രാജ്യത്ത് രണ്ട് കോടി ആളുകളുടെ ആധാർ നമ്പറുകൾ നീക്കം ചെയ്തു; നിർണ്ണായക നടപടിയുമായി യുഐഡിഎഐ
ന്യൂഡൽഹി: രാജ്യത്ത് ഡാറ്റാബേസ് നവീകരിക്കുന്നതിൻ്റെ ഭാഗമായി രണ്ട് കോടി ആളുകളുടെ ആധാർ നമ്പറുകൾ ഒഴിവാക്കിയതായി യുണീക് ഐഡന്റിഫിക്കേഷൻ ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു. മരിച്ച വ്യക്തികളുടെ ആധാർ വിവരങ്ങളാണ് ഇത്തരത്തിൽ ഡാറ്റാബേസിൽ നിന്ന് നീക്കം ചെയ്തതെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയം വ്യക്തമാക്കി. മരിച്ച വ്യക്തികളുടെ ആധാർ കാർഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകൾ തടയുന്നതിനും വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് പൂർണ്ണമായും ഇല്ലാതാക്കുന്നതിനും വേണ്ടിയാണ് ഈ പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത് യുഐഡിഎഐ സൂചിപ്പിച്ചു.
മരണപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ, സംസ്ഥാന സർക്കാരുകൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, ദേശീയ സാമൂഹിക സഹായ പദ്ധതികൾ, പൊതുവിതരണ സംവിധാനങ്ങൾ എന്നിവയുടെ സഹായം യുഐഡിഎഐ തേടിയിരുന്നു. ഭാവിയിൽ വിവര ശേഖരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കാനാണ് യുഐഡിഎഐയുടെ തീരുമാനം.
മരിച്ചവരുടെ വിവരങ്ങൾ ആധാർ ഡാറ്റാബേസിൽ നിന്ന് നീക്കം ചെയ്യുന്നതിനായി ബന്ധുക്കൾക്കും നടപടികൾ സ്വീകരിക്കാം. 'മൈ ആധാർ പോർട്ടൽ' വഴിയാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. സിവിൽ രജിസ്‌ട്രേഷൻ സിസ്റ്റം ഉപയോഗിക്കുന്ന 25 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിലവിൽ ഈ സേവനം ലഭ്യമാണ്. മറ്റ് സംസ്ഥാനങ്ങളിലും ഉടൻതന്നെ പോർട്ടൽ സജീവമാകുമെന്നും യുഐഡിഎഐ അറിയിച്ചു. മരണപ്പെട്ട വ്യക്തിയുടെ ആധാർ നമ്പറും വിവരങ്ങളും ഉപയോഗിച്ച് തട്ടിപ്പുകൾ നടത്തുന്നത് ഒഴിവാക്കാൻ അവരുടെ ആധാർ പ്രവർത്തനരഹിതമാക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ, മരിച്ചയാളുടെ ആധാർ നമ്പർ മറ്റാർക്കും നൽകില്ലെന്നും യുഐഡിഎഐ ഉറപ്പ് നൽകി.
ആധാർ റദ്ദാക്കുന്ന പ്രക്രിയ
മരിച്ചയാളുടെ ആധാർ റദ്ദാക്കുന്നതിന്, ആദ്യം ബന്ധുവിൻ്റെ വിവരങ്ങൾ സാക്ഷ്യപ്പെടുത്തണം. തുടർന്ന്, ആധാർ നമ്പർ, മരണം രജിസ്റ്റർ ചെയ്ത നമ്പർ, വ്യക്തിഗത വിവരങ്ങൾ എന്നിവ നൽകി പോർട്ടലിൽ അപേക്ഷ സമർപ്പിക്കാം. ബന്ധു നൽകിയ വിവരങ്ങൾ യുഐഡിഎഐ പൂർണ്ണമായും പരിശോധിച്ച ശേഷമായിരിക്കും അടുത്ത ഘട്ടത്തിലേക്ക് കടക്കുക. ആധാർ സംവിധാനം വിശ്വാസയോഗ്യമായും കാര്യക്ഷമമായും പ്രവർത്തിക്കുന്നതിന് പൊതുജനങ്ങളുടെ സഹായം അനിവാര്യമാണെന്നും യുഐഡിഎഐ കൂട്ടിച്ചേർത്തു.
The Unique Identification Authority of India (UIDAI) has deactivated over two crore Aadhaar numbers of deceased individuals as part of a major database clean-up. This nationwide exercise is aimed at preventing identity fraud and misuse of welfare benefits tied to Aadhaar. The UIDAI sourced data from the Registrar General of India and various government bodies. A new online service on the myAadhaar portal also allows family members to voluntarily report the death of a relative, facilitating the timely deactivation of the Aadhaar number after verification with the official death registration system.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."