അത്യാസന്ന നിലയിലായ അത്യാഹിതവിഭാഗം; നല്‍കാവുന്ന ചികിത്സയാണെങ്കില്‍ പോലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുമെന്ന ചീത്തപ്പേര്; എന്തിനോ വേണ്ടി പാരിപ്പള്ളി മെഡിക്കല്‍ കോളജ്
കൊല്ലം: പാരിപ്പള്ളി മെഡിക്കല്‍ കോളജിലെത്തുന്നവർ തിരുവനന്തപുരത്തേക്ക് പോകാന്‍ തയാറായി വരണം. ജില്ലാ ആശുപത്രിയിലെത്തുന്നവരെ പ്രാഥമിക ചികിത്സ നല്‍കി റഫര്‍ ചെയ്യും. ജില്ലാ ആശുപത്രിയുടെ തനിയാവര്‍ത്തനമാണ് പാരിപ്പള്ളിയിലെത്തുന്നവരും അനുഭവിക്കേണ്ടിവരുന്നത്. നല്‍കാവുന്ന ചികിത്സയാണെങ്കില്‍ പോലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യും. ഇത് പലപ്പോഴും ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മിലുള്ള തര്‍ക്കത്തിനും ഇടയാക്കുന്നുണ്ട്.
രോഗികളേക്കാള്‍ 'ചികിത്സ' നല്‍കേണ്ടത് അത്യാഹിത വിഭാഗത്തിനാണ്. ആയിരക്കണക്കിന് പേർ ആശ്രയിക്കുന്ന അത്യാഹിതവിഭാഗത്തിന്റെ പ്രവര്‍ത്തനം തന്നെ അത്യാസന്ന നിലയിലാണ്. ഡോക്ടര്‍മാരും നഴ്‌സിങ് ജീവനക്കാരുമില്ല. വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ല. എക്‌സ്‌റേ യൂനിറ്റിന്റെ കാര്യം പരിതാപകരം. സ്‌ട്രെച്ചറുകളോ വീല്‍ച്ചെയറുകളോ ആവശ്യത്തിനില്ല.
15 ദിവസത്തിലേറെയായി ഓപറേഷന്‍ തിയറ്റര്‍ അടഞ്ഞു കിടക്കുന്നു. അടിയന്തിര ശസ്ത്രക്രികള്‍ ഒഴിച്ച് ബാക്കിയെല്ലാം മാറ്റിവെച്ചിരിക്കുകയാണ്. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും കുറവ് പ്രവര്‍ത്തനത്തെയും അടിയന്തിര സേവനങ്ങളേയും സാരമായി ബാധിക്കുന്നുണ്ട്.
കാര്‍ഡിയോളജി, ന്യൂറോളജി, നെഫ്രോളജി, കാര്‍ഡിയോളജി വിഭാഗങ്ങളില്‍ ഒ.പി ആഴ്ചയില്‍ രണ്ടു ദിവസമേ ഉള്ളൂ. ഇതുമൂലം ആഴ്ചകള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്. കാര്‍ഡിയോളജി ഒ.പിയില്‍ 300 ലേറെ രോഗികളാണ് എത്തുന്നത്. ചില ദിവസങ്ങളില്‍ ഒ.പി നടത്താനാകാത്ത വിധം ആന്‍ജിയോഗ്രാമിന്റെയും ആന്‍ജിയോ പ്ലാസ്റ്റിയുടെയും തിരക്കാണ്.
പകല്‍ സമയത്ത് മാത്രമേ ചികിത്സ ലഭിക്കുള്ളൂ. കാര്‍ഡിയോളജിസ്റ്റ് ഉണ്ടായിട്ടും രാത്രിയിലെത്തുന്നവരെ തിരുവനന്തപുരത്തേക്ക് റഫര്‍ ചെയ്യുകയാണ്. ഇങ്ങനെ പാരിപ്പള്ളിയിലേക്ക് സഞ്ചരിച്ച് നിര്‍ണായകസമയം പാഴാക്കി നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
കൂടുതല്‍ പേരെത്തുന്ന നെഫ്രോളജി വിഭാഗത്തിലും ഡോക്ടര്‍മാരുടെ സേവനം പരിമിതം. ഒ.പി ടിക്കറ്റുകളുടെ എണ്ണവും ചുരുക്കമാണ്. 20 വെന്റിലേറ്ററുകള്‍ ഉണ്ടെങ്കിലും പകുതി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. സുപ്രധാന ചികിത്സാ വിഭാഗങ്ങള്‍ക്കായി ഫണ്ട് കുറവാണെന്ന പേരില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
രോഗികള്‍ക്ക് ആനുപാതികമായി മെഡിക്കൽ കോളജിൽ ഡോക്ടർമാരെ നിയമിച്ചിട്ടില്ല. നാല് ഡോക്ടര്‍മാർ വേണ്ടതിന് ഒരാൾ മാത്രമാണുള്ളത്. ബാക്കിയുള്ളരെ നിയമിക്കുന്നതിനുള്ള തസ്തിക പോലും സൃഷ്ടിച്ചിട്ടില്ല. 240 നഴ്‌സുമാർ വേണ്ടപ്പോള്‍ 150 പേർ മാത്രമാണുള്ളത്. 128 പേര്‍ മാത്രമാണ് സ്ഥിര നിയമനമുള്ളത്. ഹൗസ് സര്‍ജന്‍മാരുടെ സേവനം ലഭ്യമായിരുന്നെങ്കിലും മൂന്നു മാസമായി അതും ഇല്ലാത്ത സ്ഥിതിയാണ്. ഇനി അടുത്ത ബാച്ചിലെ വിദ്യാർഥികളെത്തായാൽ മാത്രമെ ഇതിന് പരിഹാരമാകൂ.
ഡോക്ടർമാരില്ലെന്ന അവസ്ഥയ്ക്ക് പി.ജി കോഴ്‌സുകള്‍ ആരംഭിക്കുന്നതോടെ മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാരും രോഗികളും. 9 സ്‌പെഷാലിറ്റികളായി 35 എം.ഡി, എം.എസ് സീറ്റുകള്‍ക്കുള്ള സാധ്യത സംബന്ധിച്ച് നാഷണല്‍ മെഡിക്കല്‍ കമ്മിഷൻ പരിശോധന നടത്തിയിരുന്നു. ഈ വര്‍ഷം അവസാനത്തോടെ പി.ജി സാധ്യമാകുമെന്നാണ് വിവരം. സീനിയര്‍ റെസിഡന്റുമാര്‍ വന്നാല്‍ സ്‌പെഷലിസ്റ്റ് ഡോക്ടർമാരുടെ ക്ഷാമം കുറയും. രോഗികളെ റഫര്‍ ചെയ്യുന്നത് ഒരുപരിധി വരെ കുറയ്ക്കാനാകുമെന്നാണ് പ്രതിക്ഷ.
ഇ.എസ്.ഐ കോര്‍പറേഷന്‍ ആരംഭിച്ച ആദ്യ മെഡിക്കല്‍ കോളജാശുപത്രിയായിരുന്നു പാരിപ്പള്ളിയിലേത്. 2013ല്‍ 400 കോടിയോളം രൂപചെലവഴിച്ചായിരുന്നു നിര്‍മാണം പൂര്‍ത്തീകരിച്ചത്. പിന്നീട് മെഡിക്കല്‍ കോളജുകള്‍ തുടങ്ങേണ്ടതില്ലെന്ന കോര്‍പറേഷന്റെ തീരുമാനം വന്നതോടെ, സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. 2016 ലാണ് 100 എം.ബി.ബി.എസ് സീറ്റുകളുമായി പാരിപ്പള്ളിയില്‍ കൊല്ലം ഗവ. മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.
Patients visiting the Parippally Medical College in Kollam are often referred to the Thiruvananthapuram Medical College for treatment, even for conditions that can be treated at Parippally. This has led to frustration among patients and their families, who have to travel long distances for treatment. The situation has also resulted in conflicts between hospital authorities and relatives of patients.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."