അയ്യപ്പസംഗമത്തില്‍ ഹിന്ദുമഹാസഭയ്ക്കും ക്ഷണം; സംസ്ഥാന പ്രസിഡന്റ് പങ്കെടുത്തു
പത്തനംതിട്ട: കേരള സര്‍ക്കാര്‍ സംഘടിപ്പിച്ച അയ്യപ്പസംഗമത്തില്‍ പങ്കെടുത്ത് ഹിന്ദുമഹാസഭ. സംസ്ഥാന പ്രസിഡന്റ് സ്വാമി ദത്താത്രേയ സായ്‌സ്വരൂപ്‌നാഥ് ആണ് സംഘടനയുടെ പ്രതിനിധിയായി സംഗമത്തില്‍ പങ്കെടുത്തത്. തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്തിന്റെ ക്ഷണം സ്വീകരിച്ചാണ് ഹിന്ദുമഹാസഭ സംഗമത്തിനെത്തിയത്.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അഖില ഭാരത ഹിന്ദുമഹാസഭ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. സ്വാമി ദത്താത്രേയ സായി സ്വരൂപ്‌നാഥ് നിലമ്പൂരില്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതല്‍ എല്‍ഡിഎഫിനാണ് പിന്തുണയെന്നും, വര്‍ഗീയതക്കെതിരായത് കൊണ്ടാണ് എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നതെന്നും സ്വരൂപ്‌നാഥ് പറഞ്ഞിരുന്നു.
അതേസമയം ആഗോള അയ്യപ്പസംഗമത്തിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. സംഗമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഉദ്ഘാടന പ്രസംഗത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കപടഭക്തന്റെ രീതിയിലാണ് മുഖ്യമന്ത്രി സംസാരിച്ചതെന്ന് വി.ഡി. സതീശൻ പറഞ്ഞു.
''2026ലെ തിരഞ്ഞെടുപ്പ്, അതിനു മുൻപ് നടക്കുന്ന ലോക്കൽ ബോഡി തിരഞ്ഞെടുപ്പ് എന്നിവ മുന്നിൽ കണ്ടുകൊണ്ട് നടത്തുന്ന പരിപാടിയാണിത്. പിണറായി വിജയന് ഒരിക്കലും യോജിക്കാത്ത ഭക്തിയുടെ പരിവേഷം അണിഞ്ഞുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. ശബരിമലയിൽ അദ്ദേഹത്തിന്റെ കാലത്ത് ആചാരലംഘനത്തിന് കൂട്ടുനിന്നുകൊണ്ട് പോലീസിന്റെ സഹായത്തോടെ ചെയ്ത ക്രൂരകൃത്യങ്ങൾ മറച്ചുപിടിച്ചുകൊണ്ടാണ് ശബരിമലയിലെ അയ്യപ്പസംഗമത്തിൽ അദ്ദേഹം പ്രസംഗിച്ചത്. ഇപ്പോൾ ഭക്തിയുടെ പരിവേഷമായി പിണറായി വിജയൻ മാറിയിരിക്കുകയാണ്. കഴിഞ്ഞ ഒൻപതര കൊല്ലമായി ശബരിമലയിൽ ഒരു വികസന പ്രവർത്തനവും നടത്താത്ത സർക്കാർ ഇപ്പോൾ മാസ്റ്റർപ്ലാനുമായി തിരഞ്ഞെടുപ്പിന്റെ സായാഹ്നത്തിൽ ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി ഇറങ്ങിയിരിക്കുകയാണ്.''
''വർഗീയവാദികൾക്ക് ഇടമുണ്ടാക്കിക്കൊടുക്കാനാണ് യോഗി ആദിത്യനാഥിന്റെ പ്രസ്താവന അയ്യപ്പ സംഗമത്തിൽ വായിച്ചത്. തെരഞ്ഞെടുപ്പിന് വേണ്ടി നടത്തുന്ന രാഷ്ട്രീയത്തിന്റെ വേറൊരു രൂപമാണ്. എന്നിട്ടാണ് മറ്റുള്ളവരുടെ ഭക്തിയെ മുഖ്യമന്ത്രി കളിയാക്കുന്നത്. ഞങ്ങളുടെ ഭക്തിയെ കുറിച്ചോ വിശ്വാസത്തെ കുറിച്ചോ പിണറായി വിജയനെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. ഭക്തിയും വിശ്വാസവും സ്വകാര്യമായ കാര്യങ്ങളാണ്.''
''ശബരിമലയിൽ പിണറായി ഭരണകൂടം എന്താണ് ചെയ്തതെന്ന് അയ്യപ്പഭക്തർക്ക് നല്ല ഓർമയുണ്ട്. കാപട്യം ജനം തിരിച്ചറിയും. സ്ത്രീകൾക്കെതിരായ അപവാദ പ്രചരണത്തിനു തുടക്കം കുറിച്ച എം.വി. ഗോവിന്ദൻ പഠിപ്പിക്കാൻ വരേണ്ട. വൈപ്പിൻ എം.എൽ.എയ്ക്ക് എതിരായ വർത്ത പുറത്തുവന്നത് സി.പി.എമ്മിൽ നിന്നാണ്. ഉമ്മൻചാണ്ടിയുടെ മകളെയും വനിതാ മാധ്യമ പ്രവർത്തകരെയും അപമാനിച്ചതിൽ എന്ത് നടപടിയെടുത്തുവെന്നും സൈബർ ആക്രമണത്തിൽ പൊലfസിന്റേത് ഇരട്ടനീതിയാണെന്നും'' സതീശൻ പറഞ്ഞു.
Hindu Mahasabha participated in the Ayyappa Sangamam organized by the Kerala Government.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."