നിമിഷ പ്രിയയുടെ മോചനം: ഇരയുടെ ബന്ധുക്കളോട് കുടുംബം മാത്രം മാപ്പ് ചോദിച്ചാൽ മതി, പുറത്തുനിന്നുള്ളവരുടെ ഇടപെടൽ മോചന ശ്രമങ്ങൾക്ക് തിരിച്ചടിയാകും; കേന്ദ്രം സുപ്രീംകോടതിയിൽ
ന്യൂഡൽഹി: യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചർച്ചകൾ കുടുംബം മാത്രം നടത്തണമെന്ന് കേന്ദ്ര സർക്കാർ. സുപ്രീം കോടതിയിൽ ഇന്ന് നടന്ന വാദത്തിനിടെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. പുറത്തുനിന്നുള്ള സംഘടനകളുടെ ഇടപെടൽ മോചന ശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.
നിമിഷ പ്രിയയുടെ മോചനത്തിനായി ഇരയുടെ കുടുംബവുമായി മാപ്പ് ചർച്ചകൾ നടത്താൻ കുടുംബാംഗങ്ങൾ മാത്രമാണ് അനുയോജ്യമെന്ന് അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവർ അടങ്ങിയ ബെഞ്ചിനെ അറിയിച്ചു. “നിമിഷ പ്രിയയുടെ കുടുംബം ഒരു പ്രതിനിധിയെ നിയോഗിച്ചിട്ടുണ്ട്. ചർച്ചകൾ അവരുടെ നേതൃത്വത്തിൽ മാത്രമേ നടക്കാവൂ. പുറത്തുനിന്നുള്ളവരുടെ ഇടപെടൽ, നല്ല ഉദ്ദേശ്യത്തോടെയാണെങ്കിൽ പോലും, ഫലപ്രദമാകില്ല,” അറ്റോർണി ജനറൽ വ്യക്തമാക്കി.
സേവ് നിമിഷ പ്രിയ കൗൺസിലിന്റെ ഹരജി
സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രഗെന്ത് ബസന്ത്, ഇരയുടെ കുടുംബവുമായി മാപ്പ് ചർച്ചകൾക്കായി ഒരു പ്രതിനിധി സംഘത്തെ യമനിലേക്ക് അയക്കാൻ അനുമതി തേടി. എന്നാൽ, യമനിലെ യാത്രാ നിരോധനം കാരണം ഇന്ത്യൻ സർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇന്ത്യൻ സർക്കാർ അനുമതി നൽകിയാൽ, കുടുംബത്തിന് വേണ്ടി ഞങ്ങൾക്ക് ചർച്ച നടത്താം. ആദ്യം മാപ്പ് ലഭിക്കണം, പിന്നീട് ബ്ലഡ്മണി ചർച്ച ചെയ്യാം,” ബസന്ത് വാദിച്ചു.
സർക്കാർ ഇതിനോടകം നിമിഷ പ്രിയയുടെ മോചനത്തിനായി നിരവധി ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് ജസ്റ്റിസ് വിക്രം നാഥ് നിരീക്ഷിച്ചു. “സർക്കാർ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. ഹരജിക്കാർക്ക് എന്തെങ്കിലും പ്രാതിനിധ്യം നൽകണമെങ്കിൽ, അത് സ്വതന്ത്രമായി സമർപ്പിക്കാം. സർക്കാർ അത് പരിഗണിക്കും,” കോടതി വ്യക്തമാക്കി. നിമിഷ പ്രിയയുടെ വധശിക്ഷ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിനിയായ നിമിഷ പ്രിയ, യമന്റെ തലസ്ഥാനമായ സൻആയിലെ ജയിലിലാണ് കഴിയുന്നത്. 2017 ജൂലൈയിൽ യമൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ വെട്ടി കൊലപ്പെടുത്തി മൃതദേഹ ഭാഗങ്ങൾ വീടിന് മുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചുവെന്നാണ് കേസ്. 2018ൽ യമൻ കോടതി നിമിഷയ്ക്ക് വധശിക്ഷ വിധിച്ചു. യമൻ പ്രസിഡന്റ് റഷാദ് അൽ അലീമി ശിക്ഷ നടപ്പാക്കാൻ അനുമതി നൽകിയിരുന്നെങ്കിലും, മാപ്പ് ചർച്ചകൾക്കായി ശിക്ഷ താൽക്കാലികമായി മാറ്റിവെച്ചിരിക്കുകയാണ്.
ഇരയുടെ കുടുംബത്തിന്റെ നിലപാട്
കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ സഹോദരൻ അബ്ദുൽഫത്താഹ് മഹ്ദി, വധശിക്ഷയല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും തയാറല്ലെന്ന് ആവർത്തിച്ചു. “ഞങ്ങൾ ആരുമായും ചർച്ച നടത്തിയിട്ടില്ല. മാധ്യമങ്ങളിലെ വാർത്തകൾ തെറ്റാണ്. ശിക്ഷ നടപ്പാക്കണമെന്നാണ് ഞങ്ങളുടെ നിലപാട്,” അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
കഴിഞ്ഞ കഴിഞ്ഞ ദിവസം ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തിലും തലാലിനെ കുറ്റക്കാരനാക്കി നിമിഷപ്രിയയെ ഇരയാക്കി ചിത്രീകരിക്കുന്ന ഇന്ത്യന്‍ മാധ്യമങ്ങളെക്കുറിച്ച് വളരെ രൂക്ഷമായാണ് അദ്ദേഹത്തിന്റെ സഹോദരന്‍ സംസാരിച്ചത്. എന്നിരുന്നാലും നിമിഷപ്രിയക്ക് അദ്ദേഹവും കുടുംബവും മാപ്പുനല്‍കാന്‍ സാധ്യത ഏറെയാണ്. തന്റെ സ്വന്തം മകന്‍ കൊല്ലപ്പെട്ട കേസില്‍ നിരുപാധികം മാപ്പ് കൊടുത്ത വ്യക്തി കൂടിയാണ് തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി. എന്നാല്‍ മലയാള മാധ്യമങ്ങളില്‍ ചിലത് തലാലിനെ കുറ്റക്കാരനാക്കിയും നിമിഷപ്രിയയെ ഇരയാക്കിയും വാര്‍ത്തകള്‍ നല്‍കുന്നതില്‍ അദ്ദേഹം അസ്വസ്ഥനാണ്. ഇതാണ് വധശിക്ഷയെന്ന ഉറച്ച നിലപാടില്‍ അദ്ദേഹം ഉറച്ചുനില്‍ക്കാന്‍ ഇടയാക്കുന്നത്.
നീതിനിര്‍വഹണം നീണ്ടുപോയതിന്റെ പേരില്‍ തലാലിന്റെ കുടുംബം ശക്തമായ പ്രതിഷേധത്തിലായിരുന്നു. വൈകുന്ന നീതിയുടെ ഒമ്പത് വര്‍ഷം എന്ന ഹാഷ്ടാഗോടെയാണ് അവര്‍ പ്രതിഷേധിച്ചിരുന്നത്. 2024 ഡിസംബര്‍ 23നു ഹൂതി രാഷ്ട്രീയ കൗണ്‍സില്‍ പ്രസിഡന്റ് വധശിക്ഷ നടപ്പാക്കാനായി ഒപ്പുവച്ച മൂന്ന് കേസുകളില്‍ ഒന്നാണ് നിമിഷപ്രിയയുടേത്. അതില്‍ മറ്റു രണ്ടു കേസുകളിലെയും പ്രതികളുടെ വിധി നടപ്പാക്കിയപ്പോള്‍ ഇതുമാത്രം മാറ്റിവച്ചതിനെതിരേ തലാലിന്റെ സഹോദരന്‍ നീണ്ട കുറിപ്പ് തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ 16ന് ശിക്ഷ നടപ്പാക്കാന്‍ തീരുമാനിക്കുകയും വീണ്ടും അത് നീട്ടുകയുമായിരുന്നു. ഇത് സംബന്ധിച്ച് തിങ്കളാഴ്ച പുലര്‍ച്ചെ പോസ്റ്റ് ചെയ്ത ഇംഗ്ലിഷിലുള്ള കുറിപ്പില്‍ അദ്ദേഹം പറയുന്നത് തങ്ങളുടെ ആവശ്യം നഷ്ടപരിഹാരം മാത്രമാണെന്നാണ്. എന്നാല്‍ ഇന്നലെ വധശിക്ഷ നല്‍കണമെന്നതില്‍ ഉറച്ചുനില്‍ക്കുന്നതായി വ്യക്തമാക്കി. ഈ നിലപാടുമാറ്റത്തിനു കാരണം മാധ്യമവാര്‍ത്തകള്‍ അദ്ദേഹത്തെ പ്രകോപിപ്പിച്ചു എന്നു തന്നെയാണ്. പ്രകോപനം ഇല്ലാതായാല്‍ ദിയാധനം സ്വീകരിച്ച് നിമിഷപ്രിയക്ക് മാപ്പുനല്‍കാന്‍ അദ്ദേഹം തയാറായേക്കുമെന്ന സൂചനയും ഇതിലുണ്ട്. എന്നാല്‍ ദിയാധനമായി ലഭിക്കുന്ന തുക വര്‍ധിപ്പിക്കാനാണ് അദ്ദേഹം നിലപാട് കടുപ്പിക്കുന്നതെന്ന വിലയിരുത്തലുമുണ്ട്.
അതേസമയം, തലാല്‍ മഹ്ദി നിമിഷപ്രിയയുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുകയും ഉപദ്രവിക്കുകയും ചെയ്‌തെന്ന വാര്‍ത്തകള്‍ തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി നിഷേധിച്ചു. മലയാള മാധ്യമങ്ങള്‍ തെറ്റായ പ്രചാരണം നടത്തുകയാണെന്നും ഇതു വധശിക്ഷ നടപ്പാക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കാന്‍ തങ്ങളെ പ്രേരിപ്പിക്കുന്നുവെന്നും അദ്ദേഹം സമൂഹമാധ്യമ കുറിപ്പില്‍ വ്യക്തമാക്കി. ഞങ്ങളുടെ നിലപാട് ഉറച്ചതാണ്. ദൈവനിയമമനുസരിച്ച് പ്രതികാരം നടപ്പിലാക്കുന്നതില്‍ ഉറച്ചുനില്‍ക്കുന്നു. തലാല്‍ നിമിഷയുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുകയും ചൂഷണം ചെയ്യുകയും ചെയ്‌തെന്ന തരത്തിലുള്ള കിംവദന്തികള്‍ ചില ഇന്ത്യന്‍ മാധ്യമങ്ങളില്‍ വന്നിരിക്കുന്നത് അടിസ്ഥാനരഹിതമാണ്. ഇന്ത്യന്‍ മാധ്യമങ്ങള്‍ വ്യാജ പ്രചാരണം നടത്തുന്നത് പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുകയും അതിനോട് സഹതാപം നേടുകയും ചെയ്യുന്നതിനു വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി, ഇരയുടെ കുടുംബത്തെ നേരിൽ കണ്ട് മാപ്പ് അപേക്ഷിക്കാൻ യമനിലേക്ക് പോകാൻ തയാറായിരുന്നു. എന്നാൽ, യാത്രാ നിരോധനം കാരണം പ്രത്യേക അനുമതി ആവശ്യമാണ്. ഡൽഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും, ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ അനുമതി നിർണായകമാണ്.
The Central Government has informed the Supreme Court that only Nimisha Priya’s family should negotiate her release from a Yemeni prison, where the Malayali nurse faces a death sentence. The Centre cautioned that involving external organizations could jeopardize her release
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."