കർണാടക സർക്കാറിന്റെ മുസ് ലിം സംവരണത്തിനെതിരെ ബിജെപി
ബെംഗളൂരു: കർണാടക സർക്കാരിന്റെ പുതിയ തീരുമാനപ്രകാരം, സർക്കാർ ടെൻഡറുകളിൽ മുസ് ലിം കരാറുകാർക്ക് 4% സംവരണം അനുവദിക്കും. കർണാടക ട്രാൻസ്പരൻസി ഇൻ പബ്ലിക് പ്രൊക്യുർമെന്റ് (KTPPP) നിയമത്തിൽ ഭേദഗതി വരുത്താനുള്ള മന്ത്രിസഭാ തീരുമാനം ശനിയാഴ്ച അംഗീകരിച്ചു. ഒരു കോടി രൂപ വരെ മൂല്യമുള്ള ടെൻഡറുകളിൽ മുസ് ലിം കരാറുകാർക്ക് സംവരണം നൽകാനാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.
മുഖ്യമന്ത്രി സിദ്ധരാമയ്യ മാർച്ച് 7-ന് അവതരിപ്പിച്ച ബജറ്റിൽ, വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവയുടെ കീഴിലുള്ള പൊതുമരാമത്ത് കരാറുകളിൽ 4% സംവരണം കാറ്റഗറി-II B വിഭാഗത്തിൽ ഉൾപ്പെട്ട സമുദായങ്ങൾക്ക് നൽകുമെന്ന് വ്യക്തമാക്കിയിരുന്നു.
ഈ തീരുമാനത്തിനെതിരെ ബിജെപി ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. ഭരണഘടനാ വിരുദ്ധമായ നീക്കമാണിത് എന്ന് ആരോപിച്ച ബിജെപി, ഇതിനെ കോൺഗ്രസ് പാർട്ടിയുടെ പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് കുറ്റപ്പെടുത്തി. ഇത് രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരമാണെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ് പ്രസ്താവിച്ചു. ഈ നയത്തിന് ദേശീയ തലത്തിൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണിത് എന്ന് ബിജെപി എംപി തേജസ്വി സൂര്യ ആരോപിച്ചു.
അതേസമയം, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സർക്കാരിന്റെ നിലപാട് വിശദീകരിച്ചു. സംവരണം ജോലിക്കോ വിദ്യാഭ്യാസത്തിനോ അല്ല, മറിച്ച് ഒരു കോടി രൂപ വരെ മൂല്യമുള്ള സർക്കാർ കരാറുകൾക്കാണ് ഇത് ബാധകമാവുക. കൂടാതെ, 4% സംവരണം മുസ് ലിം സമുദായത്തിന മാത്രം അനുവദിച്ചതല്ല, എല്ലാ ന്യൂനപക്ഷങ്ങളും പിന്നാക്ക വിഭാഗങ്ങളും ഇതിൽ ഉൾപ്പെടും എന്നും ശിവകുമാർ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."