ബജറ്റില്‍ നെല്‍കര്‍ഷകരെ അവഗണിച്ചതില്‍ നിരാശ
ആലപ്പുഴ: നെൽകർഷകരെ ബജറ്റിൽ പൂർണമായും അവഗണിച്ചു. നെല്ല് സംഭരണത്തിന് പ്രത്യേക തുക വകയിരുത്തണമെന്ന ആവശ്യം പരിഗണിച്ചില്ല. സംഭരണവിലയിൽ നേരിയ വർധനവിന് പോലും തയാറായിട്ടില്ല. കഴിഞ്ഞ കൃഷിയിൽ സംഭരിച്ച നെല്ലിന്റെ തുക മാസങ്ങൾ കഴിഞ്ഞിട്ടും സപ്ലൈകോയ്ക്ക് പൂർണമായും കൊടുത്തു തീർക്കാനായിട്ടില്ല.
കേന്ദ്രം കൂട്ടിയ ഒരു രൂപയും സംസ്ഥാനം ബജറ്റിൽ പ്രഖ്യാപിച്ച 20 പൈസ വർധനയും ഉൾപ്പെടെ കിലോയ്ക്കു 29.20 രൂപക്കാണ് നെല്ല് സംഭരിക്കേണ്ടതെങ്കിലും 28.20 രൂപയ്ക്കാണ് സപ്ലൈകോ നെല്ല് സംഭരിക്കുന്നത്. ഇതിൽ കേന്ദ്ര താങ്ങുവില 19.40 രൂപയാണ്. സംസ്ഥാന പ്രോത്സാഹന ബോണസ് 8.80 മാത്രമാണ്. കേന്ദ്രവിഹിതം ഒരു രൂപ വർധിപ്പിച്ചപ്പോൾ അതു നൽകാതെ തങ്ങളുടെ വിഹിതം കുറയ്ക്കുന്ന നിലപാടാണ് സംസ്ഥാനം സ്വീകരിച്ചതെന്നാണ് കർഷകരുടെ പരാതി.
കൂലി വർധനവും വളം, കീടനാശിനികൾ എന്നിവയുടെ വില വർധനവും ട്രാക്ടർ, കൊയ്ത്തുയന്ത്രം എന്നിവയുടെ വാടക വർധനവും കണക്കിലെടുത്ത് നെല്ലിന്റെ സംഭരണവില കിലോഗ്രാമിന് 35 രൂപയായി നിശ്ചയിക്കണമെന്ന് ആവശ്യം ഉയരുമ്പോഴാണ് വർധിപ്പിച്ച വില പോലും ലഭിക്കാത്ത സ്ഥിതിയുള്ളത്. വിവിധ കാരണങ്ങളാൽ കുട്ടനാട്ടിലടക്കം കർഷകർ കൃഷിയോട് വിടപറയുകയാണ്. നെല്ല് വില യഥാസമയം കിട്ടാത്തതാണ് പ്രധാന പ്രതിസന്ധി.
നെല്ലുവില വർധിപ്പിക്കാതെ കണ്ണിൽ പൊടിയിടുന്ന നടപടികളാണുണ്ടായതെന്ന് ആരോപിച്ച് ബജറ്റിന്റെ കോപ്പികൾ കത്തിച്ച് നെൽകർഷക സംരക്ഷണ സമിതി പ്രതിഷേധിച്ചു. കർഷക സംഘടനകൾ നിരവധി സമരങ്ങൾ നടത്തിയിട്ടും നിവേദനങ്ങൾ സമർപ്പിച്ചിട്ടും സർക്കാർ അതൊന്നും പരിഗണിച്ചില്ലെന്ന് കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."