ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് ഫ്രാൻസ്; പൂർണപിന്തുണയുമായി ഇമ്മാനുവൽ മാക്രോൺ, കൂടുതൽ രാജ്യങ്ങൾ മുന്നോട്ട്
പാരീസ്: ഗസ്സയിലെ വംശഹത്യ ഏകദേശം രണ്ട് വർഷം തികയുമ്പോൾ പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് കൂടുതൽ രാജ്യങ്ങൾ. തിങ്കളാഴ്ച ന്യൂയോർക്കിൽ നടന്ന ലോക ഉച്ചകോടിയിൽ ഫ്രാൻസ് ആൺ ഏറ്റവും ഒടുവിലായി ഫലസ്തീനെ അംഗീകരിച്ചത്. ഞായറാഴ്ച ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങളും ഈ ചരിത്രപരമായ നീക്കം നടത്തിയിരുന്നു.
ന്യൂയോർക്കിൽ നടക്കുന്ന വാർഷിക ഐക്യരാഷ്ട്രസഭ പൊതുസഭ (UNGA) യോഗത്തിന് മുന്നോടിയായി നടന്ന ഉന്നതതല ഉച്ചകോടിയിലാണ് ഫ്രാൻസ് ഉൾപ്പെടെ ആറ് രാജ്യങ്ങളിലെ നേതാക്കൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ നീക്കം നടത്തിയത്. തിങ്കളാഴ്ച ന്യൂയോർക്കിൽ സൗദി അറേബ്യയുമായി സഹകരിച്ച് യോഗം ചേർന്ന ഫ്രാൻസിനൊപ്പം, അൻഡോറ, ബെൽജിയം, ലക്സംബർഗ്, മാൾട്ട, മൊണാക്കോ എന്നീ രാജ്യങ്ങളും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചു.
'ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള നടപ്പിൽ വരുത്താൻ നമുക്ക് കഴിയുന്നതെല്ലാം ചെയ്യണം. ഇസ്‌റാഈലും ഫലസ്തീനും സമാധാനത്തിലും സുരക്ഷയിലും ഒരുമിച്ച് ജീവിക്കണം' - ഉച്ചകോടിയുടെ ആതിഥേയനായ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. 'ഇന്ന്, ഫ്രാൻസ് ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതായി ഞാൻ പ്രഖ്യാപിക്കുന്നു' - അദ്ദേഹം പ്രഖ്യാപിച്ചു.
ഈ വർഷം ഏപ്രിൽ മുതൽ ഫലസ്തീൻ രാഷ്ട്ര പദവി ഔദ്യോഗികമായി അംഗീകരിച്ച രാജ്യങ്ങളുടെ എണ്ണം 147 ആയി. 193 രാജ്യങ്ങളാണ് ഐക്യരാഷ്ട്രസഭയിൽ അംഗരാജ്യങ്ങളായി ഉള്ളത്. ആകെ അംഗരാജ്യങ്ങളിൽ 76 ശതമാനവും ഇതോടെ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്ന രാജ്യങ്ങളായി. കൂടുതൽ രാഷ്ട്രങ്ങൾ അംഗീകരിക്കാൻ തയ്യാറായി മുന്നോട്ട് വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."