പാലക്കാട്ടെ ഞെട്ടിക്കുന്ന കൊലപാതകം; രാത്രി 12.30ന് മരുമകന്റെ കോൾ,പാഞ്ഞെത്തിയ മാതാപിതാക്കൾ കണ്ടത് മകളുടെ മൃതദേഹം, പോസ്റ്റ്മോർട്ടത്തിന് ശേഷം മരുമകന്റെ കുറ്റസമ്മതം
പാലക്കാട്: ശ്രീകൃഷ്ണപുരത്ത് ഒരു നാലുവർഷ പ്രണയത്തിന്റെയും ഒന്നര വർഷത്തെ വിവാഹ ജീവിതത്തിന്റെയും അന്ത്യം ദാരുണമായ കൊലപാതകത്തിൽ. വൈഷ്ണവിയെ ഭർത്താവ് ദീക്ഷിത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി 12:30ന് മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി ഉണ്ണികൃഷ്ണന്റെ ഫോണിലേക്ക് വന്ന ഒരു കോൾ ആയിരുന്നു ഈ ദുരന്തത്തിന്റെ തുടക്കം. മറുതലയ്ക്കൽ മരുമകൻ ദീക്ഷിത്. "വൈഷ്ണവിക്ക് സുഖമില്ല, അബോധാവസ്ഥയിലാണ്, പാലക്കാട്ടെ കാട്ടുകുളത്തെ വീട്ടിലേക്ക് ഉടൻ വരണം," എന്നായിരുന്നു സന്ദേശം. ഭാര്യയോടും ഒരു ബന്ധുവിനോടും ഒപ്പം ഓടിയെത്തിയ ഉണ്ണികൃഷ്ണൻ കണ്ടത് മകളുടെ അനക്കമറ്റ ശരീരമായിരുന്നു.
ആദ്യം സംശയമില്ല, പോസ്റ്റ്മോർട്ടം തുറന്ന ഞെട്ടിക്കുന്ന സത്യം
ആദ്യം ആരും ദീക്ഷിതിനെ സംശയിച്ചില്ല. മകളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ ദീക്ഷിതും ഒപ്പം വന്നു. എന്നാൽ, പരിശോധനയിൽ വൈഷ്ണവി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ജില്ലാ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ശ്രീകൃഷ്ണപുരം പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. വെള്ളിയാഴ്ച തൃശൂർ മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് കേസിനെ തലകീഴായി മറിച്ചത്. വൈഷ്ണവിയുടെ മരണം ശ്വാസംമുട്ടിച്ചതിനെ തുടർന്നാണെന്ന് കണ്ടെത്തിയതോടെ പൊലിസ് ദീക്ഷിതിനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് നടന്ന വിശദമായ ചോദ്യംചെയ്യലിൽ, ഏവരെയും ഞെട്ടിച്ചുകൊണ്ട് ദീക്ഷിത് കുറ്റം സമ്മതിച്ചു.
പ്രണയം മുതൽ ദുരന്തം വരെ
നാലുവർഷത്തെ പ്രണയത്തിന് ശേഷം ഒന്നര വർഷം മുമ്പാണ് വൈഷ്ണവിയും ദീക്ഷിതും വിവാഹിതരായത്. വൈഷ്ണവിയുടെ മാതാപിതാക്കൾ വിദേശത്തായിരുന്നതിനാൽ ഇരുവരും മാത്രമാണ് കാട്ടുകുളത്തെ വീട്ടിൽ താമസിച്ചിരുന്നത്. വിവാഹത്തിന് ശേഷം ദീക്ഷിത് ഒരു വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇത് ശാരീരികമായ പരിമിതികൾക്ക് കാരണമായി, ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലേക്ക് ദീക്ഷിതിനെ ഇത് എത്തിച്ചു. ഇതിനിടയിൽ ഇരുവർക്കിടയിൽ വഴക്കുകൾ പതിവായി. സംഭവദിവസം രാത്രിയും ഇരുവർ തമ്മിൽ തർക്കമുണ്ടായതായി പൊലിസ് പറയുന്നു.
ക്രൂരമായ കൊലപാതകം
വഴക്കിനെ തുടർന്ന് ദീക്ഷിത് ബെഡ്ഷീറ്റ് വൈഷ്ണവിയുടെ വായിലേക്ക് തിരുകി, മൂക്ക് പൊത്തി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയ ശേഷമാണ് പ്രതി വൈഷ്ണവിയുടെ വീട്ടിലേക്ക് വിളിച്ചത്. ശാരീരിക പരിമിതികൾ ഉണ്ടായിരുന്നിട്ടും ,ഒരു പേന പോലും ശരിയായി പിടിക്കാൻ കഴിയാത്ത അവസ്ഥയിലും പ്രതി ഈ ക്രൂരകൃത്യം നടപ്പിലാക്കി. വൈഷ്ണവിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് ദീക്ഷിത് പൊലിസിനോട് വെളിപ്പെടുത്തി.ദീക്ഷിതിനെതിരെ കൊലപാതകത്തിന് കേസെടുത്ത പൊലീസ്, പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരവും കുറ്റം ചുമത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."