ലൈംഗികാതിക്രമ കേസ്: സ്വാമി ചൈതന്യാനന്ദ സരസ്വതിയെ അഞ്ച് ദിവസത്തെ പൊലിസ് കസ്റ്റഡിയിൽ വിട്ട് ഡൽഹി പട്യാല ഹൗസ് കോടതി
ഡൽഹി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സ്വാമി ചൈതന്യാനന്ദ സരസ്വതിയെ അഞ്ച് ദിവസത്തെ പൊലിസ് കസ്റ്റഡിയിൽ വിട്ട് ഡൽഹി പട്യാല ഹൗസ് കോടതി. കഴിഞ്ഞ ഒരു മാസത്തിലേറെയായി ഒളിവിലായിരുന്ന ഇയാളെ ഡൽഹി പൊലിസ് ഇന്ന് പുലർച്ചെ ആഗ്രയിൽ നിന്നാണ് പിടികൂടിയത്. ആഗ്ര, മഥുര, വൃന്ദാവൻ എന്നിവിടങ്ങളിൽ വേഷംമാറി ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.
ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റ് മേധാവിയാണ് സ്വാമി ചൈതന്യാനന്ദ സരസ്വതി. ഇവിടത്തെ 17 വിദ്യാര്‍ഥികളാണ് ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. സ്വാമി ചൈതന്യാനന്ദ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചതായും അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചതായും പെണ്‍കുട്ടികള്‍ പൊലിസിന് മൊഴി നല്‍കിയിരുന്നു. പരാതികള്‍ക്ക് പിന്നാലെ ഇയാൾ ഒളിവില്‍ പോകുകയായിരുന്നു.
ഇയാൾ രാജ്യം വിടുന്നത് തടയാന്‍ ഡല്‍ഹി പൊലിസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഏകദേശം രണ്ട് ദശകത്തോളം ഇയാള്‍ സ്ത്രീകളെ ഉപദ്രവിച്ചതായും, 2009, 2016 വര്‍ഷങ്ങളില്‍ പീഡനക്കുറ്റത്തിന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായും പൊലിസ് വ്യക്തമാക്കിയിരുന്നു.
122 കോടി രൂപയുടെ ട്രസ്റ്റുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകള്‍ വരെയുള്ള ആരോപണങ്ങള്‍ നേരിടുന്ന ചൈതന്യാനന്ദ സരസ്വതി ആഗസ്ത് മുതല്‍ ഒളിവിലായിരുന്നു.
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ചൈതന്യാനന്ദ സരസ്വതി, താന്‍ പ്രശസ്ത എഴുത്തുകാരനും മാനേജ്‌മെന്റ് ഗുരുവുമാണെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ അക്കാദമിക് യോഗ്യതകളും മറ്റ് അവകാശവാദങ്ങളും വ്യാജമാണെന്നാണ് ഡല്‍ഹി പൊലിസിന്റെ സംശയം.
അക്കാദമിക് ഗവേഷണ പ്ലാറ്റ്‌ഫോമുകളിലെ പ്രൊഫൈലില്‍, ഷിക്കാഗോ സര്‍വകലാശാലയിലെ ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് എംബിഎയും പിഎച്ച്ഡിയും നേടിയതായി ചൈതന്യാനന്ദ അവകാശപ്പെടുന്നു. കൂടാതെ, പോസ്റ്റ്-ഡോക്ടറല്‍ ഗവേഷണവും ഡി.ലിറ്റ് ബിരുദവും പൂര്‍ത്തിയാക്കിയതായും, ഇന്ത്യയിലും വിദേശത്തുമുള്ള സര്‍വകലാശാലകളില്‍ നിന്ന് ഏഴ് ഓണററി ഡി.ലിറ്റ് ബിരുദങ്ങള്‍ ലഭിച്ചതായും അവകാശവാദമുണ്ട്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായ അദ്ദേഹത്തിന്റെ പുസ്തകങ്ങളിലും ഈ വിവരങ്ങള്‍ ആവര്‍ത്തിക്കുന്നു.
28 പുസ്തകങ്ങളും 143 ഗവേഷണ പ്രബന്ധങ്ങളും രചിച്ച 'അന്താരാഷ്ട്ര പ്രശസ്തനായ എഴുത്തുകാരന്‍' എന്നാണ് ചൈതന്യാനന്ദ തന്റെ പുസ്തകങ്ങളുടെ പുറംചട്ടയില്‍ സ്വയം വിശേഷിപ്പിക്കുന്നത്. 'ഫോര്‍ഗെറ്റ് ക്ലാസ്‌റൂം ലേണിംഗ്' എന്ന പുസ്തകത്തിന് ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സ് ആമുഖം എഴുതിയതായി പുസ്തകത്തിന്റെ മുന്‍പേജില്‍ ഉദ്ധരിക്കുന്നു. ഈ പുസ്തകം 'മാനേജ്‌മെന്റിന്റെ പ്രായോഗിക ലോകത്തേക്കുള്ള അഭൂതപൂര്‍വമായ വഴികാട്ടി' എന്നാണ് ജോബ്‌സ് വിശേഷിപ്പിച്ചതായി അവകാശപ്പെടുന്നു.
മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ 'ട്രാന്‍സ്‌ഫോര്‍മിങ് പേഴ്‌സണാലിറ്റി' എന്ന പുസ്തകത്തെ ആവര്‍ത്തിച്ച് പരാമര്‍ശിച്ചതായും, 2007-ല്‍ യൂറോപ്പിലും വടക്കേ അമേരിക്കയിലും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളില്‍ ഒന്നായിരുന്നു ഇതെന്നും ചൈതന്യാനന്ദയുടെ പ്രൊഫൈലില്‍ അവകാശപ്പെടുന്നു. ഐക്യരാഷ്ട്രസഭയുടെ മുന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ അഭിനന്ദന സന്ദേശവും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
'ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്' എന്ന ഭാഗത്ത്, ചൈതന്യാനന്ദയെ 'പ്രഗത്ഭനായ പ്രൊഫസര്‍, പ്രശസ്തനായ എഴുത്തുകാരന്‍, പ്രഭാഷകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, ആത്മീയ തത്ത്വചിന്തകന്‍, മനുഷ്യസ്‌നേഹി, ഇന്ത്യയിലും വിദേശത്തും മാനേജ്‌മെന്റ് അക്കാദമിക് രംഗത്തെ പ്രമുഖ വ്യക്തിത്വം' എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍, ഈ അവകാശവാദങ്ങളില്‍ ഭൂരിഭാഗവും വ്യാജമാണെന്ന് പൊലിസ് വിശ്വസിക്കുന്നു.
നിലവില്‍, ചൈതന്യാനന്ദയുടെ അക്കാദമിക് യോഗ്യതകളുടെയും മറ്റ് അവകാശവാദങ്ങളുടെയും സത്യാവസ്ഥ പരിശോധിക്കാന്‍ വിശദമായ അന്വേഷണം നടക്കുകയാണ്.
A Delhi court has remanded Swami Chaitanyananda Saraswati, accused of sexually harassing 17 female students, to five days of police custody. He was arrested by Delhi Police in the early hours of Sunday from Agra, where he had been hiding for over a month. The police alleged that Saraswati exploited economically weaker students by confiscating their phones and certificates, creating fear among them.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."