വീണ്ടും പുകയുന്ന സിറിയ; ആരാണ് അലവൈറ്റുകള്‍
ദമസ്‌കസ്: സിറിയയില്‍ ബശ്ശാറുല്‍ അസദ് അനുകൂലികളായ മുന്‍ സൈനികാംഗങ്ങളും അഹമ്മദ് അല്‍ ശാറയുടെ നേതൃത്തിലുള്ള എച്ച്.ടി.എസ് സര്‍ക്കാര്‍ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 745 ആയി. കഴിഞ്ഞ ഏതാനും ദിവസമായി അസദിന്റെ ശക്തികേന്ദ്രവും ജന്മനാടുമായ ലതാകിയയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി പടിഞ്ഞാറന്‍ തീരത്തെ ന്യൂനപക്ഷ അലാവൈറ്റുകളുടെ മേഖലയില്‍ ആക്രമണം ശക്തമാണ്. 30 കൂട്ടക്കൊലകള്‍ ഇവിടെ നടന്നതായി ബ്രിട്ടീഷ് ആസ്ഥാനമായി സിറിയയില്‍ പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി എന്ന മനുഷ്യാവകാശ സംഘടന അറിയിച്ചു.
അസദ് ഭരണകൂടം വീണതിനു ശേഷം നടക്കുന്ന രൂക്ഷമായ ഏറ്റുമുട്ടലാണ് ഇപ്പോള്‍ നടക്കുന്നത്. സാധ്യമായ രീതിയില്‍ ദേശീയ ഐക്യവും ജനങ്ങളുടെ സമാധാനന്തരീക്ഷവും കാത്തുസൂക്ഷിക്കാന്‍ ചെയ്യുന്നുണ്ടെന്നും രാജ്യത്ത് എല്ലാവിഭാഗങ്ങളും ഒന്നിച്ച് കഴിയണമെന്നും പ്രസിഡന്റ് അഹമ്മദ് അല്‍ ഷാറ പറഞ്ഞു.
കഴിഞ്ഞ നാലു ദിവസത്തിനിടെ 1000 ത്തിലേറെ പേരാണ് കൊല്ലപ്പെട്ടതെന്നാണ് അനൗദ്യോഗിക കണക്ക്. ഇതില്‍ 125 പേര്‍ പുതിയ സര്‍ക്കാര്‍ സേനാംഗങ്ങളും 148 പേര്‍ അസദ് കാലത്തെ സൈനികരുമാണ്. റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി നല്‍കുന്ന വിവരം അനുസരിച്ച് 200 സൈനികര്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ സ്ഥിരീകരിക്കുന്നുണ്ട്.
സിറിയയില്‍ ഇപ്പോള്‍ നടക്കുന്നത് പ്രതീക്ഷിച്ച വെല്ലുവിളിയാണെന്ന് ഞായറാഴ്ച ദമസ്‌കസിലെ പള്ളിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യവെ അല്‍ ഷാറ പറഞ്ഞു. ലതാകിയയിലും താര്‍ത്തസിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെയുണ്ടായ ആക്രമണത്തില്‍ ബനിയാസിലെ ഗ്യാസ് പ്ലാന്റ് തകര്‍ന്നു. വ്യാഴാഴ്ച സുരക്ഷാ സേനയ്ക്കു നേരെ അസദ് അനുകൂലികള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. മെഡിറ്ററേനിയന്‍ തീരത്ത് താമസിക്കുന്ന ആയിരക്കണക്കിനാളുകള്‍ ആക്രമണത്തെ തുടര്‍ന്ന് വീടുപേക്ഷിച്ച് പലായനം ചെയ്തു.
സിറിയയിലെ ജനസംഖ്യയുടെ 10 ശതമാനം വരുന്നവരാണ് അലവൈറ്റുകള്‍. ഇവര്‍ ശീഈ വിഭാഗക്കാരാണ്. സിറിയയില്‍ സുന്നികളാണ് ഭൂരിപക്ഷം. അസദ് ഭരണകൂടത്തിന്റെ നട്ടെല്ലായിരുന്നു ഒരു കാലത്ത് ഇവര്‍. അസദിനെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയ ശേഷം എച്ച്.ടി.എസ് ഭരണകൂടത്തിന്റെ കണ്ണിലെ കരടായി ഇവര്‍. സിറിയയുടെ പടിഞ്ഞാറന്‍ തീരമേഖലയായ ലതാകി. ടാര്‍ട്ടസ് തുടങ്ങിയ പ്രദേശങ്ങളിലാണ് ഇവര്‍ താമസിക്കുന്നത്.
ഭരണകൂട ഭീകരതയാണ് നടക്കുന്നതെന്ന് അലവൈറ്റുകള്‍ ലതാകിയയില്‍ പ്രതികരിച്ചു. ആക്രമണത്തെ തുടര്‍ന്ന് ലതാകിയയിലെ ഹമൈമിം റഷ്യന്‍ സൈനിക താവളത്തില്‍ വലിയ ജനക്കൂട്ടം അഭയം തേടിയെത്തിയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. തങ്ങള്‍ക്ക് റഷ്യന്‍ സംരക്ഷണം വേണമെന്ന് ഇവര്‍ മുദ്രാവാക്യം വിളിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ യു.എന്‍ ആശങ്ക രേഖപ്പെടുത്തി. സാധാരണക്കാര്‍ കൊല്ലപ്പെടുന്ന വാര്‍ത്തകള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് സിറിയയിലെ യു.എന്‍ പ്രത്യേക പ്രതിനിധി ഗീര്‍ പെഡെര്‍സണ്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."