നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരായ കുറ്റപത്രം ഇന്നു സമര്‍പ്പിച്ചേക്കില്ല
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം ഇന്ന് സമർപ്പിച്ചേക്കില്ല. ഗൂഢാലോചനാക്കുറ്റം ചുമത്തപ്പെട്ട നടന്‍ ദിലീപ് എട്ടാം പ്രതിയാകുമെന്നാണ് സൂചന.
പള്‍സര്‍ സുനിയാണ് ഒന്നാംപ്രതി. 11 പ്രതികളുടെ പേരാണ് കുറ്റപത്രത്തിലുള്ളത്. നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയത് ദീലിപും പള്‍സര്‍ സുനിയും ചേര്‍ന്നാണെന്ന് കുറ്റപത്രം പറയുന്നു. മറ്റുള്ളവര്‍ കൃത്യത്തിന് സഹായിച്ചവരും സംഭവത്തിനുശേഷം പ്രതിക്ക് ഒളിവില്‍കഴിയാന്‍ സൗകര്യം ചെയ്തുകൊടുത്തവരുമാണ്.
കേസില്‍ മുന്നോറോളം സാക്ഷികളാണുള്ളത്. ഇതില്‍ 20 പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. 450 രേഖകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഐ.ടി ആക്ട് ഉള്‍പ്പെടെ 12 വകുപ്പുകള്‍ ചേര്‍ത്താണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നതെന്നാണ് സൂചന.
പുതിയ റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നതിന് ദുബൈയില്‍ പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിദേശത്തുപോകാന്‍ അനുവദിക്കരുതെന്ന നിലപാട് അന്വേഷണസംഘം കോടതിയില്‍ എടുക്കും. കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ ദിലീപിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിക്കില്ലെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയ്ക്ക് തമിഴ്‌നാട്ടില്‍ ഒഴിവില്‍ കഴിയാന്‍ സഹായം നല്‍കിയ ചാര്‍ലിയെ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചതായി പൊലിസ് പറഞ്ഞിരുന്നു. കേസില്‍ ചാര്‍ലിയെ മാപ്പുസാക്ഷിയാക്കില്ല. രഹസ്യമൊഴിയില്‍ കുറ്റം സമ്മതിച്ച ചാര്‍ലി മാപ്പുസാക്ഷിയാക്കാന്‍ കോടതി വിളിപ്പിച്ചിട്ടും എത്തിയിരുന്നില്ല. അതിനാല്‍, പാസ്‌പോര്‍ട്ട് വിട്ടുനല്‍കണമെന്ന ദിലീപിന്റെ ആവശ്യം അംഗീകരിക്കരുതെന്ന നിലപാടിലാണ് അന്വേഷണസംഘം. അങ്കമാലി ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ദിലീപിന്റെ പാസ്‌പോര്‍ട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."