HOME
DETAILS

സഞ്ജയൻ ഉവാച

  
backup
October 07, 2023 | 5:46 PM

editorial-today

മഹാഭാരത യുദ്ധത്തിൽ എല്ലാത്തിനും സാക്ഷിയാണ് സഞ്ജയൻ. രാജ്യസഭയിൽ ആം ആദ്മി പാർട്ടിയുടെ സഞ്ജയ് സിങ് വെറും സാക്ഷിയല്ല. വാക്കുകൾക്ക് തുല്യതയില്ലാത്ത മൂർച്ചയുണ്ട്. പ്രവർത്തനങ്ങൾക്ക് അതുല്യ ചടുലതയുണ്ട്. പക്ഷേ ഭരണകൂടത്തിന്റെ ഏറ്റവും വലിയ വേട്ടക്കാരനായ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് പറയുന്നത് സഞ്ജയ് സിങ് വെറും സാക്ഷിയല്ല, ഇടപാടിലെ പങ്കുകാരനാണ് എന്നാണ്. അദ്ദേഹത്തിന്റെ വീട് പരിശോധിച്ച് വൈകാതെ അറസ്റ്റ് ചെയ്തിരിക്കുന്നു. ഇനി അടുത്തത് അരവിന്ദ് കെജ്‌രിവാളാണെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞുവയ്ക്കുകയും ചെയ്യുന്നു.

പൊതു തെരഞ്ഞെടുപ്പിന് മൻകി ബാത്ത് മതിയാവില്ല എന്ന് ബി.ജെ.പിക്കും തിരിച്ചറിവുണ്ടായിട്ടുണ്ട്.ഡൽഹിയിലെ മദ്യനയത്തിൽ കോടികളുടെ ഇടപാട് നടന്നുവെന്നാണ് ഇ.ഡി പക്ഷം. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ആദ്യം അറസ്റ്റുചെയ്തു. അഴിമതിക്കെതിരായ പ്രതിഛായ തകർക്കുമെന്ന് കട്ടായം. അടുത്തത് സഞ്ജയ് സിങ്. കെജ്‌രിവാളിന്റെ ലഫ്റ്റനന്റ്. ഡൽഹിയിൽ സാധു സേവനത്തിലൂടെ ജനമനസിലേക്ക് കെജ്‌രിവാൾ പാലം കെട്ടുമ്പോൾ മുതൽ സഞ്ജയ് സിങ് കൂടെയുണ്ട്. അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ അഴിമതിവിരുദ്ധ പ്രസ്ഥാനം ഡൽഹി വളഞ്ഞപ്പോൾ സഞ്ജയ് സിങ് ഉണ്ടായിരുന്നു;

കെജ്‌രിക്കൊപ്പം. രാജ്യസഭയിലെ എ.എ.പിയുടെ നേതാവ്. പാർട്ടിയുടെ ദേശീയ വക്താവ്. പഞ്ചാബിൽ ആപിനെ അധികാരത്തിലെത്തിച്ച തന്ത്രജ്ഞൻ.സഞ്ജയ് സിങ്ങിന്റെ വാക്കുകളുടെ മൂർച്ചയറിഞ്ഞവർ ഏറെയാണ്. പഞ്ചാബിലെ മുൻ റവന്യൂ മന്ത്രി ബിക്രം സിങ് മജീതിയയെ മയക്കുമരുന്നുമായി ബന്ധപ്പെടുത്തി പ്രസംഗിച്ചതിന് അദ്ദേഹം സഞ്ജയ്‌ സിങ്ങിന് മാത്രമല്ല, കെജ്‌രിവാളിനും മറ്റൊരു ആപ് നേതാവ് ആഷിഷ് ഖേതനുമെതിരേ മാനനഷ്ടക്കേസ് കൊടുത്തു.

മാപ്പ് പറഞ്ഞാണ് കേസ് ഒഴിവാക്കിയത്. റാഫേൽ ഇടപാടിൽ അനിൽ അംബാനിയെ കോറിയതിന് അംബാനി 5000 കോടി രൂപക്കാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. കർഷകവിരുദ്ധ നിയമങ്ങൾ അംഗീകരിച്ച സഭയിൽ രേഖകൾ കീറിയും മൈക്ക് കേടുവരുത്തിയും പ്രതിഷേധം പ്രകടിപ്പിച്ച സഞ്ജയ് സിങ് അടക്കം ഏഴു അംഗങ്ങളെ രാജ്യസഭയിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പാർലമെന്റിൽ അദ്ദേഹം നടത്തിയ പോരാട്ടങ്ങളെ ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ച് പുരസ്‌കാരം നൽകിയതാണ്. രണ്ടുവർഷത്തിനകം മാത്രം 228 ചോദ്യങ്ങൾ മൂന്നു സ്വകാര്യ ബില്ലുകൾ, 142 പ്രസംഗങ്ങൾ എന്നിങ്ങനെ പാർലമെന്റംഗം എന്ന നിലയിലെ സഞ്ജയ് സിങ്ങിന്റെ ഗ്രാഫ് വളരെ

ഉയർന്നുനിൽക്കുന്നു.നരേന്ദ്രമോദിയുടെ ബിരുദം ചോദ്യം ചെയ്തതിന് ഗുജറാത്ത് സർവകലാശാല നൽകിയ പരാതിയിൽ എടുത്ത കേസുണ്ട്. ഉത്തർപ്രദേശിലെ സുൽത്താൻപൂരിലെ കോടതി 2001ലെ കേസിൽ 2013ൽ ആറു മാസത്തെ ജയിൽ വാസം വിധിച്ചു. തൽക്കാലം ജാമ്യത്തിലാണ്. ഗുജറാത്ത് സർവകലാശാല കേസിൽ കെജ്‌രിവാളിനൊപ്പമാണ് സഞ്ജയ് സിങ് വിചാരണ നേരിടേണ്ടത്. കേസ് റദ്ദാക്കാനും ഇല്ലെങ്കിൽ വേഗം തീർക്കാനും കോടതിയെ ഇവർ സമീപിച്ചെങ്കിലും സമ്മതിച്ചിട്ടില്ല. നരേന്ദ്ര മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് മാത്രമല്ല ഡിഗ്രി എടുത്ത വിഷയവും അറിയില്ലെന്ന സ്ഥിതിയാണ്.

ഇത് കെജ്‌രിവാൾ ചോദ്യം ചെയ്തതിനെ തുടർന്നാണ് ഗുജറാത്ത് സർവകലാശാല കേസ് കൊടുത്തത്.അറസ്റ്റിലായപ്പോൾ സഞ്ജയ് സിങ് പാർട്ടിപ്രവർത്തകർക്ക് നൽകിയ സന്ദേശത്തിൽ ഇങ്ങനെ പറഞ്ഞു: 'മരിക്കാൻ തയാറാവുക. ഭയപ്പെടരുത്. 2024ലെ തെരഞ്ഞെടുപ്പിൽ മോദി തോൽക്കുമെന്നതിൽ സഞ്ജയ് സിങ്ങിന് സംശയമില്ല. അദാനിയെ ചോദ്യം ചെയ്തതിനാണ് കേസിൽ കുടുക്കുന്നത്. രാജ്യം 42 വർഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയിൽ നിൽക്കുമ്പോൾ പ്രതിപക്ഷ നേതാക്കളെ ജയിലിലിട്ടാലൊന്നും തോൽവിയെ ഒഴിവാക്കാനാവില്ല.

എത്ര കാലം ജയിലിലിട്ടാലും പോരാട്ടത്തിൽനിന്ന് പിന്മാറുന്ന പ്രശ്‌നമില്ല. ഭരണഘടന മാറ്റാൻ ബി.ജെ.പി ശ്രമിക്കുന്നതിന് കാരണം അംബേദ്കറിനോടുള്ള ദേഷ്യമാണ്. ഭരണഘടന ഉള്ളിടത്തോളം കാലം അംബേദ്കറെ ഓർമിക്കും'.ജനകീയ പ്രവർത്തനത്തിന്റെ തുടർച്ചയാണ് സഞ്ജയ്‌ സിങ്ങിന് എ.എ.പി രാഷ്ട്രീയം. ലഖ്നൗവിൽ ആസാദ് സമാജ് സേവ എന്ന സംഘടനയിലൂടെ സാധാരണ കച്ചവടക്കാരുടെയും മറ്റും പ്രശ്‌നങ്ങളിൽ ഇടപെട്ടാണ് അദ്ദേഹത്തിന്റെ പൊതുപ്രവർത്തനം തുടങ്ങുന്നത്.

സോഷ്യലിസ്റ്റ് നേതാവായിരുന്ന രഘു താക്കൂറിന്റെ പ്രവർത്തനങ്ങളുമായി സഹകരിച്ച് നീങ്ങുകയായിരുന്നു. തെരുവു കച്ചവടക്കാരുടെ അഖിലേന്ത്യാ സംഘടനയുടെ പ്രസിഡന്റായി പ്രവർത്തിച്ചു. ദുരന്തമുഖത്ത് സേവനങ്ങൾക്ക് എവിടെയും അദ്ദേഹം ഉണ്ടായി. ഗുജറാത്തിലും കശ്മിരിലും ഉത്തരാഖണ്ഡിലും തമിഴ്‌നാട്ടിലും നേപ്പാളിലുമെല്ലാം.

2018ലെ കേരളത്തിലെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് എം.പിമാരുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് ഒരു കോടി രൂപയും ഒരു മാസത്തെ ശമ്പളവും സഞ്ജയ് സിങ് നൽകിയിരുന്നു.സിസോദിയയെ അറസ്റ്റ് ചെയ്തപ്പോൾ പ്രതികരിക്കാൻ മടിച്ച കോൺഗ്രസ് പക്ഷേ സഞ്ജയ് സിങ്ങിന്റെ കാര്യത്തിൽ മടി കാണിച്ചില്ല. പഞ്ചാബിൽ കോൺഗ്രസ് എം.എൽ.എ സുഖ്പാൽ സിങ് ഖൈറയെ ആപ് സർക്കാരിന്റെ പൊലിസ് അറസ്റ്റ് ചെയ്തതിന്റെ പേരിൽ ആപ്- കോൺഗ്രസ് ഭിന്നത നിലനിൽക്കെയാണ് സഞ്ജയ്‌ സിങ്ങിനെ പിടികൂടുന്നത്.തെളിവുണ്ടെന്നാണ് ഇ.ഡിയുടെ വാദം.

അതിന് തക്ക മൊഴിയുണ്ട്. കേസിലെ പ്രതികളിലൊരാളായ ദിനേശ് അറോറയുടെ മൊഴി കോടികൾ സഞ്ജയ് സിങ്ങിന് നൽകിയെന്നാണ്. അറസ്റ്റുകൾ സിസോദിയയിലും സഞ്ജയ്‌ സിങ്ങിലും ഒതുങ്ങാൻ സാധ്യതയില്ല. കെജ്‌രിവാളിൽ തന്നെ എത്തും. അഴിമതിക്കെതിരേ രംഗത്തുവന്ന ആപിന്റെ രാഷ്ട്രീയത്തെ അതിൽ തന്നെ ഒടുക്കാൻ കഴിയുമോ! കണ്ടറിയണം.

Content Highlights:editorial today



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടിയത് കുട്ടിച്ചാത്തനായിരിക്കും, ഉടന്‍ അമേരിക്കയിലേക്ക് മാറ്റണം; വീണാ ജോര്‍ജിനെ പരിഹസിച്ച് ഉണ്ണിത്താന്‍ 

Kerala
  •  9 days ago
No Image

നഗ്നദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിലിംഗ്; വനിതാ പൊലിസുകാരിയെ ആക്രമിച്ച് കടന്നുകളഞ്ഞ പ്രതി അറസ്റ്റിൽ

Kerala
  •  9 days ago
No Image

അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുന്നവർക്ക് 25,000 രൂപ പാരിതോഷികം: രക്ഷാപ്രവർത്തനം പ്രോത്സാഹിപ്പിച്ച് രാഹ് വീർ പദ്ധതിക്ക് തുടക്കം

National
  •  9 days ago
No Image

'വന്നിടത്തേക്ക് തന്നെ തിരിച്ചയക്കണം' ഇല്‍ഹാന്‍ ഉമറിനേയും റാഷിദ തലൈബിനേയും യു.എസില്‍ നിന്ന് പുറത്താക്കണമെന്ന് ട്രംപ്

International
  •  9 days ago
No Image

നിര്‍മാതാക്കള്‍ക്ക് തിരിച്ചടി: കേരള സ്റ്റോറി 2 റിലീസ് തടഞ്ഞ് ഹൈക്കോടതി,രണ്ടാഴ്ച്ചത്തേക്ക് സ്റ്റേ

Kerala
  •  9 days ago
No Image

വെള്ളാപ്പള്ളിയുടെ ക്രിമിനൽ പശ്ചാത്തലം കേന്ദ്ര സർക്കാർ പരിശോധിച്ചില്ലേ?; പത്മപുരസ്കാരത്തിനെതിരെ ശ്രീനാരായണ ധർമ്മ പ്രബോധന സംരക്ഷണ സമിതി ഹൈക്കോടതിയിൽ

Kerala
  •  9 days ago
No Image

100 വര്‍ഷം മുമ്പ് ബ്രിട്ടീഷ് സര്‍ക്കാര്‍ 35,000 രൂപ കടം വാങ്ങി; തിരിച്ചു തരണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ കുടുംബം, കയ്യില്‍ കടം നല്‍കിയതിന്റെ രേഖകളും

National
  •  9 days ago
No Image

വാട്‌സാപ്പ് ഉപയോഗത്തിൽ വൻ മാറ്റം: പ്രവാസികൾക്ക് തിരിച്ചടിയാകാൻ സാധ്യത; പുതിയ സിം ബൈൻഡിങ് ചട്ടം ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ

Tech
  •  9 days ago
No Image

വീണാ ജോര്‍ജിനെ ആക്രമിക്കുന്നതിന്റെ വീഡിയോ തെളിവ് ഹാജരാക്കിയാല്‍ ഒരു പവന്‍ സ്വര്‍ണം; പാരിതോഷികം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ്

Kerala
  •  9 days ago
No Image

'ജുഡീഷ്യറിക്ക് മുറിവേറ്റു' പാഠപുസ്ത വിവാദത്തില്‍ സുപ്രിം കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞ് കേന്ദ്രം; മാപ്പ് പറഞ്ഞാല്‍ മതിയാവില്ലെന്നും പരമോന്നത കോടതി 

National
  •  9 days ago