അവസാന മത്സരം കളിക്കാതിരുന്നിട്ടും ഒന്നാമൻ; അർജന്റീനക്കൊപ്പം ലാറ്റിനമേരിക്ക കീഴടക്കി മെസി
2026 ഫിഫ ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ ഇന്ന് ഇക്വാഡോറിനെതിരെ അർജന്റീന പരാജയപ്പെട്ടിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് ഇക്വാഡോർ നിലവിലെ ലോക ചാമ്പ്യന്മാരെ തകർത്തത്. മത്സരത്തിൽ അർജന്റീനക്കായി സൂപ്പർതാരം ലയണൽ മെസി കളത്തിൽ ഇറങ്ങിയിരുന്നില്ല. ലാറ്റിനമേരിക്കൻ ക്വാളിഫയറിലെ അവസാന മത്സരം ആയിരുന്നു ഇത്.
അവസാന മത്സരം കളിക്കാതെ തന്നെ 2026 ഫിഫ ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യത മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ ഒന്നാമതാണ് മെസി ഫിനിഷ് ചെയ്തത്. എട്ട് ഗോളുകളാണ് മെസി 2026 ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നേടിയത്. ഏഴു ഗോളുകൾ നേടിയ കൊളംബിയൻ താരം ലൂയിസ് ഡയസാണ് മെസിക്ക് പുറകിൽ രണ്ടാമതുള്ളത്.
ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ മെസി ഇതുവരെ 36 ഗോളുകളാണ് നേടിയിട്ടുള്ളത്. 39 ഗോളുകൾ വീതം ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നേടിയ ഗ്വാട്ടിമാലയുടെ കാർലോസ് റൂയിസ് പോർച്ചുഗീസ് ഇതിഹസം ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ഇക്വാഡോറിനെതിരായ മത്സരത്തിന് മുമ്പായി വെനസ്വേലക്കെതിരെ നടന്ന മത്സരത്തിൽ ഇരട്ട ഗോൾ നേടി മെസി തിളങ്ങിയിരുന്നു. മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അർജന്റീന വെനസ്വേലയെ വീഴ്ത്തിയത്.
അതേസമയം മത്സരത്തിൽ ഇക്വഡോറിനായി എനർ വലൻസിയയാണ് വിജയ ഗോൾ നേടിയത്. മത്സരത്തിന്റെ ആദ്യപകുതിയിലെ ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിൽ എത്തിച്ചു കൊണ്ടായിരുന്നു താരം ഇക്വഡോറിന് വിജയം സമ്മാനിച്ചത്. ഇരു ടീമിലെയും ഓരോ താരങ്ങൾ ചുവപ്പുകാർഡ് കണ്ടു പുറത്തായിരുന്നു. ആദ്യ പകുതിയിൽ നിക്കോളാസ് ഒട്ടമെന്റി അർജന്റീനയിൽ നിന്നും റെഡ് കാർഡ് കണ്ടു പുറത്തായപ്പോൾ രണ്ടാം പകുതിയിൽ ഇക്വഡോർ താരം മോയ്സസ് കൈസെഡോയും ചുവപ്പ് കാർഡ് കണ്ട് മടങ്ങി.
നിലവിൽ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് അർജന്റീന തന്നെയാണ്. 18 മത്സരങ്ങളിൽ നിന്നും 12 വിജയവും രണ്ട് സമനിലയും നാലു തോൽവിയും അടക്കം 38 പോയിന്റുമായാണ് അർജന്റീന ഒന്നാം സ്ഥാനത്ത് തുടരുന്നത്.
Lionel Messi finished first on the list of top goalscorers in the 2026 FIFA World Cup Latin American qualifiers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."