യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു, ഡൽഹി പൊലിസും ഹിമാചൽ പൊലിസും തമ്മിൽ നടുറോഡിൽ തർക്കം; ഡൽഹി പൊലിസിനെതിരെ കേസ്
ന്യൂഡൽഹി: എ.ഐ സമ്മിറ്റിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുക്കാൻ ഷിംലയിലെത്തിയ ഡൽഹി പൊലിസും ഷിംല പൊലിസും തമ്മിൽ തർക്കം. ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിലെ രോഹ്രു പ്രദേശത്ത് നിന്ന് ഡൽഹി പൊലിസ് കോൺഗ്രസ് പ്രവർത്തകരായ ഉത്തർപ്രദേശ് സ്വദേശികളായ സൗരഭ് സിംഗ്, അർബാസ് ഖാൻ, മധ്യപ്രദേശ് സ്വദേശിയായ സിദ്ധാർത്ഥ് അവധൂത് എന്നീ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നാടകീയ സംഭവം അരങ്ങേറിയത്.
ബുധനാഴ്ച പുലർച്ചെ 5:30 ഓടെ ഡൽഹി പൊലിസ് മൂന്ന് യുവാക്കളെ രോഹ്രുവിൽ നിന്ന് അറസ്റ്റ് ചെയ്ത് ഷിംലയിലേക്ക് കൊണ്ടുവന്നു. വേഷം മാറിയാണ് പൊലിസ് സംഘം ഉണ്ടായിരുന്നത്. വിവരമറിഞ്ഞ് ഹിമാചൽ പ്രദേശ് പൊലിസ് സോളൻ ജില്ലയിലെ ധരംപൂരിൽ ഡൽഹി പൊലിസ് സംഘത്തെ തടഞ്ഞുനിർത്തി. ഏകദേശം 20 പേർ ആയിരുന്നു ഡൽഹി പൊലിസ് സംഘത്തിൽ ഉണ്ടായിരുന്നത്.
ട്രാൻസിറ്റ് റിമാൻഡ് ഉൾപ്പെടെയുള്ള നിർബന്ധിത അന്തർ സംസ്ഥാന അറസ്റ്റ് പ്രോട്ടോക്കോളുകൾ പാലിക്കാത്തതിന് ഡൽഹി പൊലിസ് പ്രത്യേക സെല്ലിന്റെ മൂന്ന് വാഹനങ്ങൾ സംസ്ഥാന അധികൃതർ തടഞ്ഞു. ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് പ്രതികളെ കൊണ്ടുപോകാൻ അവശ്യ ട്രാൻസിറ്റ് റിമാൻഡ് ഇല്ലാതെ പ്രതികളെ കൊണ്ട് പോകുന്നതിലെ നിയമപ്രശ്നം ചൂണ്ടിക്കാട്ടിയാണ് ഷിംല പൊലിസ് നടപടി എടുത്തത്. എന്നാൽ ഡൽഹി പൊലിസ് തർക്കിക്കാൻ തുടങ്ങിയതോടെ ഇരു സേനകളും തമ്മിൽ നടുറോഡിൽ തർക്കമായി.
പിന്നാലെ പ്രതികളോടൊപ്പം അവരെയും കസ്റ്റഡിയിലെടുത്തു. ഷിംല പൊലിസ് ഡൽഹി പൊലിസിന്റെ വാഹനവും പിടിച്ചെടുത്തതായി പറയപ്പെടുന്നു. അതോടൊപ്പം ഡൽഹി പൊലിസ് ഉദ്യോഗസ്ഥർക്കെതിരെ ഷിംല പൊലിസ് തട്ടിക്കൊണ്ടുപോകൽ കേസ് രജിസ്റ്റർ ചെയ്തു. റോഹ്രുവിലെ ചിർഗാവ് പൊലിസ് സ്റ്റേഷനിലെ ഡൽഹി പൊലിസ് ഉദ്യോഗസ്ഥർക്കെതിരെ ബിഎൻഎസ് സെക്ഷൻ 190 (നിയമവിരുദ്ധമായി സംഘം ചേരൽ), 329(4) (വീട്ടിൽ അതിക്രമിച്ചു കടക്കൽ), 127(2) (അനധികൃതമായി തടങ്കലിൽ വയ്ക്കൽ), 140(3) തട്ടിക്കൊണ്ടുപോകൽ, 305 (വീട്ടിൽ മോഷണം) എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഷിംല പൊലിസ് പറഞ്ഞു.
'ഇന്ന് രാവിലെ, സിവിൽ വസ്ത്രം ധരിച്ച ഏകദേശം 15 മുതൽ 20 വരെ ആളുകൾ വാഹനങ്ങളിൽ എത്തി ചിർഗാവിലെ ഒരു റിസോർട്ടിൽ താമസിച്ചിരുന്ന മൂന്ന് വ്യക്തികളെയോ അതിഥികളെയോ ബലമായി പിടിച്ചുകൊണ്ടുപോയതായി ഷിംല പൊലിസിന് വിവരം ലഭിച്ചു' - ഷിംല പൊലിസിന്റെ പ്രസ്താവനയിൽ പറയുന്നു.
സംഭവം ഏറെ വിവാദമായതിന് പിന്നാലെ മൂന്ന് പ്രതികളായ സൗരവ്, അർബാസ്, സിദ്ധാർത്ഥ് എന്നിവരെ പുലർച്ചെ ഒരു മണിയോടെ എസിജെഎം-II ഏകാൻഷ് കപിലിന് മുന്നിൽ പൊലിസ് ഹാജരാക്കി. ഡൽഹി പൊലിസിന്റെ ട്രാൻസിറ്റ് റിമാൻഡ് ഹർജിയിൽ വാദം കേൾക്കുകയും അനുമതി നൽകുകയും ചെയ്തതോടെയാണ് പ്രശ്നങ്ങൾക്ക് അവസാനമായത്.
യൂത്ത് കോൺഗ്രസ് പ്രതിഷേധം
കഴിഞ്ഞയാഴ്ച നടന്ന എഐ ഉച്ചകോടിയിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. എഐ ഇംപാക്ട് സമ്മിറ്റ് എക്സിബിഷൻ ഹാളിൽ, ഇപ്പോൾ അറസ്റ്റിലായ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ സർക്കാരിനെതിരെയും ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെയും പ്രതിഷേധവുമായി എത്തുകയായിരുന്നു. മുദ്രാവാക്യങ്ങൾ എഴുതിയ ടീ-ഷർട്ടുകൾ പിടിച്ചായിരുന്നു പ്രതിഷേധം. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ ഇവിടെ നിന്നും നീക്കിയ ഇവർക്കെതിരെ പിന്നീട് ഡൽഹി പൊലിസ് ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."