നീതി തെറ്റി, സുപ്രീം കോടതി ഇടപെടുക! അലഹബാദ് ഹൈക്കോടതിയുടെ ഞെട്ടിക്കുന്ന വിധിക്കെതിരെ കേന്ദ്രമന്ത്രി
ന്യൂഡൽഹി: ബലാത്സംഗ കുറ്റത്തിന് സമൻസ് അയക്കാനുള്ള കീഴ്‌ക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത പവൻ, ആകാശ് എന്നിവർക്ക് അനുകൂലമായി അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്ര പ്രസ്താവിച്ച വിധി സ്ത്രീസമൂഹത്തിന് നേരെയുള്ള അവഹേളനമാണ്. സ്ത്രീകളുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാത്സംഗമല്ല" എന്ന അപമാനകരമായ വിധിയെ കേന്ദ്ര വനിതാ ശിശു വികസന മന്ത്രി അന്നപൂർണ ദേവി രൂക്ഷമായി വിമർശിച്ചു. ഈ തെറ്റായ വിധി സമൂഹത്തിൽ വിനാശകരമായ സന്ദേശം പടർത്തുമെന്ന് മുന്നറിയിപ്പ് നൽകിയ മന്ത്രി, സുപ്രീം കോടതി അടിയന്തരമായി ഇടപെട്ട് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ നടന്ന സംഭവത്തിൽ പവൻ, ആകാശ് എന്നിവർ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുകയും പൈജാമയുടെ ചരട് വലിക്കുകയും ചെയ്ത ശേഷം അവളെ സമീപത്തെ കലുങ്കിനടുത്തേക്ക് വലിച്ചിഴച്ച് ബലാത്സംഗത്തിന് ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ, ആ സമയം അതുവഴി ഒരാൾ വരുന്നത് കണ്ടതോടെ പ്രതികൾ പെൺകുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
കേസിൽ പ്രതികൾ വിചാരണ നേരിടണമെന്ന കീഴ്‌ക്കോടതിയുടെ നീതിപൂർവമായ തീരുമാനത്തിനെതിരെ ഹരജി നൽകിയപ്പോഴാണ് ഹൈക്കോടതിയുടെ ഈ നാണംകെട്ട വിധി വന്നത്. "പെൺകുട്ടിയെ നഗ്നയാക്കിയതിനോ വസ്ത്രം അഴിച്ചതിനോ തെളിവില്ല" എന്ന ന്യായവാദവുമായി കീഴ്‌ക്കോടതിയുടെ ഉത്തരവിനെ ഹൈക്കോടതി തള്ളുകയായിരുന്നു. ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്രയുടെ സിംഗിൾ ബെഞ്ചാണ് പരാമർശം നടത്തിടത്.
ഈ വിധി രാജ്യത്തെ സ്ത്രീകളോടുള്ള അനീതിയുടെ കടുത്ത പ്രതീകമാണെന്ന് രാഷ്ട്രീയ നേതാക്കൾ ഒന്നടങ്കം പ്രതികരിച്ചു. "സ്ത്രീകളെ അവഗണിക്കുന്ന ഈ മനോഭാവം വെറുപ്പുളവാക്കുന്നു. നമ്മൾ ഇതിനെ മറികടക്കണം," തൃണമൂൽ കോൺഗ്രസ് എംപി ജൂൺ മാലിയ ശക്തമായി പ്രതിഷേധിച്ചു. "വിധിന്യായത്തിലെ വാക്കുകൾ ഞെട്ടിക്കുന്നതും ലജ്ജാകരവുമാണ്. ഈ പ്രവൃത്തിയെ ബലാത്സംഗമായി കണക്കാക്കാതിരിക്കാൻ എന്ത് യുക്തിയാണ് കോടതി കണ്ടെത്തിയത്?" എന്ന് ആംആദ്മി പാർട്ടി എംപി സ്വാതി മലിവാൾ ചോദിച്ചു. നീതിയുടെ കാവലാളുകൾ എന്ന് അവകാശപ്പെടുന്നവർ തന്നെ ഇത്തരം അനീതി കാണിക്കുമ്പോൾ, സ്ത്രീകൾക്ക് എവിടെ നിന്നാണ് പ്രതീക്ഷ കണ്ടെത്തേണ്ടത്? സുപ്രീം കോടതി ഈ കേസിൽ ഇടപെട്ട് നീതി പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."