള്ള അസാധാരണമായ സിദ്ധി അവനുണ്ടായിരുന്നു. പക്ഷെ, പ്രൈമറി ക്ലാസില്‍ വച്ച് എനിക്കതൊന്നും തിരിച്ചറിയാന്‍ പറ്റിയില്ല. പല കോഴ്‌സുകള്‍ പഠിച്ചിരുന്നു അവന്‍. ഒന്നും നേരാംവണ്ണം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. പല ജോലികള്‍ ചെയ്തു. പ്രതിസന്ധികള്‍ മാത്രമായിരുന്നു അവന് കൂട്ട്. ഒടുവില്‍ ജീവിതവിജയത്തിന് വഴികാട്ടിയായത് ഫ്രഞ്ച് പഠനം. ഒരു ഇന്‍സ്റ്റിറ്റ്യൂട്ടിലും പോയിട്ടല്ല അവനത് പഠിച്ചത്. ഓണ്‍ലൈന്‍ വഴിയായിരുന്നു. അക്ഷരങ്ങളും വാക്കുകളും പെറുക്കിപ്പെറുക്കിയെടുത്തു പഠിക്കുകയായിരുന്നു. പിന്നീടവന്‍ ഒരു ടൂര്‍ കമ്പനിയില്‍ ഗൈഡായി ചേര്‍ന്നു. ഫ്രഞ്ച്കാരായ ടൂറിസ്റ്റുകളാണ് ആ കമ്പനിവഴി കേരളവും മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും സന്ദര്‍ശിച്ചിരുന്നത്. അവര്‍ക്കൊപ്പമുള്ള സഹവാസംകൊണ്ട് ഫ്രഞ്ച് നന്നായി പഠിച്ചു. യൂറോപ്പിലൊക്കെ വിപുലമായി അവന്‍ യാത്ര ചെയ്തു. നല്ല സമ്പാദ്യവുമായി. ഈ മേഖലയുമായി ബന്ധപ്പെട്ട് പലര്‍ക്കും അവന്‍ ഉപജീവനമാര്‍ഗം കാണിച്ചുകൊടുക്കുന്നു. ഇതൊരു ചെറിയ ഉദാഹരണം മാത്രമാണ്. പല വിദേശഭാഷകള്‍ പഠിച്ച് ഉപജീവനത്തിനുള്ള വഴി കണ്ടെത്തുന്ന ധാരാളം പേരുണ്ട്. ചൈനീസ് ഭാഷ പഠിച്ച് ചൈനയിലെ പട്ടണങ്ങളില്‍ സോഴ്‌സിങ് ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന മലപ്പുറത്തെ ചെറുപ്പക്കാരെ എനിക്കറിയാം. അതിരുകളില്ലാത്ത ഒരു ലോകക്രമത്തെയാണ് പുതിയകാലത്തെ ചെറുപ്പക്കാര്‍ക്ക് അഭിസംബോധന ചെയ്യാനുള്ളത്. ഒരുപാട് ഭാഷകളില്‍ അവഗാഹമുണ്ടാക്കാന്‍ പറ്റുമെങ്കില്‍ അതാണ് അഭികാമ്യം. ലോകത്തെ എല്ലാ ഭാഷകള്‍ക്കും മഹത്വമുണ്ട്. എല്ലാ രാജ്യങ്ങളിലേയും സംസ്‌കാരങ്ങള്‍ക്കും മഹത്വമുണ്ട്. അല്ലാത്ത ചിന്തകളെല്ലാം വംശീയതയ്ക്ക് വഴിയൊരുക്കും. ഇന്ത്യാ രാജ്യത്ത് മറ്റൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം ഭാഷാപരവും സാംസ്‌കാരികവുമായ മിഥ്യാഭ്രമങ്ങള്‍ പെരുകുന്നു. സംഘ്പരിവാരത്തിന്റെ വളര്‍ച്ചയ്ക്കാണത് കാരണമാവുക. ഫാസിസത്തിന്റെ സവിശേഷത തന്നെ വൈവിധ്യങ്ങളെ(ഭാഷ, ഗോത്രം, വംശം, മതം) അംഗീകരിക്കാതിരിക്കലാണ്. ഹിറ്റ്‌ലറുടെ രക്തശുദ്ധവാദം അതായിരന്നു. വിശുദ്ധി എന്നതുതന്നെ ഒരു ഫാസിസ്റ്റ് ആശയമാണ്. കലര്‍പ്പുകളാണ് മാനവികതയെ ചേതോഹരമാക്കുന്നത്.
കേരളത്തില്‍ ഈയിടെ ഒരു ഭാഷാസമരം നടന്നിരുന്നു. പി.എസ്.സി പരീക്ഷകള്‍ മലയാളത്തില്‍ നടത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട്. നല്ല കാര്യമായിരുന്നു അത്. തര്‍ക്കമില്ല. അതിന് ഇത്രയും വലിയ സമരം എന്തിനായിരുന്നുവെന്ന് എനിക്ക് മനസ്സിലായിട്ടില്ല. മുഖ്യമന്ത്രിക്ക് ഒരു നിവേദനം കൊടുത്ത് പരിഹരിക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. ഇക്കാര്യത്തില്‍ ആര്‍ക്കും ഒരു വാശിയും ഉണ്ടാവാനുമിടയില്ലല്ലൊ. അമ്പാഴമരത്തില്‍ നിന്ന് ഒരുകുല അമ്പഴങ്ങ താഴത്തിടാന്‍ എകെ 47 തോക്ക് ഉപയോഗിച്ച പോലെയായി ആ സമരം. ഒരു കല്ലെടുത്ത് ഉന്നംനോക്കി എറിയേണ്ട കാര്യമല്ലേ ഉണ്ടായിരുന്നുള്ളൂ.
ഹിന്ദിഭാഷയുമായി ബന്ധപ്പെട്ട് അമിത് ഷാ നടത്തിയ പ്രതികരണമായിരുന്നു മറ്റൊന്ന്. ഹിന്ദിക്ക് സവിശേഷമായ ശ്രേഷ്ഠതയൊന്നുമില്ല. മറ്റ് ഇന്ത്യന്‍ ഭാഷകളെപ്പോലെ ഒന്ന്. അമിത്ഷായെപ്പോലുള്ളവര്‍ എന്ത് പ്രതികരണം നടത്തിയാലും സംഘ്പരിവാരത്തിനു പുറത്തുള്ളവര്‍ സംശയത്തോടെ വീക്ഷിക്കും. ഇന്ത്യയുടെ എല്ലാ വൈവിധ്യങ്ങളേയും തകര്‍ക്കുന്ന വംശീയ അധികാര രാഷ്ട്രീയത്തിന്റെ പ്രതിനിധിയാണ് അദ്ദേഹം. സംഘ്പരിവാര രാഷ്ട്രീയം ഇന്ത്യന്‍ ജനതയ്ക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന കാലത്ത് അദ്ദേഹത്തിന്റെ ഹിന്ദിയെക്കുറിച്ചുള്ള പ്രതികരണത്തിലും ചതികള്‍ പതിയിരിക്കുന്നുണ്ടാവും. കേരളത്തില്‍ വരുന്ന ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ മലയാളം പഠിച്ചാല്‍ അവര്‍ക്ക് ഗുണമുണ്ടാവുന്നതുപോലെ കേരളം വിട്ടുപോകുന്നവര്‍ക്ക് ഹിന്ദി പഠിച്ചാലും ഗുണമുണ്ടാവും. തര്‍ക്കമില്ല. പക്ഷെ, അമിത്ഷായുടേത് അത്തരം ഉദാരതയൊന്നുമല്ല. ഹിന്ദി ബെല്‍ട്ടില്‍ വംശീയാധിപത്യം സ്ഥാപിക്കാനുള്ള തന്ത്രം മാത്രം.
ഭാഷകൊണ്ടും സംസ്‌കാരംകൊണ്ടും രാഷ്ട്രങ്ങള്‍ക്കിടയില്‍ ഏകീകരണം സാധ്യമല്ല. അങ്ങനെ സാധിക്കുമായിരുന്നെങ്കില്‍ ഇന്ത്യയ്ക്കുപുറത്ത് ബംഗ്ലാദേശ് എന്നൊരു രാഷ്ട്രം ഉണ്ടാവേണ്ട കാര്യമില്ലല്ലോ. കിഴക്കന്‍ ബംഗാളിന്റേയും പടിഞ്ഞാറന്‍ ബംഗാളിന്റേയും ഭാഷയും സംസ്‌കാരവും തമ്മില്‍ അത്രയ്ക്ക് ഇഴയടുപ്പമുണ്ട്. എന്നിട്ടും വിഭജനം സംഭവിച്ചു. ഹൃദയങ്ങള്‍ മുറിച്ചുമാറ്റപ്പെട്ടു. വളരെ മാനവികമായി മാറേണ്ട സാംസ്‌കാരിക ദേശീയതകളെ വംശീയതയെന്ന രാക്ഷസീയത കൊന്നുതിന്നുന്നത് കശ്മിരിലും അസമിലും നമ്മള്‍ കാണുന്നു. മതവിശ്വാസത്തിനും രാഷ്ട്രങ്ങള്‍ക്കിടയില്‍ ഏകീകരണം കൊണ്ടുവരാന്‍ സാധിക്കില്ല. ഇസ്‌ലാമിക രാജ്യങ്ങള്‍ക്കിടയിലെ പകയും ശത്രുതയും തന്നെ ഉദാഹരണം. അറബി സംസാരിക്കുന്ന രാജ്യങ്ങള്‍ക്കിടയില്‍ മാത്രമല്ല ശത്രുതയുള്ളത്. സ്പാനിഷ് ഭാഷയും, റഷ്യനും ഒക്കെ സംസാരിക്കുന്ന രാഷ്ട്രങ്ങള്‍ക്കിടയിലും ഇല്ല ഐക്യം. കമ്മ്യൂണിസം എന്ന പ്രത്യയശാസ്ത്രം കൊണ്ടും സോവിയറ്റ് റഷ്യയെ ഏകീകരിക്കാനായില്ല. ചൈനയെന്ന രാജ്യം അതിന്റെ സായുധശക്തികൊണ്ട് മാത്രമാണ് അങ്ങനെയൊരു വലിയ രാജ്യത്തെ നിലനിര്‍ത്തിപ്പോരുന്നത്. ഉപദേശീയതകളുടെ അസ്വാസ്ഥ്യംകൊണ്ട് പുകയുകയാണ് ചൈന. ടിയാന്‍മെന്‍ സ്‌ക്വയറിലെ വെടിവെപ്പ് ലോകത്തിനു മുമ്പില്‍ ഒളിപ്പിച്ചുവെക്കാന്‍ ചൈനയ്ക്ക് സാധിച്ചിട്ടുണ്ടാവാം. പക്ഷെ കുഴിച്ചുമൂടിയ രക്തം ഒരിക്കല്‍ ആ രാജ്യത്തെ പിളര്‍ന്നു പുറത്തുവരാതിരിക്കില്ല. രാഷ്ട്രം എന്ന ആശയം തന്നെയും വികലമായ ഒരു സങ്കല്‍പ്പമായി തോന്നാം. തീവ്രമായ രാഷ്ട്ര, ദേശീയവാദങ്ങള്‍ മനഷ്യത്വത്തിന് വിരുദ്ധമാവും. അസമില്‍ പൗരത്വപ്പട്ടിക ഉണ്ടാക്കുമ്പോള്‍ അശരണരായ മനുഷ്യരുടെ കരച്ചിലുകള്‍ പരിഗണിക്കപ്പെടുകയേ ഇല്ല. കപടദേശീയതയുടെ ഇരകളാണ് കശ്മിരിലെ ജനതയും.
വംശീയമായ പ്രചാരണങ്ങള്‍ക്ക് ഭാഷയും ഇരയാവുന്നത് കാണാം. വംശീയതയില്‍ പൊതിഞ്ഞ അപരത്വത്തിലൂടെ അറബി ഭാഷയെ കണ്ടതുകൊണ്ടാണ് അറബ് ഭാഷാ സര്‍വകലാശാല എന്ന ആശയം കേരളത്തില്‍ അട്ടിമറിക്കപ്പെട്ടത്. അറബി ഭാഷ എന്നത് മുസല്‍മാന്റെയൊന്നുമല്ലല്ലൊ. പല രാജ്യങ്ങളില്‍ പല മതത്തില്‍പെട്ടവര്‍ സംസാരിക്കുന്ന സമ്പന്നമായ ലോകഭാഷയാണത്. തൊഴിലന്വേഷകര്‍ക്ക് അനന്ത സാധ്യതകളാണ് അത് തുറന്നുവെക്കുന്നത്. സംസ്‌കൃതവും, പാലിയും ഒക്കെ വലിയ ജ്ഞാന പൈതൃകങ്ങളുടെ നിധിപേടകങ്ങള്‍ സൂക്ഷിച്ചിട്ടുള്ള ഭാഷകളാണ്. ഓണമ്പള്ളി മുഹമ്മദ് ഫൈസിയെപ്പോലുള്ള പണ്ഡിതര്‍ അറബിയും സംസ്‌കൃതവും ഒരുപോലെ കാണുന്നവരും രണ്ടു ഭാഷകളിലും അവഗാഹം നേടിയവരുമാണ്. ഇന്ത്യന്‍ ദേശീയതയുടെ രൂപീകരണത്തില്‍ അറബിഭാഷയും മുസ്‌ലിം പണ്ഡിതന്മാരും വലിയ പങ്കുവഹിച്ചു. അപരത്വത്തിന്റെ രാഷ്ട്രീയമാണ് ഈ പങ്കിനെ നിഷേധിക്കുന്നത്.
മാപ്പിളലഹളയെന്ന് അറിയപ്പെടുന്ന സാമ്രാജ്യത്വവിരുദ്ധ സമരകാലത്ത് ഇംഗ്ലീഷ്, ചെകുത്താന്റെ ഭാഷയായി മലബാറിലെ മുസല്‍മാന്‍മാര്‍ കണ്ടു. അത് സ്വാഭാവികം. അധിനിവേശ ശക്തികള്‍ ചെകുത്താന്‍മാരാണെങ്കില്‍ അവരുടെ ഭാഷയും അതാണ്.
സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ തീവ്രമായ ആത്മാര്‍ഥതയില്‍ നിന്നാണ് ഇത്തരം പ്രതികരണങ്ങള്‍ രൂപപ്പെടുന്നത്. മലപ്പുറത്തിന്റെ മണ്ണില്‍വച്ചു തന്നെ പിന്നീടത് തിരുത്തപ്പെടുന്നുണ്ട്. മാപ്പിളമക്കള്‍ ഇംഗ്ലീഷ്ഭാഷയില്‍ അവഗാഹം നേടി. അവിടെകൊണ്ടും നിന്നില്ല. സ്പാനിഷ്ഭാഷ പഠിക്കാനുള്ള പാഠശാലയും മലപ്പുറത്തിന്റെ മണ്ണില്‍ പിറന്നു. രാഷ്ട്രാതിര്‍ത്തികള്‍ ഇല്ലാതെ പറക്കുന്ന പക്ഷികളാണ് ഭാഷകള്‍. മലയാളത്തോട് തീവ്ര അനുരാഗം നിലനിര്‍ത്തിക്കൊണ്ട് മറ്റ് ഭാഷകളിലും അറിവുനേടുന്നതാണ് ഇനിയുള്ള കാലത്ത് നല്ലത്. കമലാസുരയ്യ മലയാളത്തില്‍ എഴുതിയത് മാധവിക്കുട്ടി എന്ന പേരിലാണ്. കമലാദാസ് എന്ന പേരില്‍ ഇംഗ്ലീഷിലും. ഇംഗ്ലീഷ് എഴുത്താണ് അവര്‍ക്ക് ദേശാന്തരീയമായ അംഗീകാരം നേടിക്കൊടുത്തത്. ഒ.വി വിജയനും ഇംഗ്ലീഷിലും മലയാളത്തിലും ഒരുപോലെ എഴുതുമായിരുന്നു. ഭാഷാതീവ്രവാദം നമുക്കു മുമ്പില്‍ അടച്ചുകളയുന്നത് വെളിച്ചത്തിന്റെ ഒരുപാട് ജാലകങ്ങളാണെന്ന് ഓര്‍ക്കുന്നത് നന്ന്. ഭാഷ തന്നെയും അപാരമായ കലര്‍പ്പുകളുടെ സൗന്ദര്യമാക്കി മാറ്റിയതിന്റെ ഉദാഹരണമായിരുന്നു ഡക്കാനി സുല്‍ത്താന്മാര്‍ ഉണ്ടാക്കിയ ഡക്കാനിഭാഷ. കന്നടയുടേയും മറാത്തിയുടേയും ഉറുദുവിന്റേയും തെലുങ്കിന്റേയുമൊക്കെ കലര്‍പ്പായിരുന്നു അത്. ഏതുതരം ഭാഷാ ഭ്രാന്തും ചരിത്രവിരുദ്ധമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്രസമ്മേളന വേദികളിലല്ല, ജനഹൃദയങ്ങളിലെ വിശ്വാസത്തിലാണ് ഇടതുപക്ഷത്തിന്റെ കരുത്ത്; മുഖ്യമന്ത്രി 

Kerala
  •  21 hours ago
No Image

രാജ്യത്തെ മാവോയിസ്റ്റ് ഭീഷണി അവസാനിച്ചെന്ന് അമിത് ഷാ; ആയുധം താഴെ വെക്കുന്ന നക്‌സലുകളെ പുനരധിവസിപ്പിക്കും

National
  •  21 hours ago
No Image

'ഹിന്ദു യുവതിയെ വെട്ടിക്കൊല്ലുന്ന മുസ്‌ലിം'; രാമനവമി ഘോഷയാത്രയില്‍ വിദ്വേഷ നാടകങ്ങള്‍ അവതരിപ്പിച്ച് സംഘപരിവാര്‍ 

National
  •  a day ago
No Image

വൈഭവ്‌ കൊടുങ്കാറ്റിൽ തരിപ്പണമായി ചെന്നൈ; വരവറിയിച്ച് രാജസ്ഥാൻ റോയൽസ്

Cricket
  •  a day ago
No Image

ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ചുവീണ് മരിച്ച ബൈക്ക് യാത്രികന്റെ കുടുംബത്തിന് 1 കോടി നഷ്ടപരിഹാരം അനുവദിച്ചു 

Kerala
  •  a day ago
No Image

സഞ്ജുവിനെ സാക്ഷിയാക്കി വൈഭവ് ഷോ; അടിച്ചെടുത്തത് ചരിത്രനേട്ടം  

Cricket
  •  a day ago
No Image

ബിസിനസ് മേഖലയ്ക്ക് കൈത്താങ്ങുമായി ദുബൈ സർക്കാർ; 100 കോടി ദിർഹത്തിന്റെ വമ്പൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു

uae
  •  a day ago
No Image

പിആര്‍ഡിയിലും പിന്‍വാതില്‍ നിയമനം; ലിസ്റ്റില്‍ ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യയെ തിരുകി കയറ്റി: കെ.സി വേണുഗോപാല്‍ 

Kerala
  •  a day ago
No Image

2008ന് ശേഷം കൊടുങ്കാറ്റായി രാജസ്ഥാൻ; ചെന്നൈയെ എറിഞ്ഞു വീഴ്ത്തി പഞ്ചാബിനൊപ്പം

Cricket
  •  a day ago
No Image

കുവൈത്തിന് നേരെ ഇറാന്റെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  a day ago